ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നു; കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ "ശ്രം ശക്തി നീതി 2025" എന്ന പുതിയ കരട് തൊഴിൽ നയം അങ്ങേയറ്റം തൊഴിലാളി വിരുദ്ധവും സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുന്നതുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭരണഘടനാപരമായ തൊഴിലാളി അവകാശങ്ങളെയും സാമൂഹ്യനീതി എന്ന സങ്കൽപ്പത്തെയും പൂർണ്ണമായും നിരാകരിക്കുന്ന ഈ നയത്തെ കേരള സർക്കാർ ശക്തമായി എതിർക്കുന്നു.
തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഒരു നയരേഖയ്ക്ക് ആധാരമായി ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം 'മനുസ്മൃതി' പോലുള്ള പ്രാചീന ഗ്രന്ഥങ്ങളെയും 'രാജധർമ്മം', 'ശ്രമ ധർമ്മം' തുടങ്ങിയ സങ്കൽപ്പങ്ങളെയും ഉദ്ധരിക്കുന്നത് അങ്ങേയറ്റം അപലപനീയവും പിന്തിരിപ്പനുമാണ്.
ഇത് തൊഴിലാളികളെ 'അവകാശങ്ങളുള്ള പൗരന്മാർ' എന്ന നിലയിൽ നിന്ന് 'വിധേയത്വമുള്ള അടിയാളർ' എന്ന നിലയിലേക്ക് താഴ്ത്താനുള്ള ഗൂഢശ്രമമാണ്. ജാതി അധിഷ്ഠിത തൊഴിൽ വിഭജനത്തെ ന്യായീകരിക്കുന്ന ഇത്തരം ആശയങ്ങൾ തിരികെ കൊണ്ടുവരുന്നത് സാമൂഹ്യനീതിക്ക് എതിരാണ് എന്ന് മന്ത്രി വി ശിവൻകുട്ടി.
തൊഴിലും തൊഴിൽ ക്ഷേമവും ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമാണ്. എന്നാൽ ഈ കരട് നയം സംസ്ഥാനങ്ങളെ പൂർണ്ണമായും നോക്കുകുത്തികളാക്കുന്നു. 'ലേബർ & എംപ്ലോയ്‌മെന്റ് പോളിസി ഇവാലുവേഷൻ ഇൻഡക്സ്' പോലുള്ള സംവിധാനങ്ങളിലൂടെ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യാനും, കേന്ദ്രത്തിന്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ അടിച്ചേൽപ്പിക്കാനും ഇത് വഴിവെക്കും. ഇത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് മന്ത്രി വി ശിവൻകുട്ടി.
https://www.facebook.com/Malayalivartha
























