വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി. അഞ്ചംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. മുന്‍ സുപ്രിംകോടതി ജഡ്ജി ആര്‍.സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സമിതി. മൂന്ന് വിരമിച്ച ജഡ്ജിമാര്‍, മുന്‍ സിബിഐ ഡയറക്ടര്‍, മുന്‍ മേഘാലയ ഡിജിപി എന്നിവരും സമിതിയിലുണ്ട്. സുഭാഷ് റെഡ്ഡിക്ക് പുറമെ, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ മുന്‍ ചീഫ് ജസ്റ്റിസ് അംഗം രവി ശങ്കര്‍, ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റിസ് ശാലിന്ദര്‍ കൗര്‍, സിബിഐ മുന്‍ ഡയറക്ടര്‍ ഋഷി കുമാര്‍ ശുക്ല, മേഘാലയ മുന്‍ ഡിജിപി ആര്‍. ബിഷ്‌ണോയ് എന്നിവരാണ് സമിതിയിലുള്ളത്. സമരത്തിനിടയിലെ പൊലീസിന്റെ പെല്ലറ്റ് ആക്രമണം, ഇലക്ട്രിക് ബാറ്റണ്‍, ലാത്തി, കണ്ണീര്‍ വാതക പ്രയോഗം തുടങ്ങിയവയെ കുറിച്ചുള്ള ആരോപണങ്ങളും വസ്തുതകളും ഉന്നതാധികാര സമിതി പരിശോധിക്കും.
പ്രതിഷേധത്തിനിടെ സ്ത്രീകള്‍ക്കെതിരായ ആക്രമണവും പൊലീസ് നിരീക്ഷണവും സമിതി പരിശോധനാവിധേയമാക്കും. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ നേരത്തെ പൊലീസ് ന്യായീകരിച്ചിരുന്നു. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണമടക്കം പൊലീസ് നിഷേധിച്ചിരുന്നു. 30,000ത്തിലധികം വരുന്ന പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ചതുകൊണ്ടാണ് ഗ്രേഡഡ് ഫോഴ്‌സ് വേണ്ടിവന്നതെന്നാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നത്. പിന്നാലെയാണ് സുപ്രിംകോടതി ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ചത്. സിജെപിയുടെ പാര്‍ലമെന്റ് മാര്‍ച്ച് നിയമവിരുദ്ധമായിരുന്നെന്നാണ് പൊലീസിന്റെ നിലപാട്. ആള്‍ക്കൂട്ടം ഒന്നിലധികം നിരകളിലെ ബാരിക്കേഡ് തകര്‍ത്തു. മൂന്ന് കിലോമീറ്ററിലധികം പ്രദേശത്ത് മുപ്പതിനായിരത്തോളം ജനക്കൂട്ടമെത്തി.
ഇവരെ നിയന്ത്രിക്കാന്‍ അയ്യായിരം പൊലീസുകാര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രതിഷേധം നിയന്ത്രിക്കുന്നതിനിടയില്‍ 240 പൊലീസുകാര്‍ക്ക് പരിക്കേറ്റെന്നും ആണിയുള്ള ലാത്തിയുപയോഗിച്ചത് പ്രതിഷേധക്കാരിലൊരാളാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സച്ചിന്‍ ശര്‍മ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha























