കർണ്ണാടകയിൽ വിധിയെഴുത്ത് ആരംഭിച്ചു; രാവിലെ ഏഴ് മണി മുതൽ സംസ്ഥാനം പോളിംഗ് ബൂത്തിലേക്ക്

കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് തുടങ്ങി. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. 224 ല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഇന്ന് വൈകുന്നേരം ആറ് മണിവരെ വോട്ട് ചെയ്യാം. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് പോള്‍ ഫലങ്ങളെത്തും.
4.9 കോടി ജനങ്ങളാണ് വോട്ട് ചെയ്യുക. 2013നേക്കാള്‍ 12 ശതമാനം അധികം. 2654 സ്ഥാനാര്‍ത്ഥികളാണ് ആറ് മേഖലകളിലായി വിധി തേടുന്നത്. സംസ്ഥാനത്ത് കോണ്‍ഗ്രസിനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രചരണം നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ബിജെപി പ്രചരണം നടത്തിയത്.
അതേസമയം കര്‍ണാടകയിലെ രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























