കുതിരവട്ടത്ത് നിന്ന് ചാടിയപ്പോള്‍... കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി; ഇവിടേയും സഹായകരമായത് സിസിടിവി; പിടിയിലായത് മംഗലാപുരത്ത് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ

2021 ജൂണില്‍ ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ (21) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായായ വിനീഷ് കഴിഞ്ഞ ദിവസം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദൃശ്യയെ കിടപ്പുമുറിയില്‍ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയ കേസാണത്. പ്രതിയെ സംഭവ ദിവസം രാവിലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഒറ്റപ്പാലം ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട ദൃശ്യ. യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പിറ്റേന്നു രാവിലെ വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പ്രതി രക്ഷപ്പെട്ടതോടെയാണ് ക്രൂരമായ കൊലപാതക വാര്‍ത്ത വീണ്ടും ചര്‍ച്ചയായത്.
അതേസമയം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി വിനീഷിനെ കണ്ടെത്തി. കര്‍ണാടകത്തിലെ ധര്‍മസ്ഥലയില്‍ നിന്നാണ് കണ്ടെത്തിയത്. വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 12.30 ന് വിനീഷ് മംഗലാപുരത്തേക്ക് ട്രെയിന്‍ കയറിയതായി കണ്ടെത്തി. മംഗലാപുരത്ത് എത്തിയ പ്രതി അവിടെ നിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന് കളയുന്നതിനിടെ ധര്‍മസ്ഥലയില്‍ വച്ച് വണ്ടിയിലെ ഇന്ധനം തീര്‍ന്നു. ഇവിടെ നിന്ന് മറ്റൊരു വാഹനം മോഷ്ടിക്കുന്നതിനിടെയാണ് വിനീഷ് പിടിയിലായത്. ധര്‍മസ്ഥല പൊലിസ് സ്‌റ്റേഷനിലുള്ള പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘം അങ്ങോട്ട് തിരിച്ചു.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഫോറന്‍സിക് വാര്‍ഡില്‍ നിന്ന് തടവുകാരനായ അന്തേവാസി പുറത്തുകടക്കുന്നത്. വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു മഞ്ചേരി സ്വദേശിയായ വിനീഷ്. മാനസികാസ്വാഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
ഞായറാഴ്ച രാത്രി ഇയാള്‍ പുറത്തുകടന്നെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവസം ഒരന്തേവാസിയുടെ വിരലില്‍ മോതിരം കുടുങ്ങിയത് മുറിച്ചെടുക്കാന്‍ അഗ്‌നിരക്ഷാ സേന കുതിരവട്ടത്ത് എത്തിയിരുന്നു. ഈ സമയത്ത് വാതിലുകള്‍ തുറന്നുകിടന്ന അവസരം ഇയാള്‍ മുതലാക്കിയെന്നാണ് പൊലീസ് നിഗമനം. അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ തിരികെപോയിട്ടും വാതില്‍ പൂട്ടുന്നതില്‍ വീഴ്ചപറ്റി എന്നും വിവരമുണ്ട്.
പൊലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കുതിരവട്ടത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു.
റിമാന്‍ഡിലിരിക്കെ ഈ പ്രതി നേരത്തേ ആത്മഹത്യാശ്രമം നടത്തിയിരുന്നു. കൊതുകുതിരി കഴിച്ചാണ് അന്ന് വിനീഷ് ആത്മഹത്യാശ്രമം നടത്തിയത്. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദൃശ്യയെ കിടപ്പുമുറിയില്‍ കയറി പ്രതി കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപാതകത്തിനു മൂന്ന് മാസം മുന്‍പ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇതു നിരസിച്ച കുടുംബം പോലീസില്‍ പരാതി നല്‍കി. ഈ കേസില്‍ പോലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചു. ഇതിന് പിന്നാലെയാണ് പ്രതി കുറ്റകൃത്യം നടത്തിയത്.
"
https://www.facebook.com/Malayalivartha


























