ഇനി അവർ നിങ്ങളെ തേടിയെത്തും, പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന പുതിയ സംവിധാനം, ആവശ്യക്കാര്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ടാക്സികള്‍ സ്വയം ഉപഭോക്താക്കളെ തേടിയെത്തുന്ന സംവിധാനത്തിന് അംഗീകാരം നല്‍കി യു.എ.ഇ
പ്രവാസികൾക്ക് ജോലി ചെയ്യാനും താമസിക്കാനും ഏറ്റവും അനുയോജ്യമായ യു.എ.ഇയിലെ എമിറേറ്റുകളിലൊന്നാണ് ദുബൈ.അതിനാൽ തന്നെ നല്ലൊരു ശതമാനം പ്രവാസികളും ഇനിടുത്തെ താമസക്കാരാണ്. വാടക അൽപ്പം കൂടുതലാണെങ്കിലും സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ദുബൈ മുന്നിലാണ്. ഇപ്പോൾ പ്രവാസികൾക്ക് പ്രയോജന പ്രദമായി പുതിയ സംവിധാനം എത്തുകയാണ്.
പ്രത്യേകിച്ചും യാത്രക്കായി ടാക്സികളെ ആശ്രയിക്കുന്നവർക്കാണ് ഇത് ഏറ്റവും ഗുണകരമാകുക. ആവശ്യക്കാര്‍ കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി ടാക്സികള്‍ സ്വയം ഉപഭോക്താക്കളെ തേടിയെത്തുന്ന സംവിധാനം രൂപപ്പെടുന്നു. ഈ സംവിധാനമടക്കം നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന പുതിയ പദ്ധതികള്‍ക്ക് ദുബൈ ടാക്സി കോര്‍പറേഷന്‍ അംഗീകാരം നല്‍കിയതായി റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു.
ഏറ്റവും നൂതനമായ നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ടാക്സി സംവിധാനത്തിന് 'സ്മാര്‍ട്ട് ഡയറക്ഷന്‍'നല്‍കുന്ന ഈ സംവിധാനം ഒരുങ്ങുന്നത്. ഡേറ്റകള്‍ വിശകലനം ചെയ്ത് ഏറ്റവും ഉയര്‍ന്ന ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് ടാക്സികളെ വഴിതിരിച്ച് വിടുകയാണിത് ചെയ്യുക. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ എന്ന ഈ പദ്ധതിയിലൂടെ ഇന്ധന ഉപഭോഗം കുറക്കാനും ഒരു വാഹനത്തിന്‍റെ യാത്രകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല ഉപഭോക്താക്കൾക്ക് ഇത് കൂടുതൽ സൗകര്യപ്രദമായ സംവിധാനം കൂടിയാണ്.
നിര്‍മിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കുക, ടാക്സി സേവനത്തിന്‍റെ കാര്യക്ഷമത ഉയര്‍ത്തുന്നത് ഓട്ടോമേറ്റ് ചെയ്യുക, ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുക എന്നിവ പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നതായി ആര്‍.ടി.എ ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ അല്‍ തായര്‍ പറഞ്ഞു.
റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ പദ്ധതിയിലൂടെ യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നത് 15 ശതമാനം വര്‍ധിപ്പിക്കുകയും മനുഷ്യവിഭവശേഷിയുടെ ചെലവ് 20 ശതമാനം കുറക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ടാക്സി കോര്‍പറേഷന്‍ നിരവധി പുതിയ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്.
2022ന്‍റെ ആദ്യ പകുതിയില്‍ ഡി.ടി.സി 11.8 കോടി ദിര്‍ഹം ലാഭം നേടിയെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ വളര്‍ച്ചാവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ലാഭം വര്‍ധിപ്പിക്കുകയും ചെയ്യുകയാണ് നൂതന പദ്ധതികളിലൂടെ ദുബൈ ലക്ഷ്യമിടുന്നത്.അതുപോലെ കഴിഞ്ഞ ദിവസം വളരെ മാതൃകാപരമായ പദ്ധതി യു.എഇ പ്രഖ്യാപിച്ചിരുന്നു. വിശന്നിരിക്കുന്നവരിലേക്ക് ഭക്ഷണം എത്തിക്കാന്‍ സംവിധാനവുമായി യുഎഇ ഭരണകൂടം പ്രഖ്യാപിച്ചത്. 'ബ്രെഡ് ഫോര്‍ ഓള്‍' എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്.
ഓരോ ദിവസവും വിവിധ സമയങ്ങളില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യമായി റൊട്ടി നല്‍കുന്ന സംവിധാനമാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കുന്നത്. വിവിധ ഔട്ട്‌ലറ്റുകളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് മെഷീനുകള്‍ വഴി ആവശ്യക്കാര്‍ക്ക് ഫ്രഷ് ബ്രെഡ് എത്തിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ആധുനികവും സുസ്ഥിരവുമായ മാതൃകയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.
നിര്‍ധന കുടുംബങ്ങളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള സൗജന്യ ബ്രെഡ് പദ്ധതി ഔഖാഫ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ കീഴിലുള്ള മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്‌മെന്റ് കണ്‍സള്‍ട്ടന്‍സി ആണ് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha