കാളി സിനിമയുടെ പോസ്റ്ററില്‍ ഹിന്ദു ദൈവം സിഗരറ്റു വലിക്കുന്ന ചിത്രം; ഇന്ത്യന്‍ ദൈവങ്ങള്‍ പുകവലിക്കേണ്ട; ഇപ്പോഴുള്ള ആഡംബരങ്ങള്‍ മതി; കടുത്ത നിര്‍ദ്ദേശവും ആജ്ഞയുമായി ഡല്‍ഹിയിലേയും ഉത്തര്‍ പ്രദേശിലേയും പോലീസ് മേധാവികൾ

ഇന്ത്യന്‍ ദൈവങ്ങള്‍ പുകവലിക്കേണ്ട. ഇപ്പോഴുള്ള ആഡംബരങ്ങള്‍ മതി. ഈ കടുത്ത നിര്‍ദ്ദേശവും ആജ്ഞയും ഡല്‍ഹിയിലേയും ഉത്തര്‍ പ്രദേശിലേയും പോലീസ് മേധാവികളുടേതാണ്. പേടിക്കേണ്ട. കാളി എന്ന സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തു കൊണ്ടാണ് പോലീസ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാളി സിനിമയുടെ പോസ്റ്ററില്‍ ഹിന്ദുദൈവം സിഗരറ്റു വലിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പോലീസ് ഇടപെട്ടത്. ഹൈന്ദവദേവന്മാരെ കളിയാക്കുകയും ആക്ഷേപിക്കുകയും ചെയ്യുക എന്നത് സമീപകാലത്ത് ഇന്ത്യയില്‍ ഒരു ഫാഷനായി തീര്‍ന്നിട്ടുണ്ട്. കുറ്റകരമായ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍ ആരാധനാലയങ്ങളിലെ കുറ്റകൃത്യം, സമാധാന ലംഘനത്തിനുള്ള ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മധുര സ്വദേശിയായ ലീനാമണിമേഖലയാണ് ചിത്രത്തിന്റെ സംവിധായിക. ഇപ്പോള്‍ കാനഡയിലെ ടൊറന്‍ഡോയിലാണ് താമസം. താന്‍ സംവിധാനം ചെയ്ത കാളി എന്ന ഡോക്യുമെന്ററി ചിത്രത്തില്‍ കാളീ ദേവിയുടെ രൂപത്തിലുള്ള സ്ത്രീ സിഗരറ്റുവലിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ത്രിശൂലം, അരിവാള്‍, എന്നിവയോടൊപ്പം എല്‍ജിബിറ്റിക്യു സമൂഹത്തിന്റെ പതാകയും ചിത്രത്തിലുണ്ട്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.
ടൊറന്‍ഡോയിലെ ആഖാഖാന്‍ മ്യൂസിയം അവതരിപ്പിക്കുന്ന 'റിഥംസ് ഓഫ് കാനഡ' എന്ന പരമ്പരയുടെ ഭാഗമായുള്ള ഡോക്യുമെന്ററിയാണ് കാളി. ആസൂത്രിതവും ദുരുദ്ദേശപരവുമായ ഈ പ്രവൃത്തി ഹൈന്ദവസമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും എല്ലാ സോഷ്യല്‍ മീഡിയാഫ്‌ളാറ്റ്‌ഫോമുകളില്‍ നിന്നും ഇതിന്റെ പോസ്റ്ററുകള്‍ നീക്കം ചെയ്യണമെന്നും ദല്‍ഹി പോലീസിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയത്തുടര്‍ന്ന ലീനാ മണിമേഖലയക്കെതിരേയും കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















