ആ വിലക്ക് ഒഴിഞ്ഞു കിട്ടി, മൂന്നുമാസത്തേ നിയന്ത്രണം അവസാനിച്ചു, വേനല്‍ അവസാനത്തിൽ എത്തിയതോടെ ഉച്ചസമയത്തെ ജോലി വിലക്ക് നീക്കി കുവൈത്ത്, നിയമം ലംഘിച്ച 360ഓളം കമ്പനികൾക്കെതിരെ മൂന്ന് മാസത്തിനിടെ നടപടി സ്വീകരിച്ചതായി അധികൃതർ
ജൂൺ ഒന്ന് മുതൽ നടപ്പിലാക്കിവന്ന ഉച്ചസമയത്തെ ജോലി വിലക്ക് നീക്കിയിരിക്കുകയാണ് കുവൈറ്റ്. കനത്ത ചൂടും വേനലും കണക്കിലെടുത്ത് മൂന്നുമാസത്തേക്കാണ് കുവൈറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വേനൽ അവസാനത്തിൽ എത്തിയതോടെയാണ് നിയന്ത്രണം ഒഴിവാകുന്നത്. നിയമം ലംഘിച്ച 360ഓളം കമ്പനികൾക്കെതിരെ കഴിഞ്ഞ മൂന്നു മാസത്തിനിടെ നടപടി സ്വീകരിച്ചതായും മാൻ പവർ അധികൃതർ അറിയിച്ചു.
കനത്ത ചൂടിൽ തൊഴിലാളികൾക്ക് സൂര്യാതപം പോലുള്ള അപകടങ്ങൾ ഏൽക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഈ വർഷവും വേനൽക്കാലത്ത് ഉച്ചസമയത്ത് പുറംജോലി വിലക്കേർപ്പെടുത്തിയിരുന്നത്. ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ പകൽ 11 നും അഞ്ചിനും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിയായിരുന്നു വിലക്ക്.
നിയമം പാലിക്കപ്പെടുന്നു എന്നുറപ്പാകാൻ വർക്ക് സൈറ്റുകളിൽ മാൻപവർ അതോറിറ്റിയിലെ ഇൻസ്‌പെക്ഷൻ ടീം പരിശോധന നടത്തിയിരുന്നു. ആകെ 420 കൺസ്ട്രക്ഷൻ സൈറ്റുകളിലാണ് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മൂന്നു മാസത്തിനുള്ളിൽ നിയമം ലംഘിച്ച് തൊഴിലാളികളെക്കൊണ്ട് ജോലിയെടുപ്പിച്ച 360ലധികം കമ്പനികൾക്കെതിരെ നിയമലംഘനം രജിസ്റ്റർ ചെയ്തതായി മാൻപവർ അതോറിറ്റി അറിയിച്ചു.
450 മുന്നറിയിപ്പ് നോട്ടീസുകൾ നൽകി. വിലക്ക് സമയത്ത് തൊഴിലെടുത്ത 600ഓളം തൊഴിലാളികൾക്കും മുന്നറിയിപ്പ് നോട്ടീസ് നൽകിയതായി അതോറിറ്റി അറിയിച്ചു. അവസാന പത്ത് ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ നിയമം തെറ്റിച്ച 20 കമ്പനികളെയും 20 തൊഴിലാളികളെയും കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി.
നിയമലംഘനത്തെക്കുറിച്ച് പരാതി അറിയിക്കാൻ ഹോട്ട് ലൈൻ നമ്പർ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇതുവഴി എത്തിയ പരാതികളുടെ എണ്ണം വളരെ കുറവായിരുന്നു. ആകെ 20 പരാതികൾ മാത്രമാണ് ഇതുവഴി ലഭിച്ചത്. രാജ്യത്ത് അനുഭവപ്പെട്ട കനത്ത ചൂടിന് ആഗസ്റ്റ് അവസാനത്തോടെ ശമനമുണ്ടായിട്ടുണ്ട്. വരും മാസങ്ങളിൽ താപനില താഴേക്ക് പോകുമെന്നത് തൊഴിലാളികളെ സംബന്ധിച്ച് വലിയൊരു ആശ്വാസമാണ്.
https://www.facebook.com/Malayalivartha