പൂർണ്ണ ഗർഭിണിയായ ഭാര്യയുടെ അടുത്തെത്താൻ യുവാവിനെ സഹായിച്ചത് അബുദാബി പോലീസ്; ലോക്ക് ഡൗണിൽ ജോലി സ്ഥലത്തു തന്നെ തുടരേണ്ടി വന്ന ഖാലിദിനാണ് ഭാര്യയുടെ അടുത്തെത്താൻ അബുദാബി പോലീസ് തുണയായത്

തൃശൂർ പാടൂർ മുല്ലശ്ശേരി സ്വദേശിയും അബുദാബിയിലെ ഒരു സ്വകാര്യ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനുമായ ഖലീൽ ഖാദർമോൻ ഷാർജയിലുള്ള ഗർഭിണിയായ ഭാര്യയുടെ അടുത്തെത്താൻ സാധിക്കാതെ ലോക്ക് ഡൗണിൽ പെട്ടുപോയത് . ഈ സാഹചര്യത്തിലാണ് ഖലീലിനെ അബുദാബി പൊലീസ് സഹായിച്ചത്. ഷാർജയിലെ ഒരു നിർമാണ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഭാര്യയ്ക്ക് പ്രസവ തീയതി അടുത്തിരിക്കുകയായിരുന്നു . ദിവസേന അബുദാബിയിലെത്തി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ഖലീലിന് ലോക് ഡൗൺ മൂലം അതിർത്തി കടക്കാനാവാത്തതിനാൽ താൽക്കാലികമായി അബുദാബിയിൽ തങ്ങേണ്ടി വരികയും ചെയ്തു
ഭാര്യയ്ക്ക് പ്രസവ വേദന വന്നതോടെ ഖലീൽ പല തവണ യാത്രാനുമതി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇക്കാര്യം സൂചിപ്പിച്ച് അബുദാബി പൊലീസിന്റെ ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ഇടുകയായിരുന്നു ഖലീൽ . ഭാര്യ തനിച്ചാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാൻ മറ്റാരും സഹായത്തിനില്ലെന്നും അതിനാൽ അതിർത്തി കടക്കാൻ അനുവദിക്കണമെന്നുമായിരുന്നു പോസ്റ്റ്. നിമിഷങ്ങൾക്കുള്ളിൽ ഫോൺ നമ്പർ ചോദിച്ച് മറുപടി വന്നു. തൊട്ടു പിന്നാലെ ഫോണിൽ വിളിച്ചു. തിരിച്ചുവിളിച്ചത് അബുദാബി പൊലീസ് സെക്യൂരിറ്റി വിഭാഗത്തിലെ സമൂഹമാധ്യമ കേന്ദ്രം ഡിജിറ്റൽ പബ്ലിഷിങ് ഡയറക്ടർ മേജർ ഖലീഫ അബ്ദുല്ല അൽ ഉബൈദി.
അദ്ദേഹം കാര്യങ്ങൾ വിശദമായി അന്വേഷിക്കുകയും അതിർത്തി കടക്കാൻ അനുവാദം നൽകുകയും ചെയ്തു. യാത്രയ്ക്കിടയിൽ എന്തെങ്കിലും തടസമുണ്ടായാൽ തിരിച്ചു വിളിക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് അബുദാബി–ദുബായ് അതിർത്തിയിലെത്തിയ ഖലീലിനോട് മൂവിങ് പെർമിറ്റില്ലാതെ യാത്രാനുമതി നൽകില്ലെന്ന് ഡ്യൂട്ടി ഉദ്യോഗസ്ഥൻ അറിയിച്ചു. തുടർന്ന് മേജറിനെ ഫോണിൽ വിളിച്ച് അതിർത്തിയിലെ ഡ്യൂട്ടി ഉദ്യോഗസ്ഥന് കൈമാറിയതോടെ തടസം നിന്ന പോലീസുകാരും യാത്രാനുമതി നൽകുകയായിരുന്നു .ഖലീൽ ഷാർജയിൽ എത്തി ഭാര്യയെ ഡോക്ടറെ കാണിച്ചു. .ഇതിനിടെ 3 തവണ മേജർ ഖലീഫ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. അടിയന്തര ഘട്ടത്തിൽ സഹായം നീട്ടിയ രാജ്യത്തിനും അബുദാബി പൊലീസിനും നന്ദി പറയുകയാണ് ഖലീൽ
https://www.facebook.com/Malayalivartha
























