എന്തുവന്നാലും തൊടല്ലേ... സെക്രട്ടറിയേറ്റ് റോഡില്‍ ബോട്ടിറക്കാനുള്ള ശ്രമത്തെ ആദ്യം പോലീസ് തടഞ്ഞെങ്കിലും പിന്നെയനുവദിച്ചു; ഇന്നലെ വിഴിഞ്ഞത്തെ ഇളക്കി; ഇന്ന് കരമാര്‍ഗവും കടല്‍മര്‍ഗവും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്തും; പറഞ്ഞൊതുക്കാന്‍ നേതാക്കള്‍

കുറേനാളായി മത്സ്യ തൊഴിലാളികള്‍ ഏതെങ്കിലും സമരത്തിലേക്ക് പോയിട്ട്. എന്നാല്‍ കഴിഞ്ഞയാഴ്ച സെക്രട്ടറിയേറ്റിലേക്ക് മത്സ്യ തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. ബോട്ടുമായി സമരം ചെയ്യാനെത്തിയവരെ പോലീസ് ആദ്യം തടഞ്ഞിരുന്നു. അത് വലിയ പ്രശ്‌നമാകുമെന്ന സൂചന കണ്ട് അവരെ അനുവദിച്ചു. അതോടെ സെക്രട്ടറിയേറ്റ് റോഡില്‍ വള്ളവും വലയും വിരിച്ചു. സെക്രട്ടറിയേറ്റ് പരിസര റോഡില്‍ വലിയ ബ്ലോക്കായിരുന്നു. മന്ത്രിമാരുള്‍പ്പെടെ ബ്ലോക്കില്‍ പെട്ടു. എന്നിട്ടും ശാന്തമായി ക്ഷമിച്ചു.
അതൊരു സൂചനയായിരുന്നു. കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് മത്സ്യ തൊഴിലാളികള്‍ സമരവുമായി വീണ്ടും ഒത്തുകൂടി. തീരശോഷണവും പുനരധിവാസ പ്രശ്‌നങ്ങളും ഉയര്‍ത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള സമരം, ഇന്നും തുടരും. പൂവാര്‍, പുതിയതുറ ഇടവകകളാണ് ഇന്ന് മുല്ലൂരിലെ രാപ്പകല്‍ ഉപരോധ സമരത്തില്‍ പങ്കെടുക്കുന്നത്.
31ആം തീയതി വരെ സമരം തുടരാനാണ് തീരുമാനം. തിങ്കളാഴ്ച കരമാര്‍ഗ്ഗവും കടല്‍മര്‍ഗ്ഗവും തുറമുഖ നിര്‍മ്മാണം തടസ്സപ്പെടുത്തും എന്നാണ് അറിയിപ്പ്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചു ആഘാത പഠനം നടത്തുക, പുനരധിവസം പൂര്‍ത്തിയാക്കുക, തീരശോഷണം തടയാന്‍ നടപടി എടുക്കുക, സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ നല്‍കുക എന്നിങ്ങനെ 7 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഉപരോധ സമരം. നൂറുകണക്കിന് തീരദേശവാസികള്‍ ആണ് ഇന്നലെ ഉപരോധ സമരത്തിന് നേതൃത്വം നല്‍കിയത്.
ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രിസഭാ ഉപസമിതി പ്രഖ്യാപിച്ചിട്ടും സമരക്കാര്‍ അനുനയത്തിന് തയാറായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
7 വര്‍ഷമായി ഭവരനരഹിതരായി കഴിയുന്നവര്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. മുട്ടത്തറ വില്ലേജില്‍ 17.5 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ല, കൂട്ടായി ആലോചിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്നലെ കരിദിനം ആചരിച്ചു. രാവിലെ കുര്‍ബാനയ്ക്ക് ശേഷം തീരപ്രദേശത്തെ എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി. വികസനം എന്ന ഓമനപ്പേരില്‍ മല്‍സ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇതിനെതിരെ ആണ് സമരം.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുറമുഖത്തിന് മുന്നില്‍ ഉപരോധ സമരവും തുടങ്ങി വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് കൃത്യമായ പഠനം നടത്തുക, പുനരധിവാസ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുക, അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം ഉറപ്പാക്കുക, തീര ശോഷണം തടയാന്‍ നടപടി എടുക്കുക തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേള്‍ക്കാന്‍ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര ഏഷ്യാനെറ്റ് ന്യൂസിനോട്. സര്‍ക്കാര്‍ ജനാധിപത്യപരമായി ചര്‍ച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല.ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളില്‍ നടപടികള്‍ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര പറഞ്ഞു.
"
https://www.facebook.com/Malayalivartha
























