തടവുകാര്‍ക്ക് കൂട്ടമോചനം... നാളെ മുതല്‍ ആഗസ്റ്റ് 15 വരെ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താം; പതാക 3 ദിവസവും രാത്രി താഴ്‌ത്തേണ്ടതില്ല; സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് തടവുകാര്‍ക്ക് കൂട്ടമോചനം.

രാജ്യം സ്വാതന്ത്ര്യാഘോഷത്തിലാണ്. നാടും നഗരവുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ഇത്തവണ വീടുകളിലും ദേശീയ പതാകയുര്‍ത്താം. തെറ്റാതിരിക്കാന്‍ ദേശീയ പതാക എങ്ങനെ ഉയര്‍ത്തണമെന്ന് എല്ലാവരും അറിയണം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ'യ്ക്കു നാളെ തുടക്കമാകും. 15 വരെ വീടുകള്‍, സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍, വിദ്യാഭ്യാസ, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പതാക ഉയര്‍ത്താം.
വീടുകളില്‍ നാളെ ഉയര്‍ത്തുന്ന പതാക 3 ദിവസവും രാത്രി താഴ്‌ത്തേണ്ടതില്ല. സംസ്ഥാന സര്‍ക്കാര്‍– പൊതുമേഖല– സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് അഭ്യര്‍ഥിച്ചു. മറ്റു നിര്‍ദേശങ്ങള്‍:
കോട്ടണ്‍, പോളിസ്റ്റര്‍, കമ്പിളി, സില്‍ക്ക്, ഖാദി തുണി ഉപയോഗിച്ചു കൈ കൊണ്ടു നൂല്‍ക്കുന്നതോ നെയ്തതോ യന്ത്രസഹായത്താല്‍ നിര്‍മിച്ചതോ ആയ ദേശീയ പതാക ഉപയോഗിക്കണം.
ഏതു വലുപ്പവും ആകാം. എന്നാല്‍ പതാകയുടെ അനുപാതം 3:2 ആയിരിക്കണം.
കേടുപാടുള്ളതോ വൃത്തിയില്ലാത്തതോ കീറിയതോ ആയ പതാക ഉയര്‍ത്താന്‍ പാടില്ല.
മറ്റേതെങ്കിലും പതാകയ്‌ക്കൊപ്പം ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ല.
തലതിരിഞ്ഞ രീതിയില്‍ പ്രദര്‍ശിപ്പിക്കരുത്. അലങ്കാര രൂപത്തില്‍ ഉപയോഗിക്കരുത്.
പതാകയില്‍ എഴുത്തുകള്‍ പാടില്ല.
ഫ്‌ലാഗ് കോഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികളുടേതൊഴികെ ഒരു വാഹനത്തിലും പതാക പാടില്ല.
മറ്റേതെങ്കിലും പതാക ദേശീയ പതാകയ്ക്കു മുകളിലോ അരികിലോ സ്ഥാപിക്കരുത്.
അങ്ങനെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് തടവുകാര്‍ക്ക് കൂട്ടമോചനം. ജയിലില്‍ മര്യാദക്കാരായി കഴിയുന്ന തടവുകാരെ 2022 ഓഗസ്റ്റ് 15, 2023 ജനുവരി 26, 2023 ഓഗസ്റ്റ് 15 എന്നിങ്ങനെ മൂന്നുഘട്ടങ്ങളിലായി വിട്ടയക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് 33 തടവുകാരുടെ മോചനത്തിനുള്ള ആദ്യ പട്ടിക സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
അടുത്ത രണ്ടുഘട്ടത്തില്‍ മോചിപ്പിക്കേണ്ടവരെ കണ്ടെത്താനുള്ള നടപടികളിലേക്കും കടന്നു. സ്വാതന്ത്ര്യദിന ജൂബിലിയാഘോഷത്തിന്റെ ഭാഗമായി കേന്ദ്രനിര്‍ദേശത്തിന് മുമ്പുതന്നെ അബ്കാരി കേസിലെ പ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 പേരെ മോചിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുപുറമേയാണ് കേന്ദ്രനിര്‍ദേശപ്രകാരമുള്ള തടവുകാരുടെ മോചനം.
ജയില്‍ശിക്ഷയനുഭവിച്ചുവരുന്നതിനിടെ മൂന്നുവര്‍ഷത്തിനുള്ളില്‍ മറ്റുകുറ്റങ്ങളില്‍പ്പെട്ടവരെ മോചനത്തിന് പരിഗണിക്കരുതെന്ന പൊതുവായ നിര്‍ദേശമുണ്ട്. ആഭ്യന്തര, നിയമവകുപ്പ് സെക്രട്ടറിമാരും ജയില്‍വകുപ്പ് മേധാവിയും അടങ്ങുന്ന സമിതി പട്ടിക തയ്യാറാക്കും. തുടര്‍ന്ന് മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് നല്‍കും. വ്യവസ്ഥകള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് രാജ്ഭവന്‍ പരിശോധിച്ച് പട്ടിക ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെയാണ് മോചന ഉത്തരവ് പുറത്തിറങ്ങുക.
മോചനത്തിന് പരിഗണിക്കപ്പെടുന്നവര്‍ ഇവരാണ്
ശിക്ഷാ കാലയളവ് പകുതി അനുഭവിച്ച 50 വയസുള്ള വനിതകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, 60 വയസുള്ള പുരുഷന്‍മാര്‍, 70 ശതമാനം അംഗവൈകല്യമുള്ളവര്‍, മാരകമായ രോഗമുള്ളവര്‍, ശിക്ഷാകാലയളവിന്റെ മൂന്നില്‍രണ്ട് അനുഭവിച്ചവര്‍, തടവുകാലം കഴിഞ്ഞെങ്കിലും നഷ്ടപരിഹാരത്തുക നല്‍കാത്തതിനാല്‍ അതിന് പകരമായ തടവനുഭവിക്കുന്നവര്‍ (ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാമ്പത്തികശേഷിയില്ലെന്ന് സംസ്ഥാനസര്‍ക്കാരിന് ബോധ്യപ്പെടണം) 18-21 വയസ്സില്‍ കുറ്റംചെയ്യുകയും എന്നാല്‍, മറ്റു കേസിലൊന്നുംപെടാത്തവരുമായ പകുതി ശിക്ഷാകാലം അനുഭവിച്ചവര്‍ എന്നിവര്‍ ഈ വിഭാഗത്തില്‍പ്പെടും.
"
https://www.facebook.com/Malayalivartha


























