സൗദിയോടാ കളി...! ഒന്നിനേയും വെറുതേ വിടില്ല, ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 16,606 പ്രവാസി നിയമ ലംഘകര്‍ പിടിയിൽ
നിയമലംഘകരെ കണ്ടെത്താൻ ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത കർശനമായ പരിശോധന തുടരുകയാണ് സൗദി അറേബ്യ. സൗദിയിലെത്തി നിയമം ലംഘിച്ച പ്രവാസികൾക്കെതിരെ കർശനടപടി സ്വീകരിച്ചുവരികയാണ് ആഭ്യന്തര മന്ത്രാലയം. പിടിയിലാവുന്നവരുടെ എണ്ണം ഒരോ ആഴ്ച്ചയും കൂടി വരികയാണ്. ഈ മാസം എട്ടു മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 16,606 പ്രവാസി നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരില്‍ 9,895 പേര്‍ ഇഖാമ നിയമ ലംഘകരും 4,422 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,289 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 362 പേരും അറസ്റ്റിലായി. ഇവരില്‍ പേര്‍ 35 ശതമാനം യെമന്‍ സ്വദേശികളാണ്.
60 ശതമാനം പേര്‍ എത്യോപ്യക്കാര്‍ അഞ്ചു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 19 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസവും യാത്രാ സൗകര്യവും നല്‍കിയ 18 പേരും അറസ്റ്റിലായി.
നിലവില്‍ 46,754 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. 36,385 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 1,951പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ 10,335 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
രാജ്യത്ത് ട്രാഫിക്ക് നിയമങ്ങളും കർശനമാക്കിയിരിക്കുകയാണ്. അനധികൃതമായി റോഡുകള്‍ മുറിച്ച് കടക്കുന്നതിനും ഇനി പിഴയടക്കേതായിവരും. ഇത്തരത്തിൽ റോഡ് മുറിച്ച് കടക്കുന്നവര്‍ക്കെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി ട്രാഫിക് വിഭാഗം. ദമ്മാമില്‍ സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് പിഴ ചുമത്തി തുടങ്ങി. ദമ്മാം സീക്കോക്ക് സമീപമുള്ള റോഡുകളില്‍ ഇത്തരത്തില്‍ ക്രോസ് ചെയ്തതിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പിഴ ചുമത്തി. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവായതോടെയാണ് ട്രാഫിക് വിഭാഗം നടപടി ശക്തമാക്കിയത്.
https://www.facebook.com/Malayalivartha