നടപടികൾ കടുപ്പിക്കുന്നു...! ഇനി വിസക്ക് അപേക്ഷിച്ചാല്‍ പരീക്ഷയും പരിശോധനയും, പ്രവാസികള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി കുവൈത്ത്

രാജ്യത്തെ പ്രവാസികളുടെ എണ്ണം കുറയ്ക്കുകയെന്നുള്ളത് കുവൈത്ത് ഭരണകൂടം ദീർഘനാളായി ലക്ഷ്യം വെക്കുന്ന പദ്ധതികളിലൊന്നാണ്. ഇതിന്റെ ഭാഗമായി പ്രാവസികള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി കുവൈത്ത് ഭരണകൂടം. ജോലി അന്വേഷിച്ച് രാജ്യത്തേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അപേക്ഷകരുടെ തൊഴിലിലെ വൈദഗ്ധ്യവും പരിശോധിക്കാനാണ് കുവൈത്തിന്റെ പുതിയ തീരുമാനം.
കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്‍മിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതെന്നാണ് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കുവൈത്ത് സൊസൈറ്റി ഫോര്‍ എഞ്ചിനീയേഴ്‍സുമായി സഹകരിച്ചായിരിക്കും സാങ്കേതിക, അനുബന്ധ തൊഴിലുകളിലെ വിസ അപേക്ഷകർക്ക് പരിശോധനയും പരീക്ഷയും നടത്തുക.
അപേക്ഷകന് തൊഴിൽ വൈദഗ്ധ്യവും ജോലിയെക്കുറിച്ചുള്ള അറിവും ഉണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ വീസ നൽകൂ.തുടക്കത്തിൽ പുതുതായി എത്തുന്നവരെയാണ് ലക്ഷ്യമിടുന്നതെങ്കിലും രണ്ടാം ഘട്ടത്തിൽ നിലവിൽ കുവൈത്തിൽ ഉള്ളവരെ കൂടി ഉൾപ്പെടുത്തും. വർക്ക് പെർമിറ്റ് പുതുക്കുന്ന ഘട്ടത്തിലായിരിക്കും ഇവരുടെ വൈദഗ്ധ്യം പരിശോധിക്കുക.
പരാജയപ്പെടുന്നവർക്ക് രാജ്യംവിടാൻ സാവകാശം നൽകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. നിയമം കർശനമായാൽ മതിയായ യോഗ്യതയില്ലാതെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള വിദേശികൾക്ക് രാജ്യം വിടേണ്ടിവരും.രാജ്യത്തേക്ക് തൊഴില്‍ തേടി വരാന്‍ ഉദ്ദേശിക്കുന്നവർക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ജോലിയില്‍ മതിയായ കഴിയും പ്രാഗത്ഭ്യവും ഉണ്ടെന്ന് ജോലി നല്‍കുന്നതിനും വിസ അനുവദിക്കുന്നതിനും മുമ്പ് തന്നെ ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കും.
പരിശോധനയില്ലാതെ രാജ്യത്തേക്ക് വരുന്നവർ ഉദ്ദേശിക്കുന്ന തൊഴിലില്‍ തുടരാന്‍ കഴിയാതെ മറ്റ് തൊഴിലുകളിലേക്ക് പോവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിലവില്‍ കുവൈത്ത് വിസയുള്ളവർക്ക് പുതിയ നിയന്ത്രണം ബാധകമായേക്കില്ല. പുതിയതായി കുവൈത്തിലേക്ക് വരുന്നവര്‍ക്ക് മാത്രമായിരിക്കും ഇപ്പോള്‍ പരിശോധാന. അടുത്ത ഘട്ടത്തില്‍ കുവൈത്തില്‍ നിന്നുതന്നെ തൊഴില്‍ പെര്‍മിറ്റുകള്‍ പുതുക്കാന്‍ അപേക്ഷ നല്‍കുന്നവര്‍ക്കും നിയന്ത്രണം ബാധകമാവുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്ത് മാധ്യമമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതുപോലെ, സാധാരണക്കാരായ പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനവുമായി കുവൈത്ത് എടുക്കുകയുണ്ടായി. അത്തരക്കാർക്ക് കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തിയിരിക്കുകയാണ് അധികൃതര്‍.ഫാമിലി, ഡിപ്പെന്‍ഡന്റ് വിസകള്‍ അനുവദിക്കുന്നതിന് സ്‌പോണ്‍സര്‍ക്ക് ചുരുങ്ങിയത് 800 ദിനാര്‍ അഥവാ രണ്ടു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ മാസ ശമ്പളം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഈ നിയമം താമസിയാതെ തന്നെ നിലവില്‍ വരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവാസികള്‍ക്ക് കുടുംബ വിസിറ്റ് വിസ അനുവദിക്കുന്നത് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കുവൈറ്റ് അധികൃതര്‍ നിര്‍ത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി വര്‍ധിപ്പിച്ച തീരുമാനം.
https://www.facebook.com/Malayalivartha

























