സ്വന്തം ഇഷ്ട പ്രകാരം ജീവിക്കാനായി വീടു വിട്ടിറങ്ങി കര്‍ണാടക മന്ത്രിയുടെ മകള്‍; പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിക്കാമെന്ന് സുപ്രീംകോടതി

സ്വന്തം ഇഷ്ട പ്രകാരം ജീവിക്കാനിരുന്ന പെണ്‍കുട്ടിക്ക് അനുകൂല വിധി. കര്‍ണാടകയിലെ മന്ത്രിയുടെ മകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിക്കാമെന്ന് സുപ്രീംകോടതി. ഇഷ്ടമില്ലാത്ത വിവാഹബന്ധത്തില്‍ നിന്നും അതിനു നിര്‍ബന്ധിച്ച മാതാപിതാക്കളില്‍ നിന്നും പെണ്‍കുട്ടിയെ മോചിപ്പിച്ച ശേഷമാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഭര്‍ത്താവും അവരുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കര്‍ണാടകയിലെ മന്ത്രിയായ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ 26 വയസുകാരിയായ മകളാണ് തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
മാര്‍ച്ച് 14ന് വിവാഹം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമായിരുന്നു യുവതി ഗുല്‍ബര്‍ഗയിലെ വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് ദില്ലിയിലെത്തിയ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കര്‍ണാടകയിലെ മന്ത്രിയുടെ മകളായ 26കാരി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ്. നിലവില്‍ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കെയാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. എന്നാല്‍ മറ്റൊരു യുവാവുമായി പെണ്‍കുട്ടിക്ക് പ്രണയമുണ്ടായിരുന്നു. പക്ഷേ, യുവാവിന്റെ ജാതി വ്യത്യസ്തമായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചു.
തനിക്കിഷ്ടമില്ലാത്ത വിവാഹത്തിന് സമ്മതമല്ലെന്ന് യുവതി രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ വഴങ്ങിയില്ല. യുവതിയെ നിരന്തരം മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് വിവാഹം നടത്തിയത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ പീഡിപ്പിക്കുമെന്നായിരുന്നു സഹോദരന്റെ ഭീഷണി.
അമ്മയും ഇതിന് കൂട്ടുനിന്നു. ഇതിനിടെ കഴിഞ്ഞ മാര്‍ച്ച് 14ന് മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു. തന്റെ ഇഷ്ടപ്രകാരമല്ല വിവാഹം നടക്കുന്നതെന്ന് കാണിച്ച് യുവതി പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തില്ല.
വിവാഹം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് യുവതി ഗുല്‍ബര്‍ഗയിലെ വീട്ടില്‍ നിന്നിറങ്ങി ദില്ലിയില്‍ എത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച യുവതി, തന്റെ വിവാഹം സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് കോടതിയെ അറിയിച്ചു. ബെംഗളൂരുവിലേക്ക് മടങ്ങിപ്പോയി പിജി പഠനം തുടരാനാണ് ആഗ്രഹമെന്നും, എന്നാല്‍ മാതാപിതാക്കളെ തനിക്ക് ഭയമാണെന്നും യുവതി കോടതിയില്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് യുവതിയുടെ ഹര്‍ജി പരിഗണിച്ചത്. നിങ്ങള്‍ ഒരു പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും, നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും പോകാനും, എന്ത് ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു സുപ്രീം കോടതി ബെഞ്ച് വിധി പ്രസ്താവത്തില്‍ പറഞ്ഞത്.
യുവതി ആഗ്രഹിക്കുന്ന രീതിയില്‍ അവര്‍ക്ക് ജീവിക്കാം. ഭര്‍ത്താവോ മാതാപിതാക്കളോ യുവതിയുടെ ജീവിതത്തില്‍ ഇടപെടരുതെന്നും യുവതിയുടെ ജീവിതവഴിയില്‍ അവര്‍ ഒരു തടസവും സൃഷ്ടിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതിനിടെ തന്റെ ആധാര്‍, ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും മാതാപിതാക്കളുടെ കൈയിലാണെന്നും തിരികെ വേണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇതെല്ലാം തിരികെനല്‍കാമെന്ന് കോടതിയില്‍ ഉറപ്പുനല്‍കി. യുവതിയുടെ ജീവിതത്തില്‍ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ഒരുതരത്തിലും ഇടപെടല്‍ ഉണ്ടാവിെല്ലന്നും അഭിഭാഷകന്‍ ഉറപ്പുനല്‍കി.
എന്നാല്‍ വിവാഹം അസാധുവാക്കണമെന്ന യുവതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. വിവാഹബന്ധത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കുടുംബ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ബെംഗളൂരുവില്‍ എത്തിയ ശേഷം ഏതെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണി നേരിട്ടാല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ സമീപിക്കാമെന്നും, പോലീസ് സുരക്ഷ ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























