വന്ദേ ഭാരത് മിഷൻ:സൗദിയിൽ നിന്നുള്ള മൂന്നാം ഘട്ടം ബുധനാഴ്ച ആരംഭിക്കും ; ടിക്കറ്റ് വിൽപ്പന രീതിയിൽ വ്യാപക പരാതിയുമായി യാത്രക്കാർ

വന്ദേ ഭാരത് മിഷൻ പദ്ധതിയിലെ മൂന്നാംഘട്ട വിമാന സർവിസുകൾ സൗദിയിൽ ബുധനാഴ്ച ആരംഭിക്കും. റിയാദിൽ നിന്നും കോഴിക്കോട്ടേക്കും ദമ്മാമിൽ നിന്നും കണ്ണൂരിലേക്കും ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുമാണ് ബുധനാഴ്ചയിലെ എയർ ഇന്ത്യ സർവിസുകൾ. രാവിലെ 11.20ന് റിയാദിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകീട്ട് 6.45ന് കോഴിക്കോട്ടേത്തും.
ദമ്മാമിൽ നിന്നും രാവിലെ 11.30ന് പറന്നുയരുന്ന വിമാനം വൈകീട്ട് 6.20ന് കണ്ണൂരിലെത്തും. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം രാവിലെ 11ന് പുറപ്പെട്ട് വൈകീട്ട് 6.50ന് കൊച്ചിയിലെത്തും. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ 405 യാത്രക്കാർക്കും ദമ്മാമിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനത്തിൽ 319 പേർക്കും അവസരം ലഭിച്ചു. എന്നാൽ റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് ചെറിയ വിമാനം ഉപയോഗിച്ചാണ് സർവിസ്. ഈ വിമാനത്തിൽ 149 പേർക്ക് മാത്രമാണ് അവസരം. റിയാദിൽ നിന്നും ഡൽഹിയിലേക്ക് ഇന്ന് മറ്റൊരു സർവിസ് കൂടിയുണ്ട്.
ഉച്ചക്ക് 2.30ന് പുറപ്പെടുന്ന ഈ വിമാനം രാത്രി 9.25ന് ഡൽഹിയിലെത്തും. മുഴുവൻ വിമാനത്തിലേക്കും തെരഞ്ഞെടുത്ത യാത്രക്കാർക്കുള്ള ടിക്കറ്റ് വിൽപ്പന പൂർത്തിയായിട്ടുണ്ട്. വ്യാഴാഴ്ച റിയാദിൽ നിന്നും കണ്ണൂരിലേക്കും ദമ്മാമിൽ നിന്നും കൊച്ചിയിലേക്കും ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കും സർവിസുകളുണ്ട്.
മെയ് ഏഴ് മുതലാണ് എയര്‍ ഇന്ത്യയും ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസും വന്ദേഭാരത് മിഷന് കീഴില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചത്. അതേസമയം വിമാനമാർഗ്ഗം കേരളത്തിലെത്തിയവരുടെ എണ്ണം അരലക്ഷം കവിഞ്ഞു.
അതിനിടെ യാദിലെയും ദമ്മാമിലെയും നിലവിലെ ടിക്കറ്റ് വിൽപ്പന രീതിയിൽ വ്യാപക പരാതിയുമായി യാത്രക്കാരും രംഗത്തെത്തി .ഗർഭിണികൾ അടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം പൊരിവെയിലത്ത് ക്യു നിന്നതിന് ശേഷമാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത് എന്നാണ് ഉയരുന്ന ആരോപണം . ടിക്കറ്റ് കൗണ്ടറിലെത്തുമ്പോൾ സാങ്കേതികത്വം പറഞ്ഞു പലരെയും ടിക്കറ്റ് നിഷേധിച്ചു മടക്കി അയക്കുന്നതായും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha
























