പ്രവാസികളുടെ പിന്നാലെ ഒളിയമ്പുമായി സൗദി...! നിയമം ലംഘിച്ച് പിടിയിലാകുന്നവരുടെ എണ്ണം ഉയരുന്നു, ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 12,436 പ്രവാസി നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം...

സൗദിയിലെത്തി നിയമം ലംഘിച്ച പ്രവാസികൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണ് ആഭ്യന്തര മന്ത്രാലയം. പിടിയിലാകുന്നവരുടെ എണ്ണം ഒരോ ആഴ്ച്ചയും കൂടി വരികയാണ്. ഈ മാസം 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിയമം ലംഘിച്ച് പിടിയിലായവരുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 12,436 പ്രവാസി നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റെയ്ഡുകളില്‍ പിടിയിലായവരില്‍ 6,911 പേര്‍ ഇഖാമ നിയമ ലംഘകരും 3,249 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,276 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.
ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 198 പേരും അറസ്റ്റിലായി. ഇവരില്‍ പേര്‍ 35 ശതമാനം യെമന്‍ സ്വദേശികളാണ്. 55 ശതമാനം പേര്‍ എത്യോപ്യക്കാര്‍ 10 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 44 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസവും യാത്രാ സൗകര്യവും നല്‍കിയ എട്ട് പേരും അറസ്റ്റിലായി.
നിലവില്‍ 47,388 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. ഒരാഴ്ചക്കിടെ 8,028 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.അതുപോലെ താമസ നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി സൗദിയില്‍ പുതിയ തൊഴില്‍ വിസയില്‍ എത്തുന്നവര്‍ക്കുള്ള ഇഖാമ കാലാവധി കുറക്കുകയുണ്ടായി. നേരത്തേ സൗജന്യമായി അനുവദിച്ചിരുന്ന മൂന്നു മാസത്തെ അധിക ഇഖാമ കാലാവധി നിര്‍ത്തലാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഇതുവരെ 15 മാസം കാലാവധിയുള്ള ഇഖാമയായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ഇനി മുതല്‍ 12 മാസം കാലാവധിയുള്ള ഇഖമ മാത്രമേ പ്രവാസികള്‍ക്ക് അനുവദിക്കുകയുള്ളൂ. സൗദിയില്‍ പുതിയതായി തൊഴില്‍ വിസയിലെത്തുന്ന എല്ലാ വിദേശികള്‍ക്കും 15 മാസം കാലാവധിയുളള ഇഖാമയായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. 12 മാസത്തെ ഇഖാമയോടൊപ്പം മൂന്നു മാസം സൗജന്യമായി ലഭിക്കുന്ന അധിക കാലാവധിയും ചേര്‍ത്തായിരുന്നു ഇത്. എന്നാല്‍ അധികമായി മൂന്ന് മാസത്തെ ഇഖാമ അനുവദിക്കുന്ന രീതി ഒഴിവാക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. വര്‍ഷങ്ങളായി സൗദിയില്‍ തുടര്‍ന്നു വരുന്ന രീതിക്കാണ് ഇതോടെ മാറ്റം വരുത്തിയിരിക്കുന്നത്. തൊഴില്‍ മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും 'ഖിവ' പോര്‍ട്ടലിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























