തലയിലും കഴുത്തിലും വെട്ടി... സിപിഐ എം പാലക്കാട് മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ് ഷാജഹാനെ വെട്ടിക്കൊന്നു; തലയിലും കഴുത്തിലും വടിവാള്‍കൊണ്ട് വെട്ടി; കൊലപാതകം നടത്തിയത് അഞ്ചംഗ സംഘം

സംസ്ഥാനത്ത് മറ്റൊരു കൊലപാതകം കൂടി. സിപിഐ എം മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ് ഷാജഹാനെ (40) വെട്ടിക്കൊന്നു. കുന്നങ്കാട് ജങ്ഷനില്‍ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അഞ്ചംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഷാജഹാന്റെ കാലിലും തലയ്ക്ക് പിറകിലുമായാണ് വെട്ടേറ്റത്.
ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങാന്‍ കുന്നങ്കാട് ജങ്ഷനില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വെട്ടിയ ശേഷം അഞ്ച് പേരും ഓടി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന സുരേഷും സുഹൃത്തുക്കളും ചേര്‍ന്നാണ് ഷാജഹാനെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചയില്‍. പോസ്റ്റുമോര്‍ട്ടം തിങ്കളാഴ്ച നടക്കും.
മരുതറോഡ് പഞ്ചായത്തില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ ആചരിക്കും. പ്രദേശത്ത് ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. അഞ്ച് പേരെയും കണ്ടാല്‍ തിരിച്ചറിയാമെന്ന് ഒപ്പമുണ്ടായിരുന്ന സുരേഷ് പറഞ്ഞു.
കൊലപാതകം അറിഞ്ഞ് സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും ജില്ലാ ആശുപത്രിയിലേക്ക് ഒഴുകിയെത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍, സംസ്ഥാന കമ്മിറ്റിയംഗം എന്‍ എന്‍ കൃഷ്ണദാസ്, എ പ്രഭാകരന്‍ എംഎല്‍എ, സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ ജില്ലാ ആശുപത്രിയില്‍ എത്തി.
ഭാര്യ: ഐഷ (കേരള ബാങ്ക് ജീവനക്കാരിയാണ്). മക്കള്‍: ഷാഹിര്‍, ഷക്കീര്‍, ഷിഫാന. അച്ഛന്‍: സായ്ബ്കുട്ടി. അമ്മ: സുലൈഖ.
കോട്ടേക്കാട് പ്രദേശത്തുള്ള ലഹരി സംഘങ്ങളെ കൂട്ടുപിടിച്ച് ആര്‍എസ്എസ് നടത്തിയ കൊലപാതകമാണ് ഷാജഹാന്റേത് എന്നാണ് സിപിഎം ആരോപിക്കുന്നത്. ഷാജഹാന് ആര്‍എസ്എസിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നു. ഗണേശോത്സവത്തിന് ബോര്‍ഡ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് കുന്നങ്കാട് ജങ്ഷനില്‍ കുറച്ചുദിവസം മുമ്പ് തര്‍ക്കമുണ്ടായി. ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് കണക്കാക്കുന്നത്. എങ്കിലും ഈ തര്‍ക്കം കൊലപാതകത്തിലേക്ക് നയിക്കുമെന്ന് കൊട്ടേക്കാട് ഗ്രാമത്തിലെ ആരും കരുതിയില്ല.
ഡിവൈഎഫ്‌ഐയില്‍നിന്നു അടുത്ത കാലത്ത് ബിജെപിയിലേക്കു പോയ 2 പേരാണ് കൊലപാതകത്തിന്റെ ആസൂത്രകരെന്നും സിപിഎം ആരോപിക്കുന്നു.
ഞായറാഴ്ച രാത്രി ഒന്‍പതരയോടെ കുന്നങ്കാട് ജംക്ഷനിലാണ് സംഭവം. കടയ്ക്കു മുന്നില്‍ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന ഷാജഹാനെ പരിസരത്തുണ്ടായിരുന്ന ഒരു സംഘം വടിവാള്‍ ഉപയോഗിച്ചു വെട്ടിവീഴ്ത്തി. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ജില്ലാ ആശുപത്രിയില്‍ എത്തിയ എംഎല്‍എ എ. പ്രഭാകരന്‍ പിന്നീടു സംഭവ സ്ഥലവും സന്ദര്‍ശിച്ചു.
നേരത്തെ നടന്ന മലമ്പുഴ ആറുച്ചാമി കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ് പ്രതികള്‍ എന്നാണ് പൊലീസിന്റെ നിഗമനം. 4 പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് ലഭിച്ച സൂചന. ഇവര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു. കൊലപാതകത്തില്‍ പങ്കില്ലെന്നും സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് കാരണമെന്നും ബിജെപി അറിയിച്ചു. എന്നാല്‍ രാഷ്ട്രീയ കൊലപാതകമാണോ ഇതെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha


























