പെരുമണ്‍ ട്രെയിന്‍ ദുരന്തം... തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഓര്‍മകള്‍ ഇന്നും നൈനാന്റെ മനസ്സില്‍... 34 വര്‍ഷം മുന്‍പുള്ള രക്ഷപ്പെടലിന്റെ ഓര്‍മപുതുക്കല്‍

പെരുമണ്‍ ട്രെയിന്‍ ദുരന്തം... തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഓര്‍മകള്‍ ഇന്നും നൈനാന്റെ മനസ്സില്‍... 34 വര്‍ഷം മുന്‍പുള്ള രക്ഷപ്പെടലിന്റെ ഓര്‍മപുതുക്കല്‍. റിട്ട.കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്റര്‍ കൊട്ടാരത്തില്‍ നൈനാന്‍ തോമസിന്റെ (67) ഭവനത്തില്‍ ഇന്നു വൈകുന്നേരം കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നു പ്രാര്‍ഥന നടത്തും.
ദൈവത്തിനു നന്ദി അര്‍പ്പിച്ചുള്ള ഈ സ്‌തോത്രപ്രാര്‍ഥന 34 വര്‍ഷം മുന്‍പുള്ള രക്ഷപ്പെടലിന്റെ ഓര്‍മപുതുക്കല്‍ കൂടിയാണ്. പെരുമണ്‍ ട്രെയിന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഓര്‍മകള്‍ ഇന്നും നൈനാന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അന്നത്തെ സംഭവം നൈനാന്‍ ഇങ്ങനെ ഓര്‍ത്തെടുക്കുന്നു: 'ജോലിയുടെ കാര്യം തിരക്കേണ്ട ആവശ്യത്തിനാണ് 1988 ജൂലൈ 8നു രാവിലെ കോട്ടയത്തു നിന്ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ കയറിയത്.
അപകടത്തില്‍ മുഴുവനായി മുങ്ങിയ നാലാമത്തെ ബോഗിയിലായിരുന്നു ഞാന്‍. മറിഞ്ഞ ട്രെയിനിന്റെ ഫാനില്‍ കാല്‍ ചവിട്ടാന്‍ സാധിച്ചു. ഇടതു കൈ ജനലില്‍ പിടിത്തം കിട്ടി. വലതു കൈ ജനലില്‍ കുടുങ്ങിക്കിടന്നതിനാല്‍ വലിച്ച് ഊരിയെടുക്കാന്‍ സാധിച്ചില്ല. കഴുത്തിന് അടിഭാഗം വരെ വെള്ളത്തിലാണ് കിടപ്പ്. മരണം ഉറപ്പിച്ച നിമിഷമായിരുന്നു അത്. 40 മിനിറ്റ് അതേ രീതിയില്‍ കിടന്നു. രക്ഷാപ്രവര്‍ത്തകര്‍ വന്നപ്പോള്‍ ബോഗിയുടെ കമ്പി വളച്ചു പുറത്തെടുത്തു.
കയ്യില്‍ നേരിയ ചതവും പുറത്ത് ഒരു മുറിവും ഉണ്ടായതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കുറച്ചു മൃതദേഹങ്ങള്‍ വലിച്ചു പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഒപ്പം ചേര്‍ന്നു. തുടര്‍ന്നു കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തി. സ്ഥലത്ത് എത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എന്നെ പരിചയമുള്ളതിനാല്‍ ഉടന്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പക്ഷേ കാര്യമായ പരുക്കില്ലാത്തതിനാല്‍ ആശുപത്രിയില്‍ നിന്നു പുറത്തിറങ്ങി കോട്ടയത്തെ വീട്ടിലേക്കു പോയി. അന്ന് മൂത്ത മകന് ഒന്നര വയസ്സ് മാത്രമായിരുന്നു പ്രായം. മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ വീട്ടുകാരെ കുറിച്ചു മാത്രമായിരുന്നു ചിന്ത. കാര്യമായ പരുക്കില്ലാത്തതിനാല്‍ നഷ്ടപരിഹാരത്തിനു പോയില്ല.'നൈനാന്‍ തോമസിന് പിന്നീട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആയി ജോലി ലഭിക്കുകയും ചെയ്തു. കോട്ടയത്തു നിന്നു സ്റ്റേഷന്‍ മാസ്റ്റര്‍ തസ്തികയിലാണ് വിരമിക്കുന്നത്.
https://www.facebook.com/Malayalivartha























