നിയമങ്ങൾ ലംഘിച്ച് ജോലിചെയ്യുന്ന പ്രവാസികളെ കണ്ടെത്താൻ കർശന പരിശോധന, ബഹ്റൈനിൽ 17 പ്രവാസി തൊഴിലാളികൾ അറസ്റ്റിൽ, തൊഴില്‍...താമസ നിയമ ലംഘനങ്ങള്‍ക്ക് ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍

നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബഹ്റൈൻ. പരിശോധനയിൽ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്തെ ചില സ്ക്രാപ്പ്‍ യാര്‍ഡുകളിലും മെറ്റല്‍ ഷോപ്പുകളിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു.
അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുകയായിരുന്ന നിരവധി പ്രവാസികളെയാണ് അധികൃതർ പരിശോധനകളില്‍ അറസ്റ്റ് ചെയ്‍തത്. 46 കടകളില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയിരുന്നു. 17 പ്രവാസി തൊഴിലാളികളെ ഇവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷനാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പിന്റെയും ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന്റെയും വ്യവസായ - വാണിജ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് പരിശോധന നടത്തിയത്.
പിടിയിലാവരെല്ലാം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ക്ക് ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.ബഹ്റൈനില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. അന്‍പതിലധികം പ്രവാസികളെ അറസ്റ്റ് ചെയ്തു.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റിലെയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുണ്ടായിരുന്നു. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാരായ 54 പേരെ അറസ്റ്റ് ചെയ്‍തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ പറഞ്ഞു. ഇവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
അതുപോലെ സൗദിയിലെത്തി നിയമം ലംഘിച്ച പ്രവാസികൾക്കെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണ് ആഭ്യന്തര മന്ത്രാലയം. പിടിയിലാകുന്നവരുടെ എണ്ണം ഒരോ ആഴ്ച്ചയും കൂടി വരികയാണ്. ഈ മാസം 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിയമം ലംഘിച്ച് പിടിയിലായവരുടെ കണക്കുകളാണ് പുറത്തുവന്നു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 12,436 പ്രവാസി നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റെയ്ഡുകളില്‍ പിടിയിലായവരില്‍ 6,911 പേര്‍ ഇഖാമ നിയമ ലംഘകരും 3,249 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,276 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.
ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 198 പേരും അറസ്റ്റിലായി. ഇവരില്‍ പേര്‍ 35 ശതമാനം യെമന്‍ സ്വദേശികളാണ്. 55 ശതമാനം പേര്‍ എത്യോപ്യക്കാര്‍ 10 ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 44 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസവും യാത്രാ സൗകര്യവും നല്‍കിയ എട്ട് പേരും അറസ്റ്റിലായി. നിലവില്‍ 47,388 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. ഒരാഴ്ചക്കിടെ 8,028 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha

























