അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിൽ ഗുരുതര വീഴ്ച, വകുപ്പ് മേധാവി അനുമതിയില്ലാതെ വിട്ടുനിന്നു- റിപ്പോർട്ട്!! നാല് മണിക്കൂറോളമാണ് ശസ്ത്രക്രിയ വൈകിയത്... എന്നാൽ രോഗിയുടെ മരണത്തിന് കാരണമായത് ഈ കാലതാമസമാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിൽ നെഫ്രോളജി വിഭാഗം വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. നെഫ്രോളജി മേധാവി അനുമതിയില്ലാതെ വിട്ടുനിന്നു എന്നും ചുമതലകൾ നിർവ്വഹിച്ചില്ലെന്നും ശസ്ത്രക്രിയയ്ക്കുള്ള നിർദ്ദേശം നൽകിയില്ലെന്നുമാണ് റിപ്പോർട്ട്. വീഴ്ചവരുത്തിയവർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശയുണ്ട്.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയിലെ വീഴ്ച മാതൃഭൂമി ന്യൂസായിരുന്നു ദൃശ്യങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ നെഫ്രോളജി വിഭാഗം മേധാവിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അവയവകൈമാറ്റ ഏജൻസിക്കും ഏകോപനത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് നെഫ്രോളജി വിഭാഗം മേധാവിക്കെതിരേയും ട്രാൻസ്പ്ലാന്റിങ് ഏജൻസിയുടെ രണ്ട് ജീവനക്കാർക്കെതിരേയും അച്ചടക്ക നടപടി വേണമെന്നാണ് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാതോമസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
നാല് മണിക്കൂറോളമാണ് ശസ്ത്രക്രിയ വൈകിയത്. എന്നാൽ രോഗിയുടെ മരണത്തിന് കാരണമായത് ഈ കാലതാമസമാണ് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ ആശാതോമസ് ചൂണ്ടിക്കാട്ടുന്നു. ഏകോപനത്തിന്റെ പിഴവിലാണ് ഇവർക്കെതിരെ ഇപ്പോൾ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
ഏജൻസിയിലെ രണ്ട് ജീവനക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അവയവം എത്തിക്കുമ്പോൾ അത് സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഇത് അനുമതിയില്ലാതെയുള്ള വിട്ടു നിൽക്കലായാണ് റിപ്പോർട്ടിലുള്ള കണ്ടെത്തൽ. വാർത്ത പുറത്തുവന്നതിന് പിന്നാലെ നെഫ്രോളജി, യൂറോളജി വിഭാഗം മേധാവിമാരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഇവരെ രണ്ടു പേരെയും തിരിച്ചെടുത്തു. എന്നാൽ നെഫ്രോളജി വിഭാഗം മേധാവിക്കെതിരെ ഗുരുതരമായ അച്ചടക്ക ലംഘനം ഉള്ളതുകൊണ്ട് അച്ചടക്ക നടപടികളുമായി മുന്നോട്ടു പോകണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha

























