കുഞ്ഞുനോറയ്ക്കായി കരുതൽ ; കൈകോര്‍ത്ത് അമേരിക്കയിലെ മലയാളി സമൂഹം
പ്രവാസികളുടെ മനസ്സിൽ തീരാ നൊമ്പരമായി മാറുകയാണ് കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയി. കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിയുടെ ഏകമകൾ നോറയ്ക്കായി കൈകോർക്കുകയാണ് അമേരിക്കയിലെ മലയാളി സമൂഹം. അച്ഛന്റെ കൈകളാൽ അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമാഹരിക്കാനാണ് വിവിധ സംഘടനകൾ ഒരുമിക്കുന്നത്.
ക്നാനായ കത്തോലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക(കെ.സി.സി.എൻ.എ.)യുടെ നേതൃത്വത്തിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക(ഫോമാ), ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന),നഴ്സിങ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നത്. ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ ഗോഫണ്ട് മീയിൽ കഴിഞ്ഞദിവസം മുതൽ പണം സ്വീകരിച്ചുതുടങ്ങി.
'നോറയുടെ ഭാവികാര്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാകും ഈ പണം വിനിയോഗിക്കുക. മെറിന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഒരു ട്രസ്റ്റ് ആരംഭിച്ച് അത് മുഖേനയായിരിക്കും കുട്ടിയുടെ ചിലവുകൾക്കായി പണം വിനിയോഗിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ തന്നെ പതിനായിരം ഡോളറിലേറെ ലഭിച്ചു. എത്ര പണം ലഭിച്ചാലും അത് പൂർണമായും നോറയ്ക്ക് വേണ്ടി മാത്രമായിരിക്കുമെന്ന് ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് കോട്ടയം മോനിപ്പള്ളി സ്വദേശി മെറിൻ ജോയിയെ ഭർത്താവ് ഫിലിപ്പ് മാത്യൂ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഫ്ളോറിഡ കോറൽസ്പ്രിങ്സിലെ ആശുപത്രിയിൽനിന്ന് രാത്രി ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഭർത്താവ് കത്തി കൊണ്ട് കുത്തുകയായിരുന്നു. 17 തവണ കുത്തിയിട്ടും ഫിലിപ്പ് മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഫിലിപ്പിനെ പിന്നീട് ഒരു ഹോട്ടലിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബ്രൊവാഡ് ആശുപത്രിയുടെ അധികൃതർ കോറൽ സ്പ്രിങ്സ് പൊലീസിനു കൈമാറിയ ദൃശ്യങ്ങളിൽ ആശുപത്രിയിലെ ജോലി കഴിഞ്ഞ് മെറിൻ പുറത്തിറങ്ങുന്നതിനായി ഭർത്താവ് നെവിൻ മുക്കാൽ മണിക്കൂർ കാത്തുനിൽക്കുന്നത് വ്യക്തമാണ്.
കൊലപാതകം നടന്ന ചൊവ്വാഴ്ച രാവിലെ 6.45ന് (അമേരിക്കൻ സമയം) നെവിൻ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ എത്തിയതായി കാണാം. 7.30ന് മെറിൻ കാറിൽ പുറത്തേക്ക് വരുന്നു. മെറിന്റെ കാറിനു മുന്നിൽ സ്വന്തം കാർ കുറുകെയിട്ട് നെവിൻ തടഞ്ഞു. തുടർന്ന് മെറിനെ കാറിൽ നിന്ന് വലിച്ചിറക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മെറിനെ തല്ലുന്നതും പാർക്കിങ് സ്ഥലത്തേക്ക് വലിച്ചു കൊണ്ടുപോകുന്നതും കാണാം. തുടർന്ന് ദേഹത്തു കയറിയിരുന്ന് നിരവധി തവണ കുത്തുകയായിരുന്നു. ആശുപത്രിയിലെ ഒരു ജീവനക്കാരൻ ആക്രമണം കണ്ട് ഓടിയെത്തിയെങ്കിലും കത്തികാട്ടി നെവിൻ ഇയാളെ ഭീഷണിപ്പെടുത്തി. പാർക്കിങ്ങിലെ കാറുകളുടെ പിന്നിലേക്ക് ഓടി മാറിയ ജീവനക്കാരൻ നെവിൻ വന്ന കാറിന്റെ ചിത്രം പകർത്തി. ഇതും പിന്നീട് പൊലീസിനു കൈമാറിയിരുന്നു.
ഇൗ ചിത്രത്തിൽ നിന്നാണ് ആദ്യം കാറും പിന്നെ ഓടിച്ച നെവിനെയും പൊലീസ് തിരിച്ചറിഞ്ഞത്. മെറിന്റെ ദേഹത്തു കൂടി നെവിൻ കാർ ഓടിച്ച് കയറ്റിയിറക്കിയതായും ദൃശ്യങ്ങളിലുണ്ട്.
https://www.facebook.com/Malayalivartha