ബസ്സിന്റെ അരികില്‍ പാട്ടില്‍ മുഴുകി ഇരുന്ന മകനെ പലതവണ അച്ഛൻ വിളിച്ചു ; എല്ലാവരും രക്ഷപെടാൻ പരക്കം പാഞ്ഞപ്പോഴും അവൻ ഒന്നും അറിയുന്നുണ്ടായിരുന്നില്ല ; ജമ്മുകശ്മീരിൽ അക്രമികളുടെ കല്ലേറിൽ ചെന്നൈ സ്വദേശി മരിച്ചത് ഇങ്ങനെ

ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്കുനേരെ അക്രമികളുടെ കല്ലേറ്. ആക്രമണത്തിൽ തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു. കുടുംബവുമായി ജമ്മുകശ്മീര്‍ യാത്ര നടത്തുന്നതിനിടെയാണ് 22കാരനായ രാജമണിക്കു നേരെ അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്. നാൽപതോളം വരുന്ന സംഘം ബസ്സിന് നേരെ കല്ലേറ് നടത്തുകയായിരുന്നു.
ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പാട്ട് കേട്ടിരുന്നതിനാൽ കല്ലേറില്‍ നിന്നും മാറുവാനുള്ള പിതാവിന്റെ നിര്‍ദ്ദേശം യുവാവ്കേട്ടിരുന്നില്ല. തലയുടെ വലതുഭാഗത്തേക്ക് കല്ല് പതിക്കുകയായിരുന്നു.
ബസ്സില്‍ മകന്റെ മുന്‍സീറ്റിലാണ് രാജവേല്‍ ഇരുന്നിരുന്നത്. ആക്രമികള്‍ വരുന്നത് കണ്ടപ്പോൾ അച്ഛൻ നിർദ്ദേശം നൽകിയെങ്കിലും മകൻ അത് കേട്ടിരുന്നില്ല.
'പെട്ടന്നായിരുന്നു എല്ലാം. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന നാലു ബസ്സുകളിലേക്കായി തുടരെത്തുടരെ കല്ലുകള്‍ പതിച്ചുകൊണ്ടെ ഇരുന്നു. പ്രതികരിക്കാന്‍ വളരെക്കുറച്ച് സമയം മാത്രം. വാഹനത്തിന്റെ നിലത്ത് കിടന്ന് സ്വയരക്ഷനേടുവാനും ഞങ്ങളില്‍ ചിലര്‍ വിളിച്ചു പറഞ്ഞു. എന്റെ മകന്‍ ചെവിയില്‍ ഇയര്‍ഫോണ്‍ കുത്തി പാട്ടുകേള്‍ക്കുകയായിരുന്നതിനാല്‍ ഞങ്ങളുടെ നിര്‍ദ്ദേശം കേട്ടില്ല'. എന്ന് രാജമണിയുടെ അച്ഛൻ രാജവേല്‍ പറയുന്നു.
ഭീകരരുടെ കല്ലേറില്‍ രാജവേലിന്റെ ഭാര്യ ശെല്‍വിക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് തലയില്‍ തുന്നലുണ്ട്. ഇവര്‍ ഇരുന്ന ഭാഗത്തെ ജനല്‍ച്ചില്ല് അക്രമികളുടെ കല്ല് കൊണ്ട് തകര്‍ന്നാണ് മുറിവേറ്റത്. മുറിവ് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിരുമണി സെല്‍വന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ ചെന്നൈയില്‍ തിരികെ എത്തിച്ചു.
കേരളത്തിൽ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയും കല്ലേറുണ്ടായി. കാസർകോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം 47 പേരുടെ സംഘത്തിന് നേർക്കാണ് കല്ലേറുണ്ടായത്. കല്ലേറിൽ വാഹനങ്ങൾ തകർന്നു. ഏഴ് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു
അനന്തനാഗ് ജില്ലയിൽ പഹൽഗാമിന് സമീപത്ത് വെച്ചാണ് ഇവർക്ക് നേരെ ആക്രമണം നടന്നത്. പ്രത്യേക പ്രാർഥന നടന്ന പള്ളിക്ക് സമീപത്ത് എത്തിയ സംഘത്തെ വിശ്വാസികൾ സൗഹാർദ പൂർവം യാത്രയാക്കുമ്പോഴാണ് മറ്റൊരു സംഘം എത്തി കല്ലെറിയുന്നത്. ഇതോടെ വാഹനത്തിൽ കെട്ടിയിരുന്ന ദേശീയ പതാക അഴിച്ചുമാറ്റി. കല്ലേറ് രൂക്ഷമായതോടെ യാത്രാ സംഘം വാഹനത്തിൽ തന്നെ കുനിഞ്ഞിരുന്നു
https://www.facebook.com/Malayalivartha

























