ഇനി യുഎഇയിലേക്ക് പ്രവാസികളുടെ കുത്തൊഴുക്ക്, മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള നടപടികൾ കൂടുതൽ ലളിതമാക്കി
യുഎഇയിലെ വിസാ പരിഷ്കാരങ്ങളിൽ വളരെ അധികം സന്തോഷത്തിലാണ് പ്രവാസികൾ. ഇപ്പോൾ ഈ സന്തോഷം ഇരട്ടിക്കുന്ന താരുമാനവുമായി എത്തിയിരിക്കുകയാണ് രാജ്യം. 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ ലഭിക്കാനുള്ള നടപടികൾ കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്. പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലാകുന്ന ഒക്ടോബർ 3 മുതലാണ് ദീർഘകാലാവധിയുള്ള ടൂറിസ്റ്റ് വിസ അപേക്ഷകർക്ക് നൽകുക. ഒരു വർഷം പരമാവധി 90 ദിവസം യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്നതാണ് പുതിയ വീസ.
4,000 ഡോളറിന് (3 ലക്ഷം രൂപ) തുല്യമായ ബാങ്ക് ബാലൻസുണ്ടെങ്കിൽ വിസയ്ക്ക് അപേക്ഷിക്കാം. വീസ അപേക്ഷ സമർപ്പിക്കുന്നതിന്റെ മുൻപുള്ള 6 മാസത്തെ ബാങ്ക് ഇടപാട് രേഖകളാകും അപേക്ഷയോടൊപ്പം പരിഗണിക്കുക. 3 ലക്ഷം രൂപ ബാങ്ക് ഗാരന്റിയായും സമർപ്പിക്കണം. ആരോഗ്യ ഇൻഷുറൻസും എടുത്തിരിക്കണം. ഇത്രയും രേഖകൾ ഉണ്ടെങ്കിൽ കളർ ഫോട്ടോക്കൊപ്പം പാസ്പോർട്ടിന്റെ പകർപ്പ് കൂടി നൽകി അപേക്ഷിച്ചാൽ വീസ ലഭിക്കുമെന്നു അധികൃതർ വ്യക്തമാക്കി.
വിസ ലഭിച്ചാൽ 90 ദിവസം വരെ തുടർച്ചയായി രാജ്യത്ത് തങ്ങാം. ഒരു വർഷത്തിനിടയ്ക്ക് ഇതിൽ കൂടുതൽ ദിവസം കഴിയണമെന്നുള്ളവർക്ക് പുതുക്കാനും അവസരമുണ്ട്. ഈ വീസയിൽ പരമാവധി താമസിക്കാൻ കഴിയുന്നത് 180 ദിവസമാണ്. എന്നാൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റിയുടെ പ്രത്യേക അനുമതി ഉള്ളവരെ ഈ പൊതു വിനോദ വീസ നിയമത്തിൽ നിന്ന് ഒഴിവാക്കും. ഏതു സാഹചര്യത്തിലാണെങ്കിലും ഒരു വർഷം പൂർത്തിയായാൽ വീസ ലഭിച്ചവർ രാജ്യം വിടണമെന്നാണു ചട്ടം.
5 വർഷത്തിനിടെ എത്ര തവണ വേണമെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ല. എത്ര തവണ പ്രവേശിച്ചാലും പരമാവധി ദിവസങ്ങൾ 180ൽ കൂടാൻ പാടില്ലെന്നു മാത്രം. അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിലൂടെ മാതാപിതാക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കുമെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു. അഞ്ച് വർഷത്തെ പുതിയ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് ഒരു സ്പോൺസറെ ആവശ്യമില്ല. കഴിഞ്ഞ വർഷം മാര്‍ച്ചിലാണ് മള്‍ട്ടി എന്‍ട്രി സന്ദര്‍ശക വിസക്ക് അനുമതി നല്‍കാന്‍ യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ആഗോള നിക്ഷേപ കേന്ദ്രമായി യുഎഇയുടെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.രാജ്യത്തിന് പുറത്തുള്ള കുടുംബങ്ങള്‍ക്ക് യു എ ഇയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ വിസ അനുവദിക്കുന്നു. മീറ്റിംഗുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും മറ്റ് ഇവന്റുകള്‍ക്കുമായി ജീവനക്കാരെ രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന ബിസിനസുകള്‍ക്കും വിസ പ്രോഗ്രാം നിര്‍ണായകമാണെന്നാണ് ഇമിഗ്രേഷന്‍ വിദഗ്ധരുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha