കാശ്മീരിൽ വിഘടന വാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി; നാണക്കേട് കൊണ്ട് തല കുനിയുന്നുവെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി

കാശ്മീര്‍ താഴ് വരയില്‍ വിഘടനവാദികളുടെ കല്ലേറില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയെത്തി. ശ്രീനഗര്‍ -ഗുല്‍മാര്‍ഗ് റോഡില്‍ നര്‍ബാലിന് സമീപം വിനോദസഞ്ചാരികള്‍ യാത്രചെയ്തിരുന്ന വാഹനങ്ങള്‍ക്ക് നേരെയുണ്ടായ കല്ലേറിലാണ് ചെന്നൈ സ്വദേശി തിരുമണി കൊല്ലപെട്ടത്. കല്ലേറില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുപത്തിരണ്ട് കാരനായ തിരുമണി തിങ്കളാഴ്ച്ചയാണ് കാശ്മീരിലെ സൗറയിലെ ആശുപത്രിയില്‍ മരിച്ചത്. തിരുമണിയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി തന്റെ തല നാണക്കേട് കൊണ്ട് കുനിഞ്ഞിരിക്കുകയാണെന്ന് അഭിപ്രായപെട്ടു.
സംഭവത്തില്‍ നടുക്കം രേഖപെടുത്തിയ മുഖ്യമന്ത്രി വിനോദസഞ്ചാരികള്‍ക്കെതിരെയുണ്ടായ കല്ലേറില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. കേരളത്തില്‍ നിന്നുള്ള സംഘത്തിന് നേര്‍ക്കും കാശ്മീരില്‍ കല്ലേറുണ്ടായി. കാസര്‍കോട്, കണ്ണൂര്‍,എറണാകുളം, കോഴിക്കോട്,തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള 47 അംഗ സംഘത്തിന് നേര്‍ക്കാണ് കല്ലേറുണ്ടായത്.കാശ്മീരിലേക്ക് ഏപ്രില്‍ 26 ന് യാത്രപോയ സംഘം ഏപ്രില്‍ 30 നാണ് കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ പഹല്‍ഗാമിന് സമീപമെത്തിയപ്പോഴാണ് അക്രമമുണ്ടായത്.
ശക്തമായ കല്ലേറില്‍ ഇവരുടെ നാല് വാഹനങ്ങള്‍ തകരുകയും ഏഴുപേരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കളക്ടറും എഡിഎമ്മുമാണ് യാത്രാസംഘത്തിലെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്്.പിന്നീട് ഇവരുടെയാത്ര പോലീസ് സംരക്ഷണയിലായിരുന്നു.ശനിയാഴ്ച്ച രാവിലെ ഇവര്‍നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്തു. അതേസമയം ജമ്മുകാശ്മീര്‍ പോലീസ് വിനോദസഞ്ചാരികള്‍ക്കെതിരെയുണ്ടായ കല്ലേറില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കല്ലേറിഞ്ഞവരെ കണ്ടെത്തുന്നതിനായി താഴ്വരയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























