'വിചാരണയാണ് സിനിമയിൽ എറിയപങ്ക് സമയവും. നാരദൻ, വാശി, മഹാവീര്യർ എന്നീ സിനിമകളിലാണ് അടുത്തിടെ വിചാരണയ്ക്ക് പ്രാമുഖ്യം കിട്ടിയത്. പക്കാ ഗൗരവത്തിലും ഡ്രാമയിലുമാണ് നാരദനും വാശിയും വിചാരണ കൊണ്ടുപോയതെങ്കിൽ മഹാവീര്യർ നാണയമെണ്ണുന്ന തമാശയും ഉൾപ്പെടുത്തി വിചാരണയെ ജഡ്ജിസെന്ററിക്കായി കൊണ്ടുപോയി. രതീഷാവട്ടെ, വിചാരണയെ ഗൗരവമായി കൊണ്ടുപോയപ്പോഴും ആദ്യാവസാനം തമാശ കലർത്തി, ഡ്രാമ ഒട്ടുമില്ലാതെ...' ന്നാ താൻ കേസ് കൊട് എന്ന സിനിമയെക്കുറിച്ച് അഡ്വ. ഹരീഷ് വാസുദേവൻ
കുഞ്ചാക്കോ ബോബൻ കേന്ദ്രകഥാപാത്രത്തിൽ എത്തി രാകേഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയാണ് ന്നാ താൻ കേസ് കൊട്. തീയേറ്ററുകളിൽ പ്രേക്ഷകരെ ഇളക്കിമറിച്ച് സിനിമ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കുറിപ്പ് പങ്കുവയ്ക്കുകയാണ് അഡ്വ. ഹരീഷ് വാസുദേവൻ. സിനിമയുടെ ത്രെഡ് മുൻനിർത്തി സംവിധായകൻ തെന്നെ സമീപിച്ചതായും അതേക്കുറിച്ച് ചർച്ചകൾ നടത്തിയതായും കുറിപ്പിൽ പറയുകയാണ്. 'കുഞ്ചാക്കോ ബോബൻ ആദ്യാവസാനം ഗംഭീരപ്രകടനം. കുടുംബസദസ് ആദ്യാവസാനം കയ്യടിച്ചും ചിരിച്ചും ആണ് ഈ സിനിമ കണ്ടുതീർത്തത്. കണ്ടാൽ നഷ്ടമേയല്ല എന്നാണ് എന്റെയനുഭവം' എന്നും അദ്ദേഹം കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ന്നാ താൻ കേസ് കൊട് - മുഴുനീള എന്റർടൈനർ (സ്പോയ്ലർ അലർട്ട്) 2020 മാർച്ചിലാണ് Ratheesh Balakrishnan Poduval എന്നെ കാണാൻ വരുന്നത്. പൊതുസുഹൃത്തായ Priji Joseph പറഞ്ഞിട്ട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകനാണ് എന്ന് പരിചയപ്പെടുത്തി. ഞാനാ സിനിമ അന്ന് കണ്ടിരുന്നില്ല എന്നത് കൊണ്ട് രതീഷിന്റെ കഴിവിനെപ്പറ്റി ഒരു ധാരണയുമുണ്ടായില്ല. പുതിയ സിനിമയുടെ പണിയിലാണ്, ഒരു കള്ളന്റെ കഥയാണ്, കള്ളൻ ഒരു കുറ്റം ചെയ്യുന്നു. സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്യുന്ന കുറ്റം, റോഡിലെ കുഴിയാണ് കാരണം.. ത്രഡ് പറയുന്നു. ആ സാമൂഹിക അനീതി കോടതിവഴി ഒരു സാധാരണ പൗരന് തെളിയിക്കാവുന്ന സാദ്ധ്യതകൾ, വരാവുന്ന തിരിച്ചടികൾ, വേണ്ട തെളിവുകൾ, വകുപ്പുകൾ, മുൻപുണ്ടായ സമാന സംഭവങ്ങൾ, സർവ്വതും 2 മണിക്കൂറിൽ പരസ്പരം ചർച്ച ചെയ്തു.. തലശ്ശേരി മജിസ്‌ട്രേറ്റായി RT PRAKASH ജോലിചെയ്ത കാലത്ത് റോഡിലെ കുഴിയിൽ വീണു യാത്രികൻ മരിക്കാനിടയായ കുറ്റത്തിൽ FIR ഇട്ടു കേസെടുത്ത ഉദാഹരണങ്ങൾ സഹിതം ചില സാദ്ധ്യതകൾ ചർച്ച ചെയ്തു അന്ന് പിരിഞ്ഞു.
"കാണികൾക്ക് ദഹിക്കാത്ത ഓരോ ബോറൻ കഥ, ഇതൊക്കെ സിനിമയാക്കിയാൽ ആര് കാണാനാണ്" എന്ന് അന്ന് വീട്ടിലെത്തി ഉമയോട് ഞാൻ അതേപ്പറ്റി പറഞ്ഞു. ആ മാസം ലോക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ കിട്ടിയ സമയത്താണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കണ്ടത്. നന്നായി ഇഷ്ടപ്പെട്ടു. ഇങ്ങേർ ആള് കൊള്ളാമല്ലോ എന്ന് തോന്നി. വടക്കൻ മലബാറിലെ ഭാഷയും ശൈലിയും നന്മയും എല്ലാം സ്വാഭാവികമായി ഒപ്പിയെടുത്ത പടം. ഇതെല്ലാം മറന്നു വര്ഷം 2 കഴിഞ്ഞു. സത്യത്തിൽ സംവിധായകന്റെ പേര് പോലും ഞാൻ മറന്നു. സുഹൃത്തും നാട്ടുകാരനുമായ ഷുക്കൂർ വക്കീൽ Shukkur Cheenammadath അഭിനയിക്കുന്ന സിനിമ കാണാനാണ് തീയറ്ററിൽ പോയത്. കള്ളൻ പിടിക്കപ്പെടുംവരെ സംവിധായകൻ ആരാണെന്ന് പോലും ഞാൻ നോക്കിയിരുന്നില്ല. അപ്പൊ പെട്ടെന്നിത് കത്തി. അടുത്തിരുന്ന ഉമയേ തോണ്ടി ഞാൻ പറഞ്ഞു "ഈ കഥയാണന്ന് ഞാൻ കേട്ടത്".
അവിശ്വസനീയമായത്ര ഗംഭീരമായാണ് ആ കഥ സിനിമയായത്. ഹൊസ്ദുർഗ് കോടതി, കുറച്ചു സാധാരണ മനുഷ്യർ താമസിക്കുന്ന ചെറിയ ഗ്രാമങ്ങൾ, അവർക്കിടയിലെ ഓരോ ക്യാരക്ടറിനും പ്രേക്ഷകമനസിൽ രജിസ്റ്റർ ചെയ്യാനുള്ള സ്‌പേസും സമയവും റോളും ഡയലോഗും കൊടുക്കുന്ന കഥാരീതി.. ആദ്യാവസാനം തിയറ്ററിനെ ഇളക്കി മറിച്ചുകൊണ്ട് സിനിമ മുന്നേറി.. വിചാരണയാണ് സിനിമയിൽ എറിയപങ്ക് സമയവും. നാരദൻ, വാശി, മഹാവീര്യർ എന്നീ സിനിമകളിലാണ് അടുത്തിടെ വിചാരണയ്ക്ക് പ്രാമുഖ്യം കിട്ടിയത്. പക്കാ ഗൗരവത്തിലും ഡ്രാമയിലുമാണ് നാരദനും വാശിയും വിചാരണ കൊണ്ടുപോയതെങ്കിൽ മഹാവീര്യർ നാണയമെണ്ണുന്ന തമാശയും ഉൾപ്പെടുത്തി വിചാരണയെ ജഡ്ജിസെന്ററിക്കായി കൊണ്ടുപോയി. രതീഷാവട്ടെ, വിചാരണയെ ഗൗരവമായി കൊണ്ടുപോയപ്പോഴും ആദ്യാവസാനം തമാശ കലർത്തി, ഡ്രാമ ഒട്ടുമില്ലാതെ..
'തിങ്കളാഴ്ച നിശ്ചയ'ത്തിലും തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും ഉള്ള കാസറഗോഡ് ഭാഷയേക്കാൾ ഇതിലത് എടുത്തുനിന്നു. മജിസ്‌ട്രേറ്റായി വന്ന പീപ്പീകുഞ്ഞികൃഷ്ണനും ഷുക്കൂർ വക്കീലും ഒട്ടും അഭിനയിച്ചില്ല, അവർ അതായി ജീവിക്കുകയായിരുന്നു. പാർട്ടി IN PERSON നോടുള്ള പുച്ഛം, പരിഹാസം ട്രയലിലെ തഴക്കം ഇവയെല്ലാം ഷുക്കൂർ വക്കീൽ അപ്പടി അവതരിപ്പിച്ചു. ഈ കഥാപാത്രങ്ങൾ സിനിമകഴിഞ്ഞും നമ്മുടെ കൂടെ പോരും.. ചെറുവത്തൂരും ചീമേനിയും നീലേശ്വരവും ഹൊസ്ദുർഗും എല്ലാം കോർത്തിണക്കിയുള്ള, ഞങ്ങളുടെ നാട്ടുഭാഷയിലുള്ള വിചാരണ ഹൊസ്ദുർഗ് കോടതിയിലെ സ്വാഭാവികതയായി അനുഭവപ്പെട്ടു. ഗംഗാരൻ വക്കീൽ, കൃഷ്ണൻ വക്കീൽ, നയന, ശുഭ എന്നിങ്ങനെ പുതുമുഖങ്ങളുടെ ഒരു പെരുങ്കളിയാട്ടം തന്നെയുള്ളതിൽ എല്ലാവരും നന്നായി.
മുഖ്യമന്ത്രിയോട് രാജീവൻ അനുമതി ചോദിക്കുന്നതൊഴികെ എല്ലാം യുക്തിസഹമായി കൂട്ടിയിണക്കി. കർട്ടൻ പൊക്കി തെളിവ് കാണിച്ചത് കണ്ട് മനസ്സലിഞ്ഞിട്ടാണോ നടുവേദനയുള്ളതിനാൽ കുഴിയിൽ വീഴുമ്പോഴുള്ള വിഷമം അറിയാവുന്നത് കൊണ്ടാണോ എന്നറിയില്ല - മജിസ്‌ട്രേറ്റ് രാജീവന്റെ പക്ഷത്ത് നിന്നു, കേസ് തെളിയിക്കാൻ അവസരങ്ങൾ കൊടുത്തെങ്കിലും നിയമം വിട്ട് ഒരുഘട്ടത്തിലും പോയില്ല. പ്രതിയുടെ 313 സ്റ്റേറ്റ്മെന്റ് എടുക്കുമ്പോൾ വാദിയെ മിണ്ടാൻ അനുവദിച്ചത് അതുകൊണ്ടാകാം. ഗംഗാരൻ വക്കീലിന്റെ concluding statement എഡിറ്റ് ചെയ്തു പോയതാകാം. രാജീവന്റെ 'പൃഷ്ഠം' കിങ്ങിണി കടിച്ചതല്ല ഒരാളുടെ ജീവനെടുത്ത കുറ്റമാണ് കുഴിക്ക് പിന്നിലെ അഴിമതിയെന്ന സത്യം സസ്പെന്സായി അവസാനത്തേക്ക് വെച്ചു..
"ന്നാ കേസ് കൊട്" എന്ന് ജനത്തെ വെല്ലുവിളിക്കുന്ന മന്ത്രി കെപി പ്രേമന് രാജീവനെന്ന റിട്ട.കള്ളൻ നൽകുന്ന മറുപടി അരാഷ്ട്രീയതയല്ല. പഞ്ചവടിപ്പാലത്തിൽ നിന്ന് മലയാളസിനിമാ പ്രേക്ഷകൻ പാലാരിവട്ടം പാലം കടന്ന് ചീമേനിയിലെ കുഴിയിലെത്തുമ്പോഴേക്കും കുറ്റക്കാരെ ക്രിമിനൽ കേസിൽ കൂട്ടിൽ കയറ്റാനുള്ള ജനാധിപത്യാർജ്ജവം നേടിക്കഴിഞ്ഞു.
കുളുത്തു പോലുള്ള നാടൻ വാക്കുകൾ, ഒറ്റക്കോലം കെട്ടാൻ പോകുന്ന ASI, മാലയിട്ടു വ്രതമെടുത്ത തൊണ്ടികൾ, പാവം പോലീസുകാർ.. ആ നാടിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുത്തിട്ടുണ്ട് രതീഷ് ഈ സിനിമയിലും.. സിനിമ കണ്ടശേഷം രതീഷിനെ അഭിനന്ദിക്കാൻ എനിക്ക് വാക്കുകളില്ലായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്നും ഒരു കഥ രസമായി കൊണ്ടുപോയി..
കൊറോണയ്ക്ക് ശേഷം ആദ്യമായാണ് ഹൌസ്ഫുള്ളായ തിയറ്ററിൽ കേറുന്നത്. കുഞ്ചാക്കോ ബോബൻ ആദ്യാവസാനം ഗംഭീരപ്രകടനം. കുടുംബസദസ് ആദ്യാവസാനം കയ്യടിച്ചും ചിരിച്ചും ആണ് ഈ സിനിമ കണ്ടുതീർത്തത്. കണ്ടാൽ നഷ്ടമേയല്ല എന്നാണ് എന്റെയനുഭവം. രതീഷ് & CREW അഭിനന്ദനങ്ങൾ.
അഡ്വ ഹരീഷ് വാസുദേവൻ.
https://www.facebook.com/Malayalivartha