കേന്ദ്രം എത്ര ശ്രമിച്ചാലും കേരളം ശ്രീലങ്കയാക്കാൻ കഴിയില്ല! ജി.എസ്.ടി.നഷ്ടപരിഹാരമായി കഴിഞ്ഞ വര്‍ഷം കേന്ദ്രം നല്‍കിയത് 12000 കോടി! സംസ്ഥാനം ഗ്യാരന്റി നിന്നിട്ടുള്ള വായ്പകളും പൊതുവായ്പയില്‍ പെടുത്തി വായ്പാലഭ്യത കുറയ്ക്കാനാണ്കേന്ദ്രസര്‍ക്കാര്‍ ശ്രമമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

കേന്ദ്രം എത്ര ശ്രമിച്ചാലും കേരളം ശ്രീലങ്കയാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ ബാലഗോപാൽ രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും, ഇത് തുടര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നതെന്നും ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി.
‘ജി.എസ്.ടി.നഷ്ടപരിഹാരമായി കഴിഞ്ഞ വര്‍ഷം 12000 കോടിയാണ് കേന്ദ്രം നല്‍കിയത്. ഈ വര്‍ഷം മുതല്‍ അത് നിറുത്തലാക്കി. ധനകാര്യകമ്മീഷന്‍ വിഹിതം 2.93ശതമാനത്തില്‍ നിന്ന് 1.93ശതമാനമായി കുറച്ചു. കഴിഞ്ഞ വര്‍ഷം 36000കോടിരൂപ പൊതുവായ്പ എടുത്തു. ഈ വര്‍ഷം ഇതുവരെ 5000 കോടിയുടെ വായ്പയ്ക്ക് മാത്രമേ അനുമതി നല്‍കിയിട്ടുളളു. സംസ്ഥാനം ഗ്യാരന്റി നിന്നിട്ടുള്ള വായ്പകളും പൊതുവായ്പയില്‍ പെടുത്തി വായ്പാലഭ്യത കുറയ്ക്കാനാണ്കേന്ദ്രസര്‍ക്കാര്‍ ശ്രമം’, എന്നും മന്ത്രി വ്യക്തമാക്കി.
‘സ്റ്റാര്‍ട്ടപ്പുകളില്‍ ഏഷ്യയില്‍ തന്നെ മുന്നിലാണ് കേരളം. 42 ലക്ഷം പേര്‍ക്ക് കാസ്പ് ആരോഗ്യസുരക്ഷയും 35 ലക്ഷം പേര്‍ക്ക് മെഡിസെപ് സുരക്ഷയും നല്‍കി. 57 ലക്ഷം പേര്‍ക്ക് സാമൂഹക്ഷേമപെന്‍ഷന്‍ നല്‍കുന്നു. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ നിന്ന് ഈ വര്‍ഷം ജൂണ്‍ വരെ ജി.എസ്.ടി.യില്‍ 99% വര്‍ദ്ധന നേടി. പൊതുകടം അഞ്ചുവര്‍ഷത്തില്‍ 100% കൂടുന്നതാണ് യു.ഡി.എഫ് ഭരണകാലത്തെ സ്ഥിതി. ഒന്നാം പിണറായിവിജയന്‍ ഭരണകാലത്ത് അത് 88%ല്‍ പിടിച്ചുനിറുത്താനായി. പ്രതിപക്ഷം വിമര്‍ശിക്കുന്നത് പോലെ ചോദിച്ചാല്‍ ഒന്നും കിട്ടാത്ത ചായക്കടയല്ല സര്‍ക്കാര്‍ ഖജനാവ്’, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് സ്വന്തമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത് അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
അറിവും നൈപുണ്യവും കൈമുതലായ ഒരു വിജ്ഞാനസമൂഹമായി കേരളത്തെ മാറ്റിത്തീർക്കാൻ പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോവുകയാണ് എൽ ഡി എഫ് സർക്കാർ. ഇതിനായി ആവിഷ്കരിച്ച നടപടികൾ വഴി പല രംഗങ്ങളിലും സമാനതകളില്ലാത്ത കുതിപ്പുണ്ടാക്കാൻ നമുക്കായി. പല അംഗീകാരങ്ങളും സംസ്ഥാനത്തെ നേടിയെത്തുകയുമുണ്ടായി. സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് പുരസ്കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് ലഭിച്ചത് അതിലൊന്നാണ്. കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷ വീകസനത്തിന് പ്രാമുഖ്യം നൽകുന്നതിനാലാണ് കേന്ദ്രത്തിന്റെ സ്റ്റേറ്റ്‌സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021 ലെ ടോപ് പെർഫോർമർ പുരസ്കാരത്തിന് കേരളം അർഹമായത്.
കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിന്റെ സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായി രൂപപ്പെടുത്തിയ വിദഗ്ദ്ധ സമിതിയാണ് ഈ പുരസ്‌കാരം നൽകുന്നത്. ഉൽപ്പന്ന രൂപകൽപ്പനയ്ക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള ഡിജിറ്റൽ ഹബ്ബെന്ന നിലയിൽ കേരള സ്റ്റാർട്ടപ്പ് മിഷനെ പോലുള്ള ദൗത്യങ്ങൾ സംസ്ഥാന സർക്കാർ പ്രോത്സാഹിപ്പിക്കുന്നതിനെ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഭാഗമായി ഈ സമിതി പ്രകീർത്തിച്ചു.
ഇത്തരത്തിൽ 3,600 ഓളം സ്റ്റാർട്ടപ്പുകളെ വളർത്തിക്കൊണ്ടുവന്ന സർക്കാരിന്റെ ഈ മേഖലയിലെ ഇടപെടലുകൾക്കുള്ള വലിയ അംഗീകാരമാണിത്. 2026 ഓടെ 15,000 സ്റ്റാർട്ടപ്പുകൾ കൂടിയാരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖല ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നു എന്ന ഉറപ്പാണ് ഈ ബഹുമതി നാടിനു നൽകുന്നത്. അഭിമാനത്തോടെ ഒറ്റക്കെട്ടായി കേരളത്തിൻ്റെ പുരോഗതിക്കായി നമുക്കു മുന്നോട്ട് പോകാം.
https://www.facebook.com/Malayalivartha
























