വിഷാദരോഗിയാണെന്ന സത്യം ഞാന്‍ അംഗീകരിച്ചില്ല, ഡോക്ടര്‍മാരെയെല്ലാം ഭ്രാന്തന്‍മാരെന്ന് വിളിച്ചു അധിക്ഷേപിച്ചു. വിഷാദം ഒരു തോന്നലല്ല. ഒരു രോഗാവസ്ഥ തന്നെയാണ്; നടി സൈറ വസീമിന്റെ പോസ്റ്റ് വൈറലാകുന്നു

വിഷാദരോഗത്താൽ താൻ അടിമപ്പെട്ടു പോയെന്നു നടി സൈറ വസീമിന്റെ തുറന്നു പറച്ചിൽ വൈറലാകുന്നു. 'ദങ്കൽ' എന്ന അമീർഖാൻ ചിത്രത്തിലൂടെ പ്രശസ്തയായ താരം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിഷാദത്തോട് പൊരുതാൻ തനിക്ക് സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.
ഇത് ജീവിതത്തിലെ ഒരു ചെറിയ ഘട്ടം മാത്രമായിരിക്കാം. രാത്രികാലങ്ങളില്‍ ഉറക്കം കിട്ടാതെ തളര്‍ന്ന് ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഒരാഴ്ചയിലധികം ഉറക്കം കിട്ടാതെ വലഞ്ഞിട്ടുണ്ട്. ഒരിക്കലും വിശദീകരിക്കാനാകാത്ത തരത്തിലുള്ള വേദനയും തളര്‍ച്ചയും മാനസികവിഷമവും ആത്മഹത്യ പ്രവണതയും എന്നെ തുടര്‍ച്ചയായി അലട്ടിയെന്നും സൈറയുടെ കുറിപ്പിൽ പറയുന്നു.
എന്‍റെ കാര്യങ്ങള്‍ നല്ല വഴിയിലൂടെയല്ല പോകുന്നതെന്ന് എനിക്ക് വ്യക്തമായിരുന്നു. പതുക്കെയാണ് പ്രശ്‌നം വിഷാദമാണെന്ന് തിരിച്ചറിഞ്ഞത്. പന്ത്രണ്ടാം വയസ്സിലാണ് ആദ്യമായി സംഭ്രമകരമായ അനുഭവം ഉണ്ടായത്. പിന്നീട് പതിനാലാം വയസില്‍. അപ്പോഴും എനിക്ക് ഒന്നുമില്ല, വിഷാദം പിടിപെടാന്‍ എനിക്ക് പ്രായമായിട്ടില്ലെന്ന് സ്വയം പറയാനാണ് ശ്രമിച്ചത്. ഇരുപത്തഞ്ച് വയസ്സിന് മേലെയുള്ളവര്‍ക്കാണ് വിഷാദം ഉണ്ടാകുക എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വിഷാദരോഗിയാണെന്ന സത്യം ഞാന്‍ അംഗീകരിച്ചില്ല. ഡോക്ടര്‍മാരെയെല്ലാം ഭ്രാന്തന്‍മാരെന്ന് വിളിച്ചു അധിക്ഷേപിച്ചു. വിഷാദം ഒരു തോന്നലല്ല. ഒരു രോഗാവസ്ഥ തന്നെയാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. നാല് വര്‍ഷത്തിലേറെയായി ഞാന്‍ വിഷാദരോഗിയാണെന്ന സത്യം തിരിച്ചറിഞ്ഞിട്ടെന്നും സൈറ കൂട്ടിച്ചേർത്തു.
പൊതുജീവിതത്തില്‍നിന്നും ജോലിയില്‍നിന്നും സ്‌കൂളില്‍നിന്നും പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും മാറി നില്‍ക്കാനാണ് തീരുമാനം. പുണ്യമാസമായ റമദാന്‍ എനിക്ക് അതിനുള്ള അവസരം നല്‍കുമെന്നും ശക്തി തരുമെന്നും കരുതുന്നു. നിങ്ങളുടെ പ്രാർഥനയിൽ എന്നെയും ഉൾപ്പെടുത്തുക. എന്ന് പറഞ്ഞാണ് സൈറയുടെ കുറിപ്പ് അവസാനിക്കുന്നത്.
സൈറയുടെ പോസ്റ്റ്....

https://www.facebook.com/Malayalivartha
























