മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലാലുപ്രസാദ് യാദവിന് പരോള്‍ അനുവദിച്ചു

ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ച് ദിവസത്തെ പരോള്‍. ലാലുവിന് മകന്‍ തേജ് പ്രതാപ് യാദവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോള്‍ അനുവദിച്ചത്. മെയ് 10 മുതല്‍ 14 വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ 2017 ഡിസംബറില്‍ കോടതി ശിക്ഷിച്ച ലാലു റാഞ്ചിയിലെ ഐ എം എസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റാഞ്ചി പൊലീസ് സൂപ്രണ്ടും ഝാർഖണ്ഡ് അഡ്വക്കേറ്റ് ജനറലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നല്‍കിയതിനുശേഷമാണ് പരോള്‍ അനുവദിച്ചത്. കൂടാതെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇതിനകം ലാലുവിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കിയിരുന്നു.
മുന്‍ ആര്‍ജെ.ഡി ആരോഗ്യ മന്ത്രി ചന്ദ്രിക റായിയുടെ മകള്‍ ഐശ്വര്യ റായിയെയാണ് തേജ് പ്രതാപ് വിവാഹം കഴിക്കുന്നത്. ഈ മാസം 12നാണ് വിവാഹം. ഏപ്രില്‍ 18ന് ഇവരുടെ വിവാഹം നിശ്ചയം നടന്നിരുന്നു. വിവാഹം നിശ്ചയ ചടങ്ങില്‍ ലാലു പങ്കെടുത്തിരുന്നില്ല.
https://www.facebook.com/Malayalivartha

























