മുഖ്യമന്ത്രി മറുപടി പറയാതെ സഭയില്‍ നിന്ന് ഒളിച്ചോടി; സജി ചെറിയാന്‍റേത് ആർ.എസ്.എസ് അഭിപ്രായം, ഗോള്‍വാള്‍ക്കറുടെ ആശയം, പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

മുഖ്യമന്ത്രി മറുപടി പറയാതെ സഭയില്‍ നിന്ന് ഒളിച്ചോടിയതായി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. കഴിഞ്ഞ ദിവസം സജി ചെറിയാൻ നടത്തിയ ഭരണഘടനാ നിന്ദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍. എന്നാല്‍ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സർക്കാരിനും കഴിയുന്നില്ലെന്നും മന്ത്രി രാജിവെക്കണമെന്ന് നാട് ഒന്നാകെ ആവശ്യപ്പെടുകയാണെന്നും വി.ഡി സതീശന്‍ വ്യക്തമാക്കുകയുണ്ടായി. ആർ.എസ്.എസിൻ്റെ അഭിപ്രായമാണ് സജി ചെറിയാൻ്റേതെന്ന് പറഞ്ഞ വി.ഡി സതീശന്‍ ഗോൾവാൾക്കറുടെ ആശയമാണ് സജി ചെറിയാൻ ഉയർത്തുന്നതെന്നും ആരോപിക്കുകയാണ് ചെയ്തത്.
അതോടൊപ്പം തന്നെ സജി ചെറിയാന്‍റെ നിലപാട് തന്നെയാണ് ഭരണഘടനയെ സംബന്ധിച്ച് സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമുള്ളതെങ്കില്‍ തന്നെ സജി ചെറിയാന്‍ രാജിവെക്കേണ്ട. അല്ലെങ്കില്‍ മുഖ്യമന്ത്രി സജി ചെറിയാനോട് രാജി ആവശ്യപ്പെടണം എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അതേസമയം മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ നിന്ദയിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിയുകയുണ്ടായി. പ്രതിപക്ഷം ചോദ്യോത്തരവേളക്കെത്തിയത് തന്നെ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമുയർത്തിയായിരുന്നു. കുന്തവുമല്ല കുടച്ചക്രവുമല്ലെന്ന മുദ്രാവാക്യം അവർ സഭയിൽ ഉയർത്തിയിരുന്നു.
കൂടാതെ പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സഭയിലുള്ളതിനാൽ അടിയന്തര പ്രമേയം പരിഗണിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. ചോദ്യോത്തരവേളയിൽ സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായിരുന്നില്ല. പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചോദിക്കുന്നില്ലെന്ന നിലപാടാണ് മുന്നോട്ട് വെച്ചത്. തുടർന്ന് ഭരണപക്ഷ എം.എൽ.എമാരും സീറ്റിൽ നിന്ന് പുറത്തിറങ്ങി. ചോദ്യോത്തരവേളയും സീറോ അവറും റദ്ദാക്കിയതിന് ശേഷം സഭ നിർത്തി വെക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha

























