കുളികഴിഞ്ഞ് മനോരമ തല തോർത്തി നിൽക്കുന്നത് കണ്ട ആദം അലി മറ്റാരും ഇല്ലെന്ന് ഉറപ്പായതോടെ വീട്ടിൽ എത്തി:- വീടിന് പുറത്തുള്ള ആക്രമണം മനോരമ ചെറുത്തതോടെ കഴുത്തിൽ കത്തി കുത്തി ഇറക്കി:- മരണം ഉറപ്പാക്കാൻ സാരി കൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി- പ്രതി തലസ്ഥാനത്ത് എത്തിയത് ഒന്നര മാസം മുമ്പ്

കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി ആദം അലി പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കുളികഴിഞ്ഞ് മനോരമ തല തോർത്തിക്കൊണ്ട് നിൽക്കുന്നത് കണ്ട ആദംഅലി, വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസ്സിലാക്കിയതോടെ വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. ഇവിടെ വച്ച് തന്നെ ആദം അലി മനോരമയെ ആക്രമിക്കാൻ തുടങ്ങി.
വീടിന് പുറത്ത് വച്ച് തന്നെ ആക്രമണം ചെറുത്തതോടെ കഴുത്തിൽ കുത്തിപ്പിടിച്ചു. രക്ഷപ്പെടാനായി വീടിനുള്ളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും വിടാതെ ആയുധമുപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം ആഭരണങ്ങൾ കവർന്ന് കാലിൽ ഇഷ്ടിക കെട്ടി അയൽവീട്ടിലെ കിണറ്റിൽ താഴ്ത്തി. കൈയിലെ രക്തക്കറ കഴുകി വസ്ത്രങ്ങൾ മാറ്റിയാണ് പണിസ്ഥലത്ത് എത്തിയ ശേഷം രക്ഷപ്പെട്ടത്.
കത്തികൊണ്ട് കഴുത്തിൽ കുത്തിയതിന് പുറമെ സാരികൊണ്ട് കഴുത്ത് മുറുക്കുകയും ചെയ്തു. മോഷണത്തിനു വേണ്ടിയാണ് കൊലപാതകമെന്നും മൃതദേഹത്തിന്റെ കാലിൽ കല്ല് കെട്ടി അയൽ വീട്ടിലെ കിണറ്റിൽ താഴ്ത്തുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തെത്തുടർന്ന് കേശവദാസപുരത്തു നിന്നു മുങ്ങിയെ ആദം അലിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയത്.
ആദത്തിന്റെ ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലേക്കും സന്ദേശം നൽകി. ചെന്നൈ എക്സ്പ്രസിലാണ് ആദം കടന്നത്. ചെന്നൈ ഡപ്യൂട്ടി കമ്മിഷണറുടെ കീഴിലുള്ള പ്രത്യേക സംഘവും ചെന്നൈ റെയിൽവേ സുരക്ഷാ സേനയും ചേർന്ന് ട്രെയിനുകളിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
കൊല്ലം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി നോക്കിയശേഷം ഒന്നര മാസം മുൻപാണ് സുഹൃത്ത് ദീപക് എന്നയാളുടെ സഹായത്തോടെ ആദം അലി കേശവദാസപുരം രക്ഷാപുരം പള്ളിക്കു സമീപം ജോലിക്കെത്തിയത്. മൊബൈൽ ഗയിം ആയ പബ്ജിക്കും പാൻ ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിനും അടിമയായിരുന്നു ആദമെന്ന് പൊലീസ് പറഞ്ഞു.
കുത്താൻ ഉപയോഗിച്ച ആയുധം ഏതാണെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ല. മനോരമയുടെ കഴുത്തറുക്കാൻ പ്രതി ഉപയോഗിച്ച കത്തി, കവർച്ച ചെയ്ത ഏഴ് പവൻ ആഭരണങ്ങൾ എന്നിവ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മനോരമയുടെ അയല്‍വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കിട്ടിയത്.
പ്രതി ആദം അലി മനോരമയുടെ മൃതദേഹം കല്ല് കെട്ടി കിണറ്റില്‍ താഴ്ത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒറ്റയ്ക്കാണ് പ്രതി കൃത്യം ചെയ്തത്. കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ മനോരമ (68) കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. ആദം അലി (21) യെ കേരള പൊലീസ് കോടതിയിൽ ഹാജരാക്കി. 9 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ നാളെ തെളിവെടുപ്പു നടത്തും.
https://www.facebook.com/Malayalivartha

























