യുഎഇയിൽ നിന്ന് വീസ റദ്ദാക്കി നാട്ടിലേക്ക് കുതിക്കുന്ന പ്രവാസികൾ അകപ്പെടുന്നത് നിയമ കുരുക്കിൽ; ആ അപകടങ്ങളൊഴിവാക്കാൻ ഈ കാര്യങ്ങൾ ചെയ്യുക!
യുഎഇയിൽ നിന്ന് വീസ റദ്ദാക്കി നാട്ടിൽ വന്ന ഒരുപാട് പ്രവാസികളുണ്ട്. എന്നാൽ വിവിധങ്ങളായ നിയമക്കുരുക്കിൽ അകപ്പെട്ട് തിരിച്ച് യുഎഇയിൽ എത്താനാകാതെ കുടുങ്ങിയ നിരവധി മലയാളികൾ ഉണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും വിശ്വാസ വഞ്ചന നടത്തി സാമ്പത്തിക കെണിയിൽ അകപ്പെട്ടവർ ബാങ്കിനെയും കെട്ടിട ഉടമയെയും പറ്റിച്ച് നാടുവിട്ടവർ അങ്ങനെ നിരവധി ആൾക്കാർ ഇക്കൂട്ടത്തിൽ ഉണ്ട്.
എന്തിനേറെ പറയുന്നു സ്വന്തം പേരിൽ കേസുണ്ടെന്ന് അറിയാതെ തിരിച്ചെത്തി ജയിലിലായ മലയാളികൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇത്തരം കേസുകളിൽ അറസ്റ്റ് വാറന്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് എത്തിയാൽ ഉടൻ പിടികൂടി കോടതിയിൽ ഹാജരാക്കുകയാണ് പതിവ്. എന്നാൽ കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിന് ആഴ്ചകൾ വരെ എടുക്കാറുണ്ട് .
പക്ഷെ ഒരു കാര്യം ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതാണ് പല കേസുകളും. വീസ റദ്ദാക്കുന്നതിനു മുൻപ് സ്വന്തം പേരിൽ ഒരു ബാധ്യത ഇല്ലെന്നു ഉറപ്പാക്കുക, വീസ, ലേബർ കാർഡ്, തൊഴിൽ കരാർ, ബാങ്ക് അക്കൗണ്ട്, ജലവൈദ്യുതി, ഫോൺ, ഇന്റർനെറ്റ് കണക്‌ഷൻ, കെട്ടിട വാടക, വാഹനം തുടങ്ങി സ്വന്തം പേരിലുള്ള എല്ലാ ബാധ്യതകളും തീർക്കുക. മാത്രമല്ല എല്ലാ ഫയലുകളും കുറ്റമറ്റതാക്കി ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങുക.
അൽകബ്ബാൻ അഡ്വക്കറ്റ്സിലെ സീനിയർ ലീഗൽ കൺസറ്റന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയാണ് ഈക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറപ്പായും ഇത്തരത്തിലുള്ള കേസുകൾ ഒഴിവാക്കാവുന്നതാണ് .നിയമകുരുക്കിൽ പെട്ട് പോകാതിരിക്കാൻ വാടക കരാർ അവസാനിപ്പിക്കുന്നവർ 90 ദിവസം മുൻപ് കെട്ടിട ഉടമയെ രേഖകൾ സഹിതം അറിയിക്കുക.
കുടിശിക ഇല്ലെന്നും ഫ്ലാറ്റ് ഉടമയ്ക്ക് കൈമാറിയതായും രേഖാമൂലം എഴുതി വാങ്ങുക . വാടക കരാർ റദ്ദാക്കണമെങ്കിൽ ഉറപ്പായും ജല–വൈദ്യുതി കണക്‌ഷൻ വിച്ഛേദിക്കണം. എമിറേറ്റിലെ ജല, വൈദ്യുതി ദാതാക്കൾക്ക് അപേക്ഷ നൽകി നിശ്ചിത ദിവസം കണക്‌ഷൻ റദ്ദാക്കാൻ ആവശ്യപ്പെടുക. അതുവരെയുള്ള കുടിശിക തീർക്കുക.
ക്രെഡിറ്റ് കാർഡ്, വായ്പാ കുടിശിക ഉണ്ടെങ്കിൽ അത് തീർക്കുക. പണം അടയ്ക്കാനില്ലെന്നും ക്രെഡിറ്റ് കാർഡും അക്കൗണ്ടും റദ്ദാക്കിയതായും രേഖാ ഉണ്ടാകണം. . അങ്ങനെ ചെയ്തില്ലെങ്കിൽ പിന്നീട് ബാങ്ക് കേസ് കൊടുത്താൽ സിവിൽ കേസ് പ്രകാരം കോടതി വിധിച്ച മുഴുവൻ തുകയും കോടതി ചെലവും പലിശയും വക്കീൽ ഫീസുമെല്ലാം അടയ്ക്കേണ്ടുന്ന ഗതി വരും. വാഹന വായ്പ ഉണ്ടെങ്കിൽ തീർക്കണം. വാഹനം മറ്റാരെയെങ്കിലും ഏൽപ്പിച്ചാൽ ഇതിന്മേൽ വരുന്ന എല്ലാ കേസുകൾക്കും ഉടമ ഉത്തരം പറയേണ്ടിവരും.
വായ്പയുള്ള വാഹനം മറ്റൊരാളെ ഏൽപിക്കരുത് . വായ്പ അടച്ചില്ലെങ്കിലും നിയമവിരുദ്ധ കാര്യങ്ങൾക്ക് വാഹനം ഉപയോഗിച്ചാലും ഉടമയാണ് കുടുങ്ങുന്നത്. നിങ്ങളുടെ പേരിൽ ഉള്ള മൊബൈൽ, ലാൻഡ് ലൈൻ, ഡയലപ്, ഇന്റർനെറ്റ് കണക്‌ഷനുകളെല്ലാം റദ്ദാക്കുക . പ്രീപെയ്ഡ് ആയാലും പോസ്റ്റ് പെയ്ഡ് ആയാലും കുടിശിക തീർക്കുക. അതിന്റെ രേഖാ കൈ വശമുണ്ടാകണം. വിൽക്കാത്ത വാഹനം മറ്റാർക്കെങ്കിലും താൽക്കാലികമായി ഉപയോഗിക്കാൻ കൊടുക്കുകയാണെകിൽ പവർ അറ്റോർണി എഴുതി നോട്ടറിയെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കുക.
https://www.facebook.com/Malayalivartha