'പ്രണയത്തിൽ അടിസ്ഥിതമായ ഒരു ജൈവ ബന്ധം എന്നതിൽ നിന്നും നിർബന്ധിതമായ ഒരു മതവ്രതമായി വിവാഹത്തെ അത് മാറ്റിത്തീർക്കുന്നു. പ്രണയത്തിന്റെ ജൈവീക സ്വാതന്ത്ര്യത്തെ അഭിമുഖീകരിക്കാനും സമൂഹം ആയിരത്താണ്ടുകളായി ഉണ്ടാക്കിയിട്ടുള്ള ചട്ടക്കൂടുകൾക്കുള്ളിൽ പ്രണയത്തെ നിയന്ത്രിക്കാനുമുള്ള കഴിവുകേടുകൊണ്ടാണ് അത് അങ്ങനെ ചെയ്യുന്നത്...' സനൽകുമാർ ശശിധരൻ കുറിക്കുന്നു

കഴിഞ്ഞ ദിവസമാണ് വിവാഹബന്ധം വേര്പിരിഞ്ഞതായി അറിയിച്ചുകൊണ്ട് സംവിധായകൻ സനൽകുമാർ സാധ്യധരൻ രംഗത്ത് എത്തിയത്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. 'പ്രണയത്തിൽ അടിസ്ഥിതമായ ഒരു ജൈവ ബന്ധം എന്നതിൽ നിന്നും നിർബന്ധിതമായ ഒരു മതവ്രതമായി വിവാഹത്തെ അത് മാറ്റിത്തീർക്കുന്നു. പ്രണയത്തിന്റെ ജൈവീക സ്വാതന്ത്ര്യത്തെ അഭിമുഖീകരിക്കാനും സമൂഹം ആയിരത്താണ്ടുകളായി ഉണ്ടാക്കിയിട്ടുള്ള ചട്ടക്കൂടുകൾക്കുള്ളിൽ പ്രണയത്തെ നിയന്ത്രിക്കാനുമുള്ള കഴിവുകേടുകൊണ്ടാണ് അത് അങ്ങനെ ചെയ്യുന്നത്...' എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വിവാഹബന്ധം മരണം കൊണ്ടു മാത്രമേ വേർപിരിക്കപ്പെടാവൂ എന്ന മത വീക്ഷണമാണ് വിവാഹങ്ങളെ കുറിച്ച് സമൂഹം പൊതുവെ അംഗീകരിച്ചിരിക്കുന്നത്. പ്രണയത്തിൽ അടിസ്ഥിതമായ ഒരു ജൈവ ബന്ധം എന്നതിൽ നിന്നും നിർബന്ധിതമായ ഒരു മതവ്രതമായി വിവാഹത്തെ അത് മാറ്റിത്തീർക്കുന്നു. പ്രണയത്തിന്റെ ജൈവീക സ്വാതന്ത്ര്യത്തെ അഭിമുഖീകരിക്കാനും സമൂഹം ആയിരത്താണ്ടുകളായി ഉണ്ടാക്കിയിട്ടുള്ള ചട്ടക്കൂടുകൾക്കുള്ളിൽ പ്രണയത്തെ നിയന്ത്രിക്കാനുമുള്ള കഴിവുകേടുകൊണ്ടാണ് അത് അങ്ങനെ ചെയ്യുന്നത്.
സ്ത്രീപുരുഷ ബന്ധങ്ങളുടെ സൗന്ദര്യത്തിന്റെ അടിത്തറയായ പ്രണയത്തെ പൂർണമായും നിരാകരിച്ചുകൊണ്ട് ഇഷ്ടമില്ലെങ്കിലും ആജീവനാന്തം ചുമന്നു നടക്കേണ്ട ഒരു ബാധ്യതയായി വിവാഹത്തെ മാറ്റുന്നത് സമൂഹത്തെയാകെ അക്രമോൽസുകമാക്കുന്നുണ്ട്. കുടുംബം എന്ന അടിസ്ഥാന ഘടകത്തിന്റെ കെട്ടുറപ്പ് ഭരണപരമായ എളുപ്പത്തിന് ഉതകുന്നതുകൊണ്ടു കൂടിയാണ് സ്ത്രീ പുരുഷബന്ധങ്ങളിൽ ജൈവീകമായ പ്രണയത്തിന്റെ അനിവാര്യതയെ സമൂഹം അവഗണിക്കുന്നത്. കുടുംബം സമൂഹത്തിന്റെ ഒരു ജൈവീക ഘടകം എന്ന സ്വാഭാവികതയിൽ നിന്നും ഒരു രാഷ്ട്രീയ ഘടകം എന്ന കൃത്രിമത്വത്തിലേക്ക് നിർവചിക്കപ്പെടുന്നതോടെ പ്രണയവും സ്നേഹവുമല്ല രാഷ്ട്രീയ ധാർമികതയാണ് അതിനെ നയിക്കുന്നത് എന്ന് വരുന്നു. ഈ രാഷ്ട്രീയ ധാർമികതയാണെങ്കിൽ ഭരണകൂട സൗകര്യങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതും അഴിമതികൾ നിറഞ്ഞതുമാണ്. അഴിമതി നിറഞ്ഞ സമൂഹത്തിന്റെ രാഷ്ട്രീയ ധാർമികത കുടുംബ ബന്ധത്തിലെ പ്രണയത്തിന്റെ സ്ഥാനം ഏറ്റെടുക്കുന്നത്തോടെ കുടുംബ ബന്ധത്തിലും അഴിമതി കടന്നുകൂടാൻ തുടങ്ങും. അസത്യവും നാട്യവും ഒത്തുതീർപ്പുകളും നിറഞ്ഞ ഒരു വ്യവസ്ഥയായി കുടുംബം മാറുന്നതാണ് സമൂഹത്തിൽ ആകമാനമുള്ള അക്രമവാസനകൾക്കെല്ലാം കാരണം.
വിവാഹമോചനങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴേല്ലാം ആളുകൾ പറയുന്നത് കുട്ടികളുടെ കാര്യമാണ്. അഴിമതി നിറഞ്ഞ ഒരു ഒത്തുതീർപ്പ് വ്യവസ്ഥയിൽ സദാ അക്രമോൽസുകമായ അവസ്ഥയിൽ ജീവിക്കുന്ന കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളെ കുറിച്ച് ആരും ചിന്തിക്കുകയില്ല. 70 വയസായ അച്ഛൻ 40 വയസായ മകനെയും 'കുട്ടി' എന്ന് കാണുന്ന, ചിതവരെ അണയാത്ത ഭരണത്വരയാണ് കുടുംബത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ 'കുട്ടി' കളുമായി ചർച്ചചെയ്യുന്നതിൽ നിന്നും മാതാപിതാക്കളെ വിലക്കുന്നത്. എന്റെ വ്യക്തിപരമായ കാര്യം പറയുകയാണെങ്കിൽ ഈ വരുന്ന ഡിസംബറിൽ 16 ഉം 18 ഉം വയസാകുന്ന 'കുട്ടി'കളാണ് എനിക്കുള്ളത്. അവരോട് ഞാൻ എന്റെ ജീവിതം തുറന്ന് സംസാരിച്ചിട്ടുണ്ട്. എന്റെ നിലപാടുകളും നേട്ടങ്ങളും പാളിച്ചകളും അവർക്കറിയാം. എനിക്കറിയാത്ത ചിലതൊക്കെ ചിലപ്പോൾ അവർ ചൂണ്ടിക്കാട്ടുന്നതും ശകാരിക്കുന്നതും മതിയായ ബഹുമാനത്തോടെ ഞാൻ സ്വീകരിക്കാറുണ്ട്.
പ്രണയമാണ് സ്ത്രീപുരുഷ ബന്ധത്തിന്റെ മൂല്യവത്തായ അടിസ്ഥാനദ്രവ്യമെന്ന എന്റെ വിശ്വാസവും അവർക്കറിയാം. അവർക്ക് മറ്റു കാഴ്ചപാട് ഉണ്ടാകുമോ എന്ന് അവരുടെ അനുഭവം കൊണ്ട് തിരിച്ചറിയേണ്ട കാര്യമാണ്. ഞങ്ങൾ ഒരുമിച്ച് യാത്രയ്ക്കായി കാറിൽ കയറിയാൽ എന്റെ മൂത്തമകൻ ഉപദേശിക്കുക "അടിയുണ്ടാക്കിയിട്ട് വരരുത്" എന്നാണ്. ലൈംഗീക ദാഹം തീർക്കാനുള്ള ഉപാധിയല്ല ദാമ്പത്യം എന്ന വിശ്വാസം കൊണ്ട് 2018 മുതൽ 2021 വരെ ഞങ്ങൾ ഒരു വീട്ടിൽ രണ്ട് മുറികളിൽ കഴിയുകയായിരുന്നു. എങ്കിലും മിക്കപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ വഴക്കുകളായി മാറുമായിരുന്നു. 2021 ഓഗസ്റ്റ് മുതൽ ഒരു മേൽക്കൂരയ്ക്ക് കീഴിലും അല്ല താമസം. കുട്ടികളുമായുള്ള ബന്ധത്തെയോ അവരുടെ അടിസ്ഥാന ആവശ്യങ്ങളെയോ ഇതൊന്നും ബാധിച്ചിട്ടുമില്ല. ഒന്നിച്ചു കഴിയുമ്പോഴും കുട്ടികൾക്ക് അവരുടെ സ്പെയ്സ് ഉള്ളതുകൊണ്ട് വേർപിരിഞ്ഞു കഴിഞ്ഞാലും അതിന് മാറ്റമുണ്ടാകുകയുമില്ല. '
വിവാഹ ബന്ധം വേർപെടുത്തി എന്ന് കേട്ടപ്പോൾ സീതയെ കാട്ടിലുപേക്ഷിച്ചു എന്ന മട്ടിൽ കമെന്റഴുതുന്നവർക്ക് ബന്ധം വേർപെടുത്തൽ എന്നാൽ ഉപേക്ഷിക്കൽ എന്ന് മനസിലാക്കാനേ കഴിയൂ എന്ന് കരുതുന്നു. ചിന്തകൾ മാറ്റിപ്പിടിക്കാനുള്ള സമയമായി എന്ന് മാത്രമേ പറയാനുള്ളു. പ്രണയം ഇല്ലാതായാൽ ദാമ്പത്യം എണ്ണ വറ്റിയ ദീപം പോലെയാണ്. അനുയോജ്യമായ ബന്ധങ്ങളിലേക്ക് പരസ്പരം സ്വതന്ത്രമാക്കുക കൂടിയാണ് പ്രണയമില്ലാതായാൽ പിരിഞ്ഞു പോവുക എന്നതുകൊണ്ട് ചെയ്യുന്നത്. നാട്ടുകാരുടെ ഉപദേശവും ഭർത്സനവും വരുന്നത് രാഷ്ട്രീയത്തിൽ നിന്നും കുടുംബത്തിലേക്കും അവിടെ നിന്ന് വ്യക്തിയിലേക്ക് തന്നെയും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ കടന്നു കയറിയ അഴിമതിയിൽ നിന്നാണ്.
https://www.facebook.com/Malayalivartha























