ഇത് പ്രവാസികളോട് വേണ്ടിയിരുന്നില്ല, പണിപറ്റിച്ച് എയർ ഇന്ത്യ എക്സ്പ്രസ്, സർവീസുകൾ വെട്ടിച്ചുരുക്കിയ നടപടിയിൽ കലിതുള്ളി പ്രവാസികൾ, ടിക്കറ്റ് നിരക്ക് ഉയരാൻ നടപടി കാരണമാകുമെന്ന് വിലയിരുത്തൽ
പ്രവാസികൾക്ക് കനത്ത തിരിച്ചടിയായാണ് കോഴിക്കോട്- കുവൈത്ത് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിച്ചുരുക്കുന്നതായുള്ള വാർത്ത പുറത്തുവന്നത്. ഇതിൽ ഇപ്പോൾ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിലവിൽ കോഴിക്കോട്ടേക്ക് കുവൈത്തിൽ നിന്നും നേരിട്ട് വിമാന സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ്സ് മാത്രമാണ്.
പുതിയ തീരുമാനം മലബാറിലേക്കുള്ള പ്രവാസികളെയാണ് ഏറെ ബാധിക്കുക. ഈ ഒരു സാഹചര്യത്തിലാണ് സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ പ്രതിഷേധം കനക്കുന്നത്. സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുപകരം ഉള്ളത് കുറക്കുന്നത് പ്രതിഷേധാർഹമാണെന്നും പുതിയ ഷെഡ്യൂളിനെതിരെ ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും വിവിധ പ്രവാസി സംഘടനകൾ അറിയിച്ചു.
ആഴ്ചയിൽ അഞ്ച് ദിവസമുണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളാണ് മൂന്നായി ചുരുക്കിയത്. ഒക്ടോബർ മാസം ഞായർ, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളാണ് നിർത്തലാക്കുന്നത്. നിലവിൽ ശനി, ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ അഞ്ചുദിവസമാണ് കോഴിക്കോട്ടേക്ക് എക്സ്പ്രസ് സർവീസുള്ളത്.
പുതിയ ഷെഡ്യൂൾ നിലവിൽവരുന്നതോടെ ആഴ്ചയിൽ മൂന്നുദിവസമായി സർവീസ് ചുരുങ്ങും. ഇതോടെ കോഴിക്കോട്-കുവൈത്ത് സെക്ടറിൽ എക്സ്പ്രസ് സർവീസുകൾ ശനി, തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രമായി.ഒക്ടോബർ മുതലാണ് പുതിയ ഷെഡ്യൂൾ ആരംഭിക്കുക. നിർത്തലാക്കിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ മറ്റു ദിവസങ്ങളിലേക്ക് മാറ്റണമെന്നും ടിക്കറ്റ് റദ്ദാക്കുന്നവർക്ക് തുക തിരികെ നൽകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു.
സർവീസുകളുടെ എണ്ണം കുറയുന്നത് മറ്റ് ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയരാനും കാരണമാകുമെന്നാണ് മറ്റൊരു വിലയിരുത്തൽ. എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട്ടേക്ക് കുറഞ്ഞ ചെലവിൽ നേരിട്ട് യാത്രചെയ്യാം എന്നത് കുവൈത്തിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. സർവിസ് എണ്ണം കുറയുന്നതോടെ മറ്റു വിമാനക്കമ്പനികളെ ആശ്രയിക്കാൻ മലയാളി പ്രവാസികൾ നിർബന്ധിതരാകും. ഇത് സമയനഷ്ടത്തിനൊപ്പം സാമ്പത്തിക നഷ്ടവും വരുത്തുമെന്ന് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha