യു.എ.ഇ വിസ നടപടികളിൽ സമഗ്ര മാറ്റം, പുറത്തിറക്കിയിരിക്കുന്നത് പല തരത്തിലുള്ള വിസിറ്റ് വിസകൾ, പ്രവാസികൾക്ക് ഇനി രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതൽ സുഗമവും ലളിതവും....!
പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യുഎഇയിലെ പുതിയ വിസ ചട്ടം ഒക്ടോബർ മൂന്ന് മുതൽ നിലവിൽ വന്നു. കൂടുതൽ ലളിതമായ വിസ, പാസ്‍പോർട്ട് സേവനങ്ങളാണ് ഇതിലൂടെ യുഎഇ അധികൃതർ ലക്ഷ്യമിടുന്നത്. ഇതോടെ വിസ എടുക്കുന്ന നടപടിക്രമങ്ങൾ പ്രവാസികൾക്ക് വളരെ എളുപ്പത്തിൽ ആകും. നിലവിലുള്ള വിസ രീതികൾ കൂടുതൽ ലളിതമാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ.
ഒപ്പം പ്രവാസികൾക്ക് രാജ്യത്തേക്കുള്ള പ്രവേശനവും താമസവും കൂടുതൽ സുഗമവും ലളിതവുമാകും. പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന തരത്തിലാണ് പുതിയ വിസ നടപടികൾ. അഞ്ച് വർഷം കാലാവധിയുള്ള ഗ്രീൻ റെസിഡന്റ് വിസയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. തൊഴിലുടമയോ സ്‍പോൺസറോ ഇല്ലാതെ രാജ്യത്ത് തങ്ങാൻ സാധിക്കുന്ന ഒന്നാണ് ഗ്രീൻ വിസ. യുഎഇ പാസ്‍പോർട്ടുകൾ പുത്തൻ രീതിയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ്.
പല തരത്തിലുള്ള വിസിറ്റ് വിസകൾ ആണ് യുഎഇ പുറത്തിറക്കിയിരിക്കുന്നത്. സിംഗിൾ, മൾട്ടിപ്പിൾ എൻട്രി സൗകര്യമുള്ള വിസകൾ ലഭ്യമാണ്.നേരത്തെ 30 ദിവസത്തേക്കായിരുന്നു സന്ദർശക വിസകളെങ്കിൽ ഇനി 60 ദിവസം വരെ ഇത്തരം വിസകളിൽ രാജ്യത്ത് താമസിക്കാം. വിസ അനുവദിക്കുന്ന അതേ കാലയളവിലേക്ക് അവ ദീർഘിപ്പിക്കുകയും ചെയ്യാം.
തൊഴിൽ അന്വേഷിക്കാനായി, സ്‍പോൺസറുടെ ആവശ്യമില്ലാത്ത പ്രത്യേക വിസകൾ അനുവദിക്കും. യുഎഇ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ പട്ടിക അനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്കിൽ ലെവലുകളിൽ വരുന്ന ജോലികൾക്കായാണ് ഈ വിസ അനുവദിക്കുക. ഒപ്പം ലോകമെമ്പാടുമുള്ള മികച്ച 500 സർവകലാശാലകളിൽ നിന്ന് പുറത്തിറങ്ങുന്ന തൊഴിൽ പരിചയമില്ലാത്ത ബിരുദധാരികൾക്കും ജോലി കണ്ടെത്താനുള്ള വില ലഭിക്കും.
രാജ്യത്ത് സന്ദർശകനായെത്തുന്ന ഒരാൾക്ക് തന്റെ ബന്ധുവോ സുഹൃത്തോ ആയി ഒരു യുഎഇ പൗരനോ അല്ലെങ്കിൽ യുഎഇയിലെ സ്ഥിരതാമസക്കാരനോ ഉണ്ടെങ്കിൽ എൻട്രി പെർമിറ്റിന് അപേക്ഷിക്കാം. ഇതിനും സ്‍പോൺസർ ആവശ്യമില്ല.അഞ്ച് വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസകൾക്കും സ്‍പോൺസർ ആവശ്യമില്ല. രാജ്യത്ത് 90 ദിവസം വരെ തുടർച്ചയായി താമസിക്കാൻ അനുമതിയുണ്ടാകും. ഇത് ആവശ്യമെങ്കിൽ പിന്നീട് 90 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്യാം.
എന്നാൽ ഒരു വർഷം 180 ദിവസത്തിൽ കൂടുതൽ യുഎഇയിൽ താമസിക്കാൻ സാധിക്കില്ല. ഈ വിസയ്ക്ക് 4000 ഡോളറിന് തുല്യമായ ബാങ്ക് ബാലൻസ് ഉണ്ടെന്ന് തെളിയിക്കണം. വിസയ്ക്ക് അപേക്ഷിക്കുന്ന കാലയളവിന് ആറ് മാസം മുമ്പ് വരെയുള്ള സമയത്തെ ബാങ്ക് ബാലൻസ് ആണ് പരിശോധിക്കുക.
ദുബായിൽ താമസിക്കുന്ന ആളുകളുടെ ഫാമിലി സ്‍പോൺസർഷിപ്പ് നിബന്ധനയിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. ആൺ മക്കളെ 25 വയസ് വരെ സ്വന്തം സ്‍പോൺസർഷിപ്പിൽ കൂടെ താമസിക്കാൻ സാധിക്കും. നേരത്തെ 18 വയസായിരുന്നു പ്രായ പരിധി. അതേസമയം, അവിവാഹിതരായ പെൺമക്കളെ പ്രായപരിധിയില്ലാതെ സ്വന്തം സ്‍പോൺസർഷിപ്പിൽ താമസിക്കാൻ സാധിക്കും. ഗ്രീൻ റെസിഡൻസ് എടുത്താൽ അടുത്ത ബന്ധുക്കളേയും സ്‍പോൺസർഷിപ്പിൽ കൊണ്ടുവരാൻ സാധിക്കും. അതുപോലെ ദുബായിൽ ഗോൾഡൻ വിസാ സംവിധാനത്തിൽ ചില മാറ്റം വന്നിട്ടുണ്ട്. മിനിമം മാസ ശമ്പളം 50,000 ദിർഹത്തിൽ നിന്ന് 30,000 ദിർഹമാക്കി അധികൃതർ കുറച്ചിട്ടുണ്ട്. കൂടാതെ ഗോൾഡൻ വിസക്ക് അപേക്ഷിക്കുന്ന ചില കാറ്റകറികളും പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha