വന്ദേഭാരത് മൂന്നാം ഘട്ടത്തിലും വിടാതെ പിന്തുടർന്ന് വിവാദങ്ങൾ; മൂന്നാം ഘട്ടത്തിൽ പ്രഖ്യാപിച്ച ആദ്യ വിമാനം ലിസ്റ്റിലില്ല

പ്രവാസികളെ ദുരിതക്കയത്തിൽ നിന്നും കരകയറ്റാൻ സർക്കാർ തയ്യാറാക്കിയ പദ്ധതിയാണ് വന്ദേഭാരത് മിഷൻ. ഒന്നും രണ്ടും ഘട്ടം കഴിഞ്ഞ് മിഷൻ മൂന്നാം ഘട്ടത്തിലെത്തി നിൽക്കുമ്പോൾ വിവാദങ്ങളും ഒഴിയുന്നില്ല.
മിഷന്റെ മൂന്നാംഘട്ടത്തിൽ ഈമാസം 21ന് ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് പ്രഖ്യാപിച്ച പ്രത്യേക വിമാനം പുതിയ ലിസ്റ്റിൽ നിന്ന് അപ്രത്യക്ഷമായി എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത് . പകരം 18, 24, 30 തിയതികളിൽ മൂന്നു വിമാനങ്ങളാണ് ഡൽഹി വഴി കൊച്ചിയിലേക്ക് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ടിക്കറ്റുകൾ എയർ ഇന്ത്യയുടെ വെബ്സൈറ്റിൽനിന്നും നേരിട്ടാണ് എടുക്കേണ്ടത്. ബുക്കിംങ് നടപടികൾ ബുധനാഴ്ച രാവിലെ എട്ടുമുതൽ ആരംഭിച്ചു. 15 മുതൽ 30വരെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും സർവീസുണ്ട്.
ബുക്കിംങ് എയർ ഇന്ത്യാ വെബ്സൈറ്റിൽനിന്നും നേരിട്ടാണെങ്കിലും എംബസിയുടെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവർക്കേ ബുക്കിംങ് സാധ്യമാകൂ. ഒസിഐ കാർഡ് ഉള്ളവരിൽ യാത്രാ അനുമതിയുള്ള നാലു വിഭാഗക്കാർക്കു മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.
നേരത്തെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പേര് റജിസ്റ്റർ ചെയ്യുന്നവരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ എയർ ഇന്ത്യ അധികൃതർ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ എംബസി ആർക്കും ഇ-മെയിൽ അറിയിപ്പുകൾ നൽകുന്നില്ല. പുതിയ മാറ്റത്തിന്റെ കാരണം എന്തെന്ന് ഹൈക്കമ്മിഷൻ വ്യക്തമാക്കുന്നില്ല.
ടിക്കറ്റ് ബുക്കിംങ്ങിൽ എംബസി പിന്തുടരുന്ന മുനഗണനാക്രമം പാലിക്കാൻ എയർ ഇന്ത്യ വെബ്സൈറ്റിലൂടെ യാത്രക്കാർ പ്രത്യേക സത്യവാങ്മൂലം നൽകണം. ഇതിലെ വിവരങ്ങൾ പരിഗണിച്ചാകും ബുക്കിംങ്ങിന് അവസരം ലഭിക്കുക. ബുക്കിംങ് ആരംഭിച്ചെങ്കിലും എയർ ഇന്ത്യയുടെ വെബ്സൈറ്റിൽ ടിക്കറ്റ് ബുക്കിങ്ങിന് സാങ്കേതിക തടസങ്ങൾ ഏറെയാണെന്നും ആരോപണം ഉണ്ട്.
https://www.facebook.com/Malayalivartha
























