യുഎഇയിൽ കടയുടെ വാതിൽ തകർത്ത് വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം, പ്രതികളായ പ്രവാസികളെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പിടികൂടി

യുഎഇയിലെ റാസല്‍ഖൈമയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ പ്രവാസികളായ രണ്ടുപേര്‍ അറസ്റ്റില്‍. കടയുടെ വാതിലുകളും മറ്റും തകര്‍ത്ത് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയത്.
അറസ്റ്റിലായത് ആഫ്രിക്കന്‍ വംശജരാണ്. രാത്രികാലങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.ഓപ്പറേഷന്‍ റൂമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പിടികൂടാനായി. പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
അതേസമയം കുവൈത്തില്‍ പൊതുസ്ഥലത്ത് വെച്ച് ഭാര്യയെ മര്‍ദ്ദിച്ച അഗ്നിശമനസേന വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജാബിര്‍ അല്‍ അഹ്മദ് പ്രദേശത്താണ് സംഭവം ഉണ്ടായത്.ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇയാള്‍ എന്തിനാണ് ഭാര്യയെ ഉപദ്രവിച്ചതെന്ന് വ്യക്തമല്ല.
വാഹനത്തിന്റെ വലതുവശത്തെ ഡോര്‍ ഇയാള്‍ തകര്‍ക്കുന്നതും ഭാര്യയെ മുറിവേല്‍പ്പിക്കാന്‍ നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കാറിന്റെ മറു ഡോറിലൂടെ ഭാര്യ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ പിന്തുടര്‍ന്നെത്തി ഇടിച്ചു. ഇതുകണ്ട ചിലര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരോട് സ്ഥലത്ത് നിന്ന് പോകാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കൂടുതല്‍ ആളുകള്‍ കൂടിയതോടെയാണ് ഭാര്യ രക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്നാണ് അഗ്നിശമനസേനാ വിഭാഗം ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി..
https://www.facebook.com/Malayalivartha


























