സംശയത്തിന്റെ പുറത്ത് ഭാര്യയെ കൊലപ്പെടുത്തിയ, തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം..നാടന്‍ നിര്‍മിത തോക്കാണ് കൃഷ്ണകുമാര്‍ ഉപയോഗിച്ചത്..സാധാരണ തോക്കിനേക്കാള്‍ നീളം കുറവാണിതിന്..

സംശയത്തിന്റെ പുറത്ത് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി വണ്ടാഴി സ്വദേശി കൃഷ്ണകുമാര്‍ ആത്മഹത്യക്കും ഭാര്യയെ കൊലപ്പെടുത്താനും ഉപയോഗിച്ച 12 എം എം ബോര്‍ വലിപ്പത്തിലുള്ള തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം. നാടന്‍ നിര്‍മിത തോക്കാണ് കൃഷ്ണകുമാര്‍ ഉപയോഗിച്ചത്. പ്രാദേശികമായി വ്യാജമായി നിര്‍മ്മിച്ചതാണ് തോക്ക് എന്നാണ് നിഗമനം. 2.5 എം എം തിര ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള തോക്ക് കോയമ്പത്തൂരില്‍ നിന്നോ ബംഗളൂരുവില്‍ നിന്നോ വാങ്ങിയതാണെന്നാണ് നിഗമനം. സിനിമാ സ്‌റ്റൈല്‍ തോക്കാണ് ഇത്. സാധാരണ തോക്കിനേക്കാള്‍ നീളം കുറവാണിതിന്.
മടക്കി ചെറിയ ബാഗിനുള്ളിലാക്കി കൊണ്ടുപോകാന്‍ കഴിയും, ഭാര്യക്ക് കോയമ്പത്തൂരില്‍ ഡോക്ടറായ ഒരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊലപാതകമെന്നാണ് പോലീസ് നിഗമനം. തോക്കിന്റെ വിശദ പരിശോധനയ്ക്കായി എ.ആര്‍. ക്യാമ്പിലെ ആംസ് വിഭാഗത്തിന് മംഗലംഡാം പോലീസ് കത്തുനല്‍കിയിട്ടുണ്ട്.കൃഷ്ണകുമാര്‍ വെടിയുതിര്‍ത്തപ്പോഴുണ്ടായ ശക്തിയില്‍ തെറിച്ചുപോയ തോക്ക് മൃതദേഹത്തില്‍നിന്ന് പത്തുമീറ്ററോളം മാറിയാണ് കണ്ടെത്തിയത്. 20 ഇഞ്ചോളം നീളമുള്ള തോക്കിന് ലൈസന്‍സില്ല. ചിലഭാഗങ്ങള്‍ തുരുമ്പിച്ച നിലയിലാണ്. അതുകൊണ്ട് ഏറെ പഴക്കമുള്ളതായാണ് കരുതുന്നത്. എയര്‍ഗണ്ണിനോട് സമാനമായി തോന്നുമെങ്കിലും എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്നതുപോലുള്ള ചെറിയ ബോളുകള്‍ക്കു പകരം,
മരുന്നും ബെയറിങ് ബോളുകളുമടങ്ങിയ പെന്‍സില്‍ബാറ്ററിയുടെ രൂപത്തിലുള്ള തിരകളാണ് ഉപയോഗിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ കൃഷ്ണകുമാറിന്റെ ശരീരത്തില്‍ നിന്ന് ബെയറിങ് ബോളുകള്‍ കണ്ടെടുത്തിട്ടുണ്ട്.വെള്ളിയാഴ്ച കോയമ്പത്തൂരില്‍ പോയി ഭാര്യയെയും മക്കളെയും കണ്ട ശേഷം തിങ്കളാഴ്ചയാണ് കൃഷ്ണകുമാര്‍ മടങ്ങാറുള്ളത്. അടുത്തിടെയായി ഭാര്യയുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ വെള്ളിയാഴ്ച കോയമ്പത്തൂരിലേക്ക് പോയിരുന്നില്ല. തിങ്കളാഴ്ച രാവിലെ കൃഷ്ണകുമാര്‍ വീടിന്റെ ഗേറ്റിന് സമീപം വെടിവച്ച് മരിച്ചതോടെയാണ് സംഭവം നാടറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വന്നതാണെന്നറിഞ്ഞത്.
കൃഷ്ണകുമാറിന്റെ മാതാപിതാക്കള്‍ ഉടന്‍ മംഗലംഡാം പൊലീസില്‍ അറിയിക്കുകയായിരുന്നു. ദീര്‍ഘകാലം വിദേശത്തായിരുന്ന കൃഷ്ണകുമാര്‍ കോവിഡ് കാലത്ത് നാട്ടില്‍ തിരിച്ചെത്തിയ ശേഷം വീട്ടില്‍ കൃഷിപ്പണികളുമായി കഴിയുകയായിരുന്നു. കൃഷ്ണകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ട ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. സംഗീതയുടെ മൃതദേഹം സുലൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ട ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.സംഗീതയെ കൊലപ്പെടുത്തുന്നതിനു മുന്‍പ് കൃഷ്ണകുമാര്‍ വാട്‌സാപ് ഗ്രൂപ്പില്‍ കൊലവിളി നടത്തിയിരുന്നതായി തമിഴ്‌നാട് പൊലീസ് പറയുന്നു.
സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലവിളി. ഭാര്യയുമായുള്ള ബന്ധം തനിക്കു മുന്നോട്ടു കൊണ്ടുപോകാന്‍ താത്പര്യമില്ലെന്നു അടുത്ത സുഹൃത്തുക്കളോട് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നതായും പൊലീസ് അറിയിച്ചു. പട്ടണംപുതൂരിലെ സുലൂരിലായിരുന്നു കൃഷ്ണകുമാറും സംഗീതയും പെണ്‍മക്കളും താമസിച്ചിരുന്നത്. പിതാവ് സുന്ദരന്‍ അസുഖബാധിതനായതോടെയാണു വണ്ടാഴിയിലെ കുടുംബ വീട്ടിലേക്ക് കൃഷ്ണകുമാര്‍ താമസം മാറ്റിയത്.
https://www.facebook.com/Malayalivartha