സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയിൽ ഉപേക്ഷിക്കുകയാണ്; പി.ആർ. വർക്കിന്റെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം; വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കഴിഞ്ഞ 9 വർഷമായി സിപിഎം നടത്തിയ പി.ആർ. വർക്കിന്റെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..സർക്കാർ പുറത്തുവിട്ട കണക്കുകൾക്ക് യാതൊരു വിധ ആധികാരികതയും ഉള്ളതല്ല. സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തിൽ കഴിയാൻ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയിൽ ഉപേക്ഷിക്കുകയാണ്.
കേരളത്തിൽ അതിദരിദ്രർ ഇല്ലാതായെന്ന് പ്രഖ്യാപിക്കാൻ വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് തയ്യാറാക്കിയ കണക്കുകളിൽ വലിയ പൊരുത്തക്കേട് ഉണ്ട്. 2021ലെ സിപിഎമ്മിന്റെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നത് തന്നെ നാലര ലക്ഷത്തിലധികം അതിദാരിദ്ര്യർ കേരളത്തിൽ ഉണ്ട് എന്നാണ്.
ഒരു മാസം മുൻപ് നിയമസഭയിൽ മന്ത്രി പറഞ്ഞതും 6 ലക്ഷത്തോളം ആളുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ്. എന്നാൽ സർക്കാർ ആദ്യം തയ്യാറാക്കിയ പട്ടികയിൽ ഒന്നര ലക്ഷം പേർ മാത്രമാണ് ഉണ്ടായത്, പിന്നീട് 64,000 ആയി ചുരുക്കി. ഒരുനേരത്തെ ആഹാരത്തിനായി കഷ്ടപ്പെടുന്ന വനവാസികൾ ഉൾപ്പെടെയുള്ള ആളുകളെ മാറ്റിനിർത്തിയാണ് സർക്കാർ തിരഞ്ഞെടുപ്പായപ്പോൾ വ്യാജ പ്രചാരണങ്ങളുമായി കോടികൾ ചിലവാക്കുന്നത് എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനത്തിനുവേണ്ടി മാത്രം സർക്കാർ ചിലവാക്കുന്നത് ഒന്നര കോടി രൂപയാണ്. സർക്കാർ ചിലവിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. വേൾഡ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിൽ കേരളം ഇന്ത്യയിൽ ഏറ്റവും പിറകിലുള്ള സംസ്ഥാനമാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിന്റെ ഇരട്ടി ജനസംഖ്യയിൽ അധികമാണ് ഉത്തർപ്രദേശിൽ അതിദാരിദ്ര്യമുക്തമായത്; ആറു കോടി പേരെയാണ് യു.പി. അതിദാരിദ്ര്യമുക്തമാക്കിയത്. സമാനമായ രീതിയിൽ ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അതിവേഗം ഈ നേട്ടം കൈവരിക്കുമ്പോൾ ഇതേ കാലയളവിൽ കേരളം 2.7 ലക്ഷം ആളുകളെ മാത്രമാണ് അതിദാരിദ്ര്യമുക്തമാക്കിയത്.
കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ കേന്ദ്ര പദ്ധതികൾ വഹിച്ച പങ്ക് മറച്ചു വെച്ചാണ് ഇപ്പോഴത്തെ പ്രചാരണം. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയും, ദേശീയ തൊഴിലുറപ്പ് പദ്ധതിയും, കിസാൻ സമ്മാന നിധിയും, പി.എം.എ.വൈ. ഭവന പദ്ധതിയും, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് അടക്കമുള്ള പദ്ധതികളാണ് കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരത്തിന് അല്പമെങ്കിലും ഉയർച്ച നൽകിയത്.
കഴിഞ്ഞ ഒമ്പതര വർഷം ഒന്നും ചെയ്യാതിരുന്ന പിണറായി വിജയൻ തിരഞ്ഞെടുപ്പിന് തൊട്ടടുത്ത് എത്തിയപ്പോൾ പതിവുപോലെ നുണ പറഞ്ഞ് പറ്റിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. കേരളത്തിൽ ഒന്നര ലക്ഷത്തിലധികം ആളുകൾ കയറിക്കിടക്കാൻ വീടില്ലാതെ സർക്കാരിന്റെ കാരുണ്യത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത് പിണറായി വിജയൻ മറന്നുപോയി എന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
https://www.facebook.com/Malayalivartha

























