ബന്ധുക്കൾ വിളിക്കുമ്പോഴെല്ലാം മുത്തശ്ശി ഉറങ്ങുകയാണെന്നാണ് മറുപടി, സൗദിയിൽ കൊച്ചുമകനൊപ്പം താമസമാക്കിയ എഴുപതുകാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ തണുത്തുറഞ്ഞ നിലയിൽ, 41 കാരനായ കൊച്ചുമകൻ പിടിയിൽ....

സൗദിയിൽ എഴുപതുകാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ കണ്ടെത്തിയിരിക്കുകയാണ്. മക്ക പ്രവിശ്യയുടെ ഭാഗമായുള്ള റാബിഗ് ഗവര്‍ണറേറ്റിൽ ആണ് സംഭവം. കൊച്ചുമകനൊപ്പം താമസിച്ചുവരികയായിരുന്ന എഴുപതുകാരിയുടെ മൃതദേഹമാണ് ഇത്തരത്തിൽ ഫ്രിഡ്ജിൽ ഫ്രീസറിൽ തണുത്തുറഞ്ഞ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഇവരുടെ കൊച്ചുമകൻ പിടിയിലായിട്ടുണ്ട്. 41 കാരനായ പേരമകനാണ് അറസ്റ്റിലായത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ... മുത്തശ്ശിയും പേരമകനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മുത്തശ്ശിയുടെ ബന്ധുക്കള്‍ ഇവരുടെ സുഖംവിവരം അന്വേഷിച്ച് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴെല്ലാം പേരമകനാണ് ഫോണെടുത്തിരുന്നത്. മുത്തശ്ശി ഉറങ്ങുകയാണെന്നാണ് ബന്ധുക്കളോട് ഇയാള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ പേരമകന്‍ പലതവണ ഇത് ആവര്‍ത്തിച്ചതോടെ സംശയം തോന്നിയ ബന്ധുക്കളില്‍ ഒരാള്‍ മുത്തശ്ശിയുടെ വിവരം അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഇയാള്‍ സുരക്ഷാ വകുപ്പുകളെ വിവരം അറിയിക്കുകയായിരുന്നു.
സുരക്ഷാ വകുപ്പുകളെത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ യുവാവിനെ വീട്ടിനുള്ളില്‍ കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയില്‍ വീട്ടിലെ ഫ്രീസറില്‍ മുത്തശ്ശിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവിനെ സുരക്ഷാ വകുപ്പുകള്‍ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, പിടികൂടുമ്പോള്‍ യുവാവിന്റെ മാനസിക നില തകരാറിലായ നിലയിലായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുവാവിനെ സുരക്ഷാ വകുപ്പുകള്‍ വിശദമായി ചോദ്യം ചെയ്യുകയാണ്.
https://www.facebook.com/Malayalivartha

























