ദുരൂഹതകൾ നിറഞ്ഞ 16-ാം നിലയിലെ, '16ബി' മുറിയിൽ സജീവൊഴികെ മറ്റുള്ളവർ സ്ഥിരം പ്രശ്നക്കാരെന്ന് അയൽവാസികൾ:- മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നത് സ്ഥിരം പരിപാടി: ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ പലതവണ ഉടമസ്ഥൻ ആവശ്യപ്പെട്ടു:- കൃത്യത്തിന് ശേഷം മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കാൻ ശ്രമിച്ചതായി സംശയം: കഴിയാതെ വന്നതോടെ അംജദ് ഫ്ലാറ്റ് പൂട്ടി രക്ഷപെട്ടു- അർഷാദിന്റെ ഫോൺ ഓഫായത് കൊലപാതകം പുറത്തറിഞ്ഞതോടെ

കൊച്ചി ഇടച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം വണ്ടൂർ സ്വദേശിയായ സജീവ് കൃഷ്ണയെയാണ് ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ 16-ാം നിലയിലാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തുണിയിൽ പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു. യുവാവിൻ്റെ തലയിലും ദേഹത്തും മുറിവുകളുണ്ട്.
ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു.
സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദാണ് കൊലപാതകം ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി ഇവിടെ നിന്ന് മുങ്ങിയത് കൊലപാതക വിവരം പുറത്തറിഞ്ഞ ശേഷമെന്ന് പൊലീസ് പറയുന്നു. പ്രതി അര്‍ഷാദിനായി കോഴിക്കോട് പയ്യോളിയിലെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തിരച്ചില്‍ നടത്തുകയാണ്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾക്കായി ഇന്നലെ രാത്രി തന്നെ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിൻ്റെ 16-ാം നിലയിലെ 16ബിയിൽ സജീവ് ഉൾപ്പെടെ അഞ്ചു സുഹൃത്തുക്കൾ ഒരുമിച്ചായിരുന്നു താമസം. ഒപ്പമുണ്ടായിരുന്ന ചിലർ വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തോളമായി സജീവിനൊപ്പം ഹർഷാദ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഹർഷാദിനെ കാണാതായതാണ് കൊലപാതകം നടത്തിയത് ഇയാളാണോ എന്ന സംശയം പോലീസുകാരിൽ ജനിപ്പിച്ചത്. സജീവ് കൃഷ്ണയുടെ ഫോണും ഇയാൾ കൈക്കലാക്കിയതായാണ് വിവരം. മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം. ഇതിന് കഴിയാതെ വന്നതോടെ ഫ്ലാറ്റ് പൂട്ടി പോകുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.
അതേ സമയം ഫ്ലാറ്റിൽ താമസിച്ചിരുന്നവർ സ്ഥിരം പ്രശ്നക്കാരായിരുന്നുവെന്ന് അയൽവാസികൾ പറയുന്നത്. 16ബിയിൽ ഉണ്ടായിരുന്നവരോട് ഫ്ലാറ്റൊഴിയാൻ പല തവണ ആവശ്യപ്പെട്ടിരുന്നുവെന്ന് അയൽവാസിയായ ജലീൽ പറയുന്നു. ഫ്ലാറ്റിൽ താമസിച്ച യുവാക്കൾ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. പല തവണ മുന്നറിയിപ്പ് നൽകി. രണ്ടാഴ്ച മുമ്പ് ഫ്ലാറ്റൊഴിയാൻ ഉടമസ്ഥൻ പറഞ്ഞിരുന്നു. മരിച്ച സജീവ് കൃഷ്ണയുമായി പരിചയമുണ്ട്. വളരെ പാവം പയ്യനാണെന്ന് ജലീൽ പറയുന്നു. കൂടെ ഉണ്ടായിരുന്ന ഹർഷാദ് ആണ് കൊല നടത്തിയതെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഇരുവരെയും കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച്ച രാത്രി വരെ സജീവ് കൃഷ്ണയെ ഫോണിൽ കിട്ടിയിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഫോണിൽ കിട്ടിയില്ല. ഇതേ തുടർന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു എന്നാണ് വിവരം. കോട്ടയം സ്വദേശി ജിജി ഈപ്പൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. ഇൻഫോപാർക്കിന് സമീപത്താണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. കൊലപാതകം പുറത്തറിഞ്ഞതോടെയാണ് അർഷാദിന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത്. തേഞ്ഞിപ്പാലത്തിന് സമീപമാണ് ഫോൺ ഓഫായതെന്നും പൊലീസ് പറയുന്നു.
കൊലപാതകി എന്ന് സംശയിക്കുന്ന അർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്. മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. സജീവ് കൃഷ്ണയുടെ ബന്ധുക്കൾ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























