'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകങ്ങൾ ഇടത്പക്ഷ അനുകൂലികളുടെ നെഞ്ചത്ത് തറച്ച അമ്പ്! പ്രഖ്യാപിത ആവിഷ്കാര സ്വാതന്ത്ര്യം കാറ്റിൽ പറന്നു; നർമ്മ ബോധത്തോടെ കാണേണ്ടുന്നത് ബഹിഷ്കരിക്കാൻ ആഹ്വാനം; ഒടുവിൽ വകതിരിവോടെ മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം എല്ലാത്തിനെയും ചിതറിയോടിച്ചു; 'കുഴിയിൽ വീണ' ഇടതുപക്ഷ അനുകൂലികളുടെ ഗദ്ഗദം

ഇടതു പക്ഷത്തിന്റെ പ്രഖ്യാപിത ആവിഷ്കാര സ്വാതന്ത്ര്യത്തിൽ നടുങ്ങിയിരിക്കുകയാണ് മലയാളികൾ. കാരണം ഒരു സിനിമ പോസ്റ്ററിലെ കുഴിയിൽ വീണു കാലൊടിഞ്ഞിരിക്കുകയാണ് ഇടതു പക്ഷത്തിന്റെ. കഴിഞ്ഞ ദിവസം പോസ്റ്ററിലെ കുഴി ഉണ്ടാക്കിയ പൊല്ലാപ്പ് ഒക്കെ നമ്മൾ കണ്ടതാണല്ലോ! ആവിഷ്കാര സ്വാതന്ത്ര്യം നമുക്ക് നഷ്ടമാകുന്നുവോ എന്ന വലിയ ചോദ്യം നമുക്ക് മുന്നിൽ ഉയരുകയാണ്.
'ന്നാ താൻ കേസ് കൊടുക്ക്' എന്ന സിനിമയുടെ പോസ്റ്ററിൽ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന വാചകങ്ങൾ ഇടത്പക്ഷ അനുകൂലികളുടെ നെഞ്ചത്ത് തറച്ച അമ്പായി മാറിയിരിക്കുകയാണ്. പരസ്യത്തിൽ കുഴിയെപ്പറ്റി പറഞ്ഞത് സർക്കാരിനെ അപമാനിക്കാനെന്ന ആരോപണം ശക്തമായി ഉയർന്നു. റോഡിലുള്ള ചെറിയ കുഴികളെ പെരുപ്പിച്ചു കാട്ടാനുള്ള ശ്രമമാണെന്നുമുള്ള ആരോപണം ശക്തമായി. പലരും സിനിമ കാണാൻ പോകുന്നില്ല എന്ന നിലപാട് എടുത്തു. സിനിമയ്ക്കെതിരെ സൈബർ ആക്രമണം അരങ്ങേറി.
സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം വരെ ഉണ്ടായി. ഇതൊക്കെ കാണുമ്പോൾ ആരും ചോദിച്ചു പോകും ഇടതു പക്ഷത്തിന്റെ പ്രഖ്യാപിത ആവിഷ്കാര സ്വാതന്ത്ര്യമിതാണോ എന്ന് . പ്രശസ്തരുൾപ്പെടെയുള്ളവർ മറുചേരിയിലും നിരന്ന് ഇതിനെതിരെ ശക്തമായി വിമർശനമുയർത്തിയിരുന്നു. എന്നാൽ പരസ്യത്തെ പരസ്യം മാത്രമായി കണ്ടാൽ മതിയെന്ന പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം സിനിമ ബഹിഷ്കരണാഹ്വാനം നടത്തിയവരെ ചിതറിയോടിച്ചു.
എന്നാൽ നടൻ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത് ഇങ്ങനെയാണ്; '‘സിനിമ കാണുകയോ അതിന്റെ ഉള്ളടക്കം അറിയുകയോ ചെയ്യും മുൻപ് അതിനെതിരെ വാർത്ത പ്രചരിപ്പിക്കുന്നവരുടെ ആത്മാർഥത എത്രത്തോളമെന്നു മനസ്സിലാക്കണം. വിമർശനങ്ങളുടെ അന്തഃസത്ത മനസ്സിലാക്കുന്ന ഒരു സർക്കാരാണു സംസ്ഥാനത്തുള്ളതെന്നതിനു തെളിവാണു പൊതുമരാമത്തു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ റോഡുകളിൽ കുഴി നിറയുന്നത് എത്രയോ വർഷമായി സംഭവിക്കുന്നതാണ്. ആ പ്രശ്നം തുറന്നുകാട്ടുകയും സാധാരണക്കാരന്റെ ഭാഗത്തുനിന്നു ചോദ്യം ചെയ്യുകയും ചെയ്യുന്നതാണു സിനിമ. അത് ഏതെങ്കിലുമൊരു പാർട്ടിക്കോ സർക്കാരിനോ എതിരല്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. ‘ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പുരപ്പുറത്തു കയറി സംസാരിക്കുന്നവരാണ് പരസ്യവാചകത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ പ്രചാരണം നടത്തുന്നത്. നർമബോധത്തോടെ കാണേണ്ട കാര്യമേയുള്ളൂ. സിനിമ കാണരുതെന്നു പ്രചരിപ്പിച്ചാൽ കൂടുതൽ പേർ കാണും. സിപിഎം മുഖപത്രത്തിന്റെ ഒന്നാം പേജിലും സിനിമയുടെ പരസ്യം കണ്ടുവെന്നും വി ഡി സതീശൻ പറയുകയുണ്ടായി.
എന്തായാലും ഇവിടെ ശ്രദ്ധേയമാകുന്നത് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടിയാണ്. സിനിമയുടെ പരസ്യമാണതെന്നും അതിനെ ആ നിലയ്ക്ക് എടുത്താൽ മതിയെന്നുമുള്ള നിലപാട് സ്വീകരിക്കാൻ എന്താ പലരും മടിച്ചത്? വിമർശനങ്ങളുടെ അന്തഃസത്ത മനസ്സിലാക്കുന്ന ഒരു സർക്കാരാണു സംസ്ഥാനത്തുള്ളതെന്നത് തന്നെ മന്ത്രിയുടെ വിമർശനത്തിൽ നിന്നും മനസിലാക്കാൻ സാധിച്ചത് തന്നെ വലിയ കാര്യം .
https://www.facebook.com/Malayalivartha

























