16 പ്രതിഷ്ഠകള്‍... ഒരേസമയം 1200 പേര്‍ക്ക് പ്രാര്‍ഥന നടത്താൻ സൗകര്യം, വിഗ്രഹങ്ങളെല്ലാം എത്തിച്ചത് ഇന്ത്യയില്‍ നിന്ന്, നാലു നിലകളിലായി 6.5 കോടി ദിര്‍ഹം ചെലവിൽ റെക്കോഡ് വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കി, ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി, ജബല്‍ അലിയിലേക്ക് ഒഴുകിയെത്തി പ്രവാസികൾ
ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്ക് സമര്‍പ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.ഇന്ന് വൈകുന്നേരം 5 ന് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിലാണ് ക്ഷേത്ര സമർപ്പണം. ഇവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നട ഔദ്യോഗികമായി തുറക്കും. 3 വർഷമെടുത്താണ് എമിറേറ്റിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം നിർമാണം പൂർത്തിയാക്കിയത്.
2019ലാണ് ക്ഷേത്രത്തിനായി ദുബായ് ഭരണകൂടം ഭൂമി അനുവദിച്ചത്. കോവിഡ് കാലമായിരുന്നിട്ടും റെക്കോഡ് വേഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മുന്നോട്ടുപോയത്. 6.5 കോടി ദിര്‍ഹം ചെലവിലാണ് ജബല്‍ അലിയിലെ മനോഹരമായ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.ഒരേ സമയം 1200 പേര്‍ക്കു വരെ പ്രാര്‍ഥന നടത്താനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്.ക്ഷേത്രത്തില്‍ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള വിഗ്രഹങ്ങളെല്ലാം ഇന്ത്യയില്‍ നിന്നാണ് എത്തിച്ചത്. രാജസ്ഥാനില്‍ നിന്ന് എത്തിച്ച മാര്‍ബിള്‍ കൊണ്ടാണ് പ്രധാനഹാളിലെ തൂണുകളും ചുവരുകളും തീര്‍ത്തിരിക്കുന്നത്.
നാലു നിലകളിലായാണ് ക്ഷേത്ര നിര്‍മാണം. പാര്‍ക്കിംഗിനും മറ്റുമായി രണ്ട് നിലകള്‍ ഭൂമിക്കടിയിലാണ്.വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ ജബല്‍ അലിയില്‍ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് പുതിയ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്. സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉളളത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം.
സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്.ഇതിനുള്ളില്‍ പ്രവേശിക്കാന്‍ ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല.ഔപചാരിക ഉദ്ഘാടനം മുന്നോടിയായി ക്ഷേത്രം വിശ്വാസികള്‍ക്കായി കഴിഞ്ഞ മാസം തുറന്നു നല്‍കിയിരുന്നു. ആയിരക്കണക്കിന് സന്ദര്‍ശകരമാണ് ജബല്‍ അലി ക്ഷേത്രം കാണാന്‍ ദിവസേന എത്തിച്ചേരുന്നത്. ഒക്ടോബര്‍ നാലിന് വൈകിട്ട് ഉദ്ഘാടനം കഴിഞ്ഞ് ദസറ ദിനമായ ഒക്ടോബര്‍ അഞ്ച് മുതല്‍ ക്ഷേത്രം വിശ്വാസികള്‍ക്കായി പൂര്‍ണാര്‍ഥത്തില്‍ തുറന്നുകൊടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
ഏറെ കാലമായി കാത്തിരിക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 200 പേര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കുന്നുണ്ട്. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.
എല്ലാ മത വിശ്വാസികളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും ക്ഷേത്രമെന്നും അതിനാല്‍ ഏത് മത വിശ്വാസികളായ ആളുകളാണെങ്കില്‍ അവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് പ്രശ്‌നങ്ങളില്ല. പുതിയ ക്ഷേത്രം ഇന്ന് ഭക്തര്‍ക്ക് സമര്‍പ്പിക്കുന്നതോടെ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വീണ്ടും ലോകത്തിന് മാതൃകയാവുകയാണ് ദുബായ്. അതേസമയം അബൂദബിയില്‍ മറ്റൊരു ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha