വെറും രണ്ട് കിലോ സ്വര്‍ണത്തില്‍ തുടങ്ങി...പിന്നീട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലായി അറ്റ്‌ലസ് വ്യവസായ ഗ്രൂപ്പിന്റേതായി ഉണ്ടായിരുന്നത് 50 ഷോറൂമുകൾ, അറ്റ്‌ലസ് രാമചന്ദ്രൻ്റെ അപ്രതീക്ഷിത പതനത്തിന് കാരണം ഇതോ? തിരിച്ചുവരാന്‍ മോഹിച്ചിട്ടും ഒടുവിൽ നാടുകാണാതെ കണ്ണീരോടെ മടക്കം

അന്തരിച്ച പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവും അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാനും ആയിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ ബാങ്ക് ജീവനക്കാരനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കുവൈത്തിൽ ബാങ്ക് ജോലി ചെയ്തതിന് ശേഷം ബിസിനസ് രംഗത്തേയ്ക്ക് കടക്കുകയായിരുന്നു .പിന്നീട് സ്വർണ വ്യവസായ മേഖലയിലേക്ക് വൻ കുതിച്ചുച്ചാട്ടമാണ് അദ്ദേഹം നടത്തിയത്.
വെറും രണ്ട് കിലോ സ്വര്‍ണത്തില്‍ തുടങ്ങി, പിന്നീട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിലായി അറ്റ്‌ലസ് വ്യവസായ ഗ്രൂപ്പിന്റേതായി ഉണ്ടായിരുന്നത് 50 ഷോറൂമുകളാണ്. അതില്‍ 20 എണ്ണം യുഎഇയില്‍ മാത്രം. സ്വര്‍ണത്തിന്റെയും വജ്രത്തിന്റെയും വ്യവസായമായിരുന്നു അറ്റ്‌ലസ് ജ്വല്ലറിയുടേത്.കൂടാതെ സിനിമ നിർമ്മാണത്തിലേക്കും അദ്ദേഹം കൈവെച്ചിരുന്നു. വൈശാലി വസ്തുഹാര സുകൃതം തുടങ്ങിയ സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു. അറബിക്കഥ ഉള്‍പ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഉയരങ്ങളിൽ നിന്നുള്ള വലിയ വീഴ്ചയായിരുന്നു അറ്റ്റലസ് രാമചന്ദ്രൻ്റേത്. വലിയ ബിസിനസ് സാമ്രാജ്യത്തിൻ്റെ ഉടമയായിരുന്ന രാമചന്ദ്രൻ്റെ വീഴ്ച ആദ്യമൊന്നും ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല. വളരെ നല്ല രീതിയിൽ പൊയ്ക്കോണ്ടിരുന്ന സ്ഥാപനത്തിൻ്റെ തകർച്ച അത്രത്തോളം അപ്രതീക്ഷിതമായിരുന്നു. ഗൾഫ് ബിസിനസ് മേഖലയിൽ വമ്പൻ മാറ്റങ്ങൾ കൊണ്ടുവന്ന വ്യക്തി കൂടിയാണ് അറ്റ്റലസ് രാമചന്ദ്രൻ.
യുഎഇയിൽ ഏകീകൃത സ്വർണവില കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത് അദ്ദേഹമായിരുന്നു. ഈ തീരുമാനമാണ് ഒരർത്ഥത്തിൽ അദ്ദേഹത്തിൻ്റെ പതനത്തിലേക്ക് നയിച്ചതും. പ്രസ്തുത തീരുമാനം ഒത്തിരി ശത്രുക്കളെ അറ്റ്ലസ് രാമചന്ദ്രന് ഉണ്ടാക്കിക്കൊടുത്തു. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് ശിക്ഷവിധിച്ചത്. 2015 ആഗസ്റ്റ് മുതല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായിലെ ജയിലില്‍ കഴിയുകയാണ്. എന്നാല്‍ കേന്ദ്രത്തിന്റെയും മധ്യസ്ഥരുടെയും ഇടപെടലിനെ തുടര്‍ന്ന് 20 ബാങ്കുകള്‍ ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചിട്ടുണ്ടായിരുന്നു.രണ്ട് ബാങ്കുകള്‍ തീരുമാനം അറിയിച്ചിരുന്നില്ല. ജയിലില്‍ നിന്ന് മോചിതനായാല്‍ യുഎഇ വിടാതെ കടബാധ്യത തീര്‍ക്കാന്‍ സന്നദ്ധമാണെന്ന് രാമചന്ദ്രൻ്റെ ഭാര്യ സത്യവാങ്മൂലത്തില്‍ അറിയിച്ചതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് മോചനം സാധ്യമായത്.2018ലാണ് രാമചന്ദ്രൻ ജയിൽ മോചിതനാകുന്നത്. രാമചന്ദ്രൻ്റെ മോചനത്തിനായി അന്നത്തെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെട്ടിരുന്നു. ഇതിനോടൊപ്പം മധ്യസ്ഥരുടെ നീക്കവും കോടതി മോചനത്തിലേക്ക് വഴിതുറക്കുകയായിരുന്നു. പുറത്തിറങ്ങിയതിനു ശേഷം ഒരു ദിനപത്രത്തിനു നൽകുന്ന ആദ്യ അഭിമുഖത്തിൽ തോൽക്കാൻ താൻ തയ്യാറല്ലെന്ന് രാമചന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. 1990 ൽ കുവൈത്ത് യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് തകർന്ന് തരിപ്പണമായ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്നും അവിടെ നിന്ന് കെട്ടിപ്പൊക്കിയതാണ് അതിനുശേഷമുള്ളതെന്നും രാമചന്ദ്രൻ പറയുകയും ചെയ്തിരുന്നു. അതെല്ലാം ഒരിക്കൽ കൂടി തകർന്നു. സംശയം വേണ്ട തിരിച്ചു വരുമെന്നു തന്നെയാണ് രാമചന്ദ്രൻ ഉറപ്പിച്ചു പറഞ്ഞത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പുതിയ ബിസ്‌നസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അന്ത്യം. അറ്റ്‌ലസ് രാമചന്ദ്രന്റെ അന്ത്യകര്‍മ്മങ്ങള്‍ ഇന്ന് വൈകുന്നേരം നാലിന് ദുബായി ജബല്‍അലി ശ്മശാനത്തില്‍ നടക്കും. ഭാര്യ: ഇന്ദിര, മക്കള്‍ : ഡോ. മഞ്ജു, ശ്രീകാന്ത്.
https://www.facebook.com/Malayalivartha

























