എറണാകുളത്ത് ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച പ്രതി ഹർഷാദ് പിടിയിൽ: പിടിയിലായത് കാസർഗോഡ് അതിർത്തിയിൽ വച്ച്: അന്വേഷണ സംഘം തകർത്തത് പ്രതിയുടെ കർണാടകയിലേയ്ക്ക് കടക്കാനുള്ള പദ്ധതി

കൊച്ചി ഇടച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ച സംഭവത്തിൽ പ്രതി ഹർഷാദ് പിടിയിലായി. കാസർഗോഡ് അതിർത്തിയിൽ വച്ചാണ് ഇയാൾ പിടിയിലായത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകൾ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്തിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ രാമനാട്ടുകര, വരെ ഫോണിൽ സിഗ്നൽ ലഭിച്ചിരുന്നു.
അതിന് ശേഷം ഫോൺ സ്വിച്ച് ഓഫായാവുകയായിരുന്നു. ഇതേതുടർന്ന് ഇയാൾ വടക്കൻ കേരളത്തിലേയ്ക്ക് രക്ഷപെട്ടിരിക്കാം എന്ന സൂചനയെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കർണാടകയിലേയ്ക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനിടയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്‌താൽ മാത്രമേ,കൃത്യം നടത്തിയത് ഇയാൾ തനിച്ചായിരുന്നോ, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ? കൊലപതകത്തിന്റെ ഉദ്ദേശം എന്തായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തത വരുകയുള്ളു.
മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്സോണിയ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. ഫ്ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സജീവ് കൃഷ്ണ കൊല്ലപ്പെട്ടത് അതിക്രൂരമായാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സജീവ് കൃഷ്ണയുടെ ശരീരത്തിൽ 20 ലേറെ മുറിവുകൾ കണ്ടെത്തി. തലയിലും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപിച്ചിട്ടുണ്ട്. രണ്ടു ദിവസമായി സജീവിനെ ഫോണിൽ കിട്ടാതായതോടെ ഫ്ലാറ്റിലെ സഹതാമസക്കാർ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയിൽ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോൽ ഉണ്ടാക്കി ഫ്ലാറ്റ് തുറക്കുകയും ആയിരുന്നു.
സജീവിന്റെ കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശിയായിരുന്നു ഹർഷാദ്. കൊലപാതക വിവരം പുറത്തറിഞ്ഞ ശേഷമാണ് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപെടാൻ ശ്രമിച്ചത്. ഇടച്ചിറയിലെ ഒക്സോണിയ ഫ്ലാറ്റിൻ്റെ 16-ാം നിലയിലെ 16ബിയിൽ സജീവ് ഉൾപ്പെടെ അഞ്ചു സുഹൃത്തുക്കൾ ഒരുമിച്ചായിരുന്നു താമസം. ഒപ്പമുണ്ടായിരുന്ന ചിലർ വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തോളമായി സജീവിനൊപ്പം ഹർഷാദ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഹർഷാദിനെ കാണാതായതാണ് കൊലപാതകം നടത്തിയത് ഇയാളാണോ എന്ന സംശയം പോലീസുകാരിൽ ജനിപ്പിച്ചത്.
സജീവ് കൃഷ്ണയുടെ ഫോണും ഇയാൾ കൈക്കലാക്കിയതായാണ് വിവരം. മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു ശ്രമമെന്നാണ് പ്രാഥമിക നിഗമനം. ഇതിന് കഴിയാതെ വന്നതോടെ ഫ്ലാറ്റ് പൂട്ടി പോകുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഹർഷാദ് ഈ ഫ്ലാറ്റിലെ സ്ഥിരതാമസക്കാരൻ ആയിരുന്നില്ല. സ്ഥിരതാമസക്കാരൻ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് ഹർഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അർഷാദ് ഇവിടെ താമസിക്കാനെത്തിയത്. ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സ് പഠിക്കാനായാണ് 22 കാരനായ സജീവ് കൃഷ്ണ കൊച്ചിയിലെത്തിയത്.
https://www.facebook.com/Malayalivartha























