ജനങ്ങളെ കൊള്ളയടിക്കാൻ സഹായിക്കുന്നു! കോടതിയേയും ഭരണഘടനേയും വിമർശിച്ച് മന്ത്രി സജി ചെറിയാൻ... ഇത്രയും വിവരം കെട്ടവരാണ് നമ്മളെ ഭരിക്കുന്നത്

പൊതുപരിപാടിയിൽ ഇന്ത്യന്‍ ഭരണഘടനയെ അധിക്ഷേപിച്ച് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇന്ത്യന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സാധനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാനായി രൂപപ്പെട്ടതാണ് ഇതെന്നും അദേഹം വിമര്‍ശിച്ചു. വളരെയധികം ഗുരുതരമായ ആരോപണമാണ് മന്ത്രി സജി ചെറിയാൻ നടത്തിയിരിക്കുന്നത്.
പത്തനംതിട്ടയിലെ മല്ലപ്പള്ളിൽ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മന്ത്രി വിവാദ പരാമർശങ്ങൾ നടത്തിയത്. സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ഈ വിവാദപരാമര്‍ശം ഉയർന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്. കോടതികളെയും മന്ത്രി വിമർശിച്ചിട്ടുണ്ട്.
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. എന്നാൽ ഞാൻ പറയും ഇന്ത്യയിലെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നതെന്ന്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടനയാണ് ഇന്ത്യാക്കാർ എഴുതിവച്ചത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതിവച്ചുവെങ്കിലും രാജ്യത്തെ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. കുന്തവും കുടച്ചക്രവുമൊക്കെയാണ് അതില്‍ എഴുതി വെച്ചിരിക്കുന്നതെന്നും അദേഹം പറഞ്ഞു. കോടതികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി നടത്തിയിരിക്കുന്നത്.
ഇന്ന് കൈയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്ന അവസ്ഥയാണ്. എന്നാൽ ഭരണകൂടവും ഈ പ്രക്രിയയ്‌ക്ക് അനുകൂലമാവുകയാണ്. ബഹുഭൂരിപക്ഷത്തെ അടിച്ചമത്തി സാമ്പത്തിക നയങ്ങൾ ഭരണകൂടം സംരക്ഷിക്കുന്നു. ഇന്ത്യയിലേത് ജനങ്ങള ഏറ്റവുമധികം കൊള്ളയടിക്കാൻ സാധിക്കുന്ന ഭരണഘടനയാണ്.
കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്. മതേതരത്വം ജനാധിപത്യം എന്നിവയൊക്കെ എഴുതിവെച്ചിട്ടുണ്ടെങ്കിലും ഇത് ജനങ്ങൾക്കെതിരാണ്.
കോടതിയേയും മന്ത്രി രൂക്ഷമായി വിമർശിച്ചു. തൊഴിലാളികൾ സമരം ചെയ്താൽ അവർക്കെതിരായാണ് കോടതികൾ പരാമർശങ്ങൾ നടത്തുന്നത്. തൊഴിലാളികൾ പരാതി നൽകിയാൽ മുതലാളിക്ക് അനുകൂലമായി വിധി വരുന്ന ജുഡീഷ്യൽ സംവിധാനമാണ് ഇന്ത്യയിലുള്ളതെന്നാണ് സജി ചെറിയാന്റെ ആരോപണം. കോടതിയിൽ പോയാൽ പോലും മുതലാളിമാർക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുകയെന്നും, ന്യായമായ കൂലി ചോദിക്കാൻ പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു.
എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം ഇല്ലാതായി. കൂലികിട്ടാത്ത കാര്യത്തിനായി കോടതിയിൽ പോയാൽ എന്തിനാണ് സമരം ചെയ്തത് എന്നാണ് കോടതി ചോദിക്കുന്നത്. നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മന്ത്രി സജി ചെറിയാന്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയെ മുന്‍ നിര്‍ത്തി സത്യപ്രതിജ്ഞ നടത്തിയ സംസ്ഥാന മന്ത്രി തന്നെയാണ് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിയുടെ പരമാര്‍ശം സത്യപ്രതിജ്ഞ ലംഘനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.'ഇത്രയും വിവരം കെട്ടവർ നമ്മളെ ഭരിയ്ക്കുക എന്ന് പറയുന്നതും, അങ്ങനെ ഭരിക്കപ്പെടുന്നവരുടെ കീഴിൽ കഴിയുക എന്നതും നമ്മുടെ ദുര്യോഗമാണ്.ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മന്ത്രി എത്രയും പെട്ടെന്ന് രാജിവച്ചൊഴിയണം'. അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് റിട്ട.ജസ്റ്റീസ് കമാല്‍ പാഷ ആവശ്യപ്പെട്ടു.
അതേസമയം കോടതിയുടെ പ്രവർത്തനത്തെ ഉൾപ്പെടെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പരാമർശത്തിനെതിരെ വ്യാപക വിമർശനം ഉയർന്നു കഴിഞ്ഞു. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ഇത്തരത്തിൽ ഭരണഘടനയെ താഴ്‌ത്തിക്കെട്ടുമ്പോൾ ജനങ്ങൾക്ക് എന്ത് വിശ്വാസമാണ് ഉണ്ടാകുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാലംഘനമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha






















