കോഴിക്കോട് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി റോഡരികിൽ തള്ളിയ കേസ്: രണ്ടുപേർ പിടിയിൽ; മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതം

കോഴിക്കോട് കക്കോടിയിൽ വ്യാപാരിയ്ക്ക് മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് റോഡിൽ തള്ളിയ സംഭവത്തിൽ മുഹമ്മദ് ഷമീർ, സാലിഹ് ജമീൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ബാലുശ്ശേരി ശിവപുരം കിഴക്കെ നെരോത്ത് ലുഖ്മാനുൽ ഹക്കീമിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി ഹക്കീമിനെ നാലംഗ സംഘം വാനിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് അവശനാക്കിയശേഷം റോഡരികിൽ തള്ളുകയായിരുന്നു. തുടർന്ന് സാരമായി പരിക്കേറ്റ ലുഖ്മാനുൽ ഹക്കീം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം കക്കോടി എരക്കുളത്ത് കട നടത്തുന്ന ഹക്കീം രാത്രി ഒൻപതരയോടെ കട അടച്ച് കോഴിക്കോട് ഭാഗത്തേക്കു ബൈക്കിൽ പോകുകയായിരുന്നു. എന്നാൽ മഴ പെയ്തപ്പോൾ കക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനരികിൽ ബൈക്ക് നിർത്തി അവിടെ നിന്നു. തുടർന്ന് വാനിലെത്തിയ സംഘം ബലമായി അതിനുള്ളിലേക്ക് തള്ളി കയറ്റി. ഇതോടെ ഉറക്കെ കരഞ്ഞതുകേട്ട് ആളുകൾ ഓടിയെത്തിയപ്പോഴേക്കും ഹക്കീമുമായി വാൻ സ്ഥലം വിട്ടു.
സംഭവത്തെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയത്. പിന്നാലെ കുന്നമംഗലം വഴി എടവണ്ണപ്പാറ റോഡിലൂടെ പോയ വാനിൽ ഉണ്ടായിരുന്നവർ ഹക്കീമിനെ മർദിച്ച് അവശനാക്കിയ ശേഷം അർധരാത്രിയോടെ റോഡരികിൽ തള്ളുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് അവശനിലയിലായ ഹക്കീമിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























