ഹോട്ടലുകളിൽ സർവീസ് ചാർജ് ഇനി വേണ്ട! വിലക്കേർപ്പെടുത്തി കേന്ദ്രം

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നതു വിലക്കി ഉത്തരവ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. മറ്റൊരു പേരിലും തുക പിരിക്കാൻ പാടില്ല. സർവീസ് ചാർജ് ഈടാക്കിയാൽ നീക്കണമെന്ന് ഉപഭോക്താവിന് ആവശ്യപ്പെടാമെന്നും ഉത്തരവിലുണ്ട്.
ഭക്ഷണത്തിന്റെ ബില്ലിൽ കൂട്ടിച്ചേർത്തും സർവീസ് ചാർജ് ഈടാക്കരുത്. ഇത്തരം നീക്കങ്ങൾ ശ്രദ്ധയില്‍ പെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷനൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാനാണു നിർദേശം.
ഇത്തരം നിയമ ലംഘനങ്ങൾ ഉപഭോക്തൃ കമ്മിഷനിലും റിപ്പോര്‍ട്ട് ചെയ്യാം. സർവീസ് ചാര്‍ജ് നിർബന്ധമില്ലെന്ന കാര്യം ഹോട്ടലുകൾ ഉപഭോക്താക്കളെ അറിയിക്കണമെന്നും മാർഗ രേഖയിലുണ്ട്. ഉപഭോക്താക്കൾക്കു സ്വന്തം താൽപര്യപ്രകാരം നൽകാവുന്നതാണു സർവീസ് ചാർജെന്നാണു നിർദേശത്തിലുള്ളത്.
സർവീസ് ചാർജിനെക്കുറിച്ച് ഹോട്ടൽ ഉടമ ഉപഭോക്താക്കളോട് വ്യക്തമാക്കുമ്പോൾ ചാർജ് നൽകണമെന്ന് ആവശ്യപ്പെടരുതെന്നും ചാർജ് നൽകാൻ നിർബന്ധിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതായത് റെസ്‌റ്റോറന്റിന്റെ പക്ഷത്ത് നിന്ന് സർവീസ് ചാർജ് ഈടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും താൽപര്യമുണ്ടെങ്കിൽ സ്വമേധയാ തരാമെന്ന് ഉപഭോക്താക്കളെ അറിയിക്കുകയും മാത്രമാണ് ചെയ്യാൻ പാടുള്ളതെന്ന് ചുരുക്കം. hotel
https://www.facebook.com/Malayalivartha






















