പ്രവാസികളുടെ താമസസ്ഥലങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ദുബൈയില്‍ കർശന പരിശോധന, നിയമം അനുവദിക്കുന്നതിലും കൂടുതല്‍ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും

യു.എ.ഇയിൽ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കർശന പരിശോധനയാണ് അധികൃതർ നടത്തുന്നത്. താമസസ്ഥലങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ദുബൈയില്‍ അധികൃതര്‍ പരിശോധന ശക്തമാക്കി കഴിഞ്ഞു. എല്ലാ ദിവസവും രാവിലെയും വൈകിട്ടുമാണ് മറ്റു വകുപ്പുകളെക്കൂടി ഏകോപിപ്പിച്ച് പരിശോധനകള്‍ നടക്കുന്നത്.താമസ സൗകര്യങ്ങളില്‍ നിയമം അനുവദിക്കുന്നതിലും കൂടുതല്‍ ആളുകളോ കുടുംബങ്ങളോ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
ദുബൈയില്‍ വില്ലകളിലും അപ്പാര്‍ട്മെന്‍റുകളിലും താമസിപ്പിക്കാവുന്ന ആളുകളുടെയും കുടുംബങ്ങളുടെയും എണ്ണം കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. പരിശോധനകളില്‍ ഈ എണ്ണം പാലിക്കുന്നുണ്ടോയെന്നാണ് അധികൃതര്‍ അന്വേഷിക്കുന്നത്.ഈ വര്‍ഷം തുടക്കം മുതല്‍ ഇതുവരെ മുനിസിപ്പാലിറ്റി 19,837 ഫീല്‍ഡ് വിസിറ്റുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ജനങ്ങളുടെ സൗകര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് നടപടികള്‍ കര്‍ശനമാക്കിയതെന്ന് ദുബൈ മുനിസിപ്പാലിറ്റി വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കി.ഉടമയുടെ അനുമതിയില്ലാതെ വാടകക്ക് എടുത്ത അപ്പാര്‍ട്മെന്റ് മറ്റുള്ളവരുമായി പങ്കിടുന്നതും ദുബൈയില്‍ നിയമവിരുദ്ധമാണ്. ഈ നിയമം ലംഘിച്ചത് പിടിക്കപ്പെട്ടാല്‍ വാടകക്കാരനും ഇയാള്‍ താമസിപ്പിച്ചവരും ഒഴിഞ്ഞുകൊടുക്കേണ്ടിവരും. ഇക്കഴിഞ്ഞ ജൂലൈയില്‍ അബൂദബിയില്‍ വില്ല വാടകക്കെടുത്ത് നാലു കുടുംബങ്ങള്‍ക്കായി വീതിച്ച് നല്‍കിയ വാടകക്കാരന് മൂന്നു ലക്ഷം ദിര്‍ഹം പിഴ ചുമത്തിയിരുന്നു.
ഇതുപോലെ പല എമിറേറ്റുകളിലും നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. കുടുംബങ്ങളെ മാത്രം താമസിപ്പിക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളില്‍ ബാച്ചിലേഴ്സിനെ താമസിപ്പിക്കുന്നതും നിയമം വിലക്കുന്നുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിച്ചതിന്‍റെ ഫലമായി താമസക്കാരില്‍ മിക്കവരും നിയമങ്ങളും ചട്ടങ്ങളും പാലിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























