ബാലഭാസ്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വപ്ന സുരേഷിന്റെ സഹായി സരിത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴി ദുരൂഹത വർദ്ധിപ്പിച്ചു... ബാലഭാസ്കറിന്റെ സഹായികളായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവർ സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെ കുടുംബത്തിൻറെ സംശയം കൂടി! ബാലഭാസ്ക്കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും

സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ ഫോൺ പരിശോധിക്കാത്തതിൽ സി.ബി.ഐ ഇന്ന് വിശദീകരണം നൽകും. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് വിശദീകരണം നൽകുക. അതേസമയം ബാലഭാസ്ക്കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. സിബിഐ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തി പിതാവ് ഉണ്ണിയാണ് കോടതിയെ സമീപിച്ചത്. കേസിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം സിജെഎം കോടതി ഉച്ചക്ക് 2 മണിക്ക് കേസ് പരിഗണിക്കും. ബാലഭാസ്കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം നൽകിയ ഹർജിയിലാണ് ഇന്ന് കോടതിവിധി പറയുന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ചത്. കുടുംബം കൈമാറിയ തെളിവുകളിൽ പലതും അന്വേഷണസംഘം പരിശോധിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. ബാലഭാസ്കറിന്റെ മരണത്തിൽ പൊലീസും ക്രൈംബ്രാഞ്ചും നൽകിയ സമാന റിപ്പോർട്ടാണ് സിബിഐയും കോടതിയിൽ സമർപ്പിച്ചത്. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഇല്ലെന്നും വെറും അപകട മരണം മാത്രമായിരുന്നു എന്നുമാണ് സിബിഐ കണ്ടെത്തൽ.
സ്വർണ്ണക്കടത്ത് സംഘത്തിന് ബാലഭാസ്ക്കറിന്റെ മരണത്തിൽ പങ്കുണ്ടെന്നാണ് കുടുംബം സംശയിക്കുന്നത്. ബാലഭാസ്കറിന്റെ സഹായികളായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവർ സ്വർണക്കടത്ത് കേസിൽ പ്രതികളായതോടെയാണ് കുടുംബത്തിൻറെ സംശയം ബലപ്പെട്ടത്. ബാലഭാസ്കർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്വപ്ന സുരേഷിന്റെ സഹായി സരിത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന സാക്ഷി മൊഴിയും ദുരൂഹത വർദ്ധിപ്പിച്ചു. സിബിഐ എല്ലാം പരിശോധിച്ചെങ്കിലും തെളിവില്ലെന്ന് കൈമലർത്തിയാണ് അന്വേഷണം അവസാനിപ്പിച്ചത്. തുടർന്നാണ് നീതി തേടി പിതാവ് ഉണ്ണിയും കലാഭവൻ സോബിയും കോടതിയെ സമീപിച്ചത്. ആദ്യം മംഗലപുരം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിബിഐയ്ക്ക് കൈമാറിയത്.
2018 ഒക്ടോബര്‍ 2നാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ മരിക്കുന്നത്. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ 3.30ന് തൃശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തുതന്നെ രണ്ടുവയസുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ഭാര്യ ലക്ഷ്മിയും കാര്‍ ഡ്രൈവറും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























