യുഎഇയിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഇത് സ്വപ്‌ന സാക്ഷാത്ക്കാരം, പ്രൗഢ ഗംഭീരമായി ദുബായിൽ തലയുയർത്തി ഹിന്ദു ക്ഷേത്രം, വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു, നന്ദിയറിയിച്ച് പ്രവാസികൾ...!

ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി തുറന്നുകൊടുത്തു. പുതിയ ക്ഷേത്രം ഭക്തർക്ക് സമർപ്പിച്ചതോടെ സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി വീണ്ടും ലോകത്തിന് മാതൃകയാവുകയാണ് ദുബായ്.ഒക്ടോബർ നാലിന് വൈകുന്നേരം നടന്ന ഭക്തി നിർഭരവും ആഘോഷ പൂർണവുമായി നടന്ന ചടങ്ങിൽ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ജബൽ അലിയിലെ ക്ഷേത്രം യുഎഇയിലെ ഹൈന്ദവ വിശ്വാസികൾക്കു മാത്രമല്ല, യുഎഇയിലെ മുഴുവൻ ഇന്ത്യക്കാർക്കും ഒരു സ്വപ്‌ന സാക്ഷാത്ക്കാരമാണെന്ന് ക്ഷേത്രം ട്രസ്റ്റി രാജു ഷ്രോഫ് അഭിപ്രായപ്പെട്ടു.
ആരാധനാ നഗരിയെന്ന് അറിയപ്പെടുന്ന ജബൽ അലിയിലാണ് വിവിധ വിശ്വാസി വിഭാഗങ്ങളിലെ ജനങ്ങളെ ഒരുമിപ്പിക്കാൻ ലക്ഷ്യമിടുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ആറ് ക്രിസ്തീയ ദേവാലയങ്ങളും ഒരു ഗുരുനാനാക്ക് ദർബാർ സിഖ് ഗുരുദ്വാരയും ഉൾപ്പെടെ മറ്റ് ദേവാലയങ്ങളും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്. ദുബായ് ഭരണകൂടത്തിന്റെ അകമഴിഞ്ഞ സഹായം കൊണ്ടാണ് കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങൾക്കിടയിലും പ്രതീക്ഷിച്ചിതിനേക്കാൾ നേരത്തെ ക്ഷേത്ര നിർമാണം പൂർത്തിയാക്കാൻ നമുക്ക് സാധിച്ചത്.
ദുബായ്, യുഎഇ ഭരണകൂടങ്ങൾ മറ്റുള്ളവരെ എത്രമാത്രം ഉൾക്കൊള്ളുന്നു എന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമായി ക്ഷേത്രം മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ലാണ് ക്ഷേത്രത്തിനായി ദുബായ് ഭരണകൂടം ഭൂമി അനുവദിച്ചത്. 70,000 ചതുരശ്ര അടിയിലാണ് നാല് നിലയുള്ള അതിമനോഹരമായ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ നിർമാണം തുടങ്ങിയ ക്ഷേത്രം എല്ലാ തടസ്സങ്ങളെയും മറികടന്ന് അതിവേഗം നിർമാണം പൂർത്തീകരിക്കുകയായിരുന്നു.
6.5 കോടി ദിർഹം ചെലവിലാണ് ജബൽ അലിയിലെ മനോഹരമായ ക്ഷേത്രം നിർമിച്ചിരിക്കുന്നത്.ഒരേ സമയം 1200 പേർക്കു വരെ പ്രാർഥന നടത്താനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്.ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള വിഗ്രഹങ്ങളെല്ലാം ഇന്ത്യയിൽ നിന്നാണ് എത്തിച്ചത്. രാജസ്ഥാനിൽ നിന്ന് എത്തിച്ച മാർബിൾ കൊണ്ടാണ് പ്രധാനഹാളിലെ തൂണുകളും ചുവരുകളും തീർത്തിരിക്കുന്നത്. നാലു നിലകളിലായാണ് ക്ഷേത്ര നിർമാണം. പാർക്കിംഗിനും മറ്റുമായി രണ്ട് നിലകൾ ഭൂമിക്കടിയിലാണ്.സ്വാമി അയ്യപ്പൻ, ഗുരുവായൂരപ്പൻ തുടങ്ങി പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ ഉളളത്.
സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 8.30വരെയാണ് ദർശന സമയം. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളിൽ പ്രവേശിക്കാൻ ആചാര പ്രകാരം തലയിൽ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളിൽ പ്രത്യേക വേഷ നിബന്ധനകളില്ല.
ഔപചാരിക ഉദ്ഘാടനം മുന്നോടിയായി ക്ഷേത്രം വിശ്വാസികൾക്കായി കഴിഞ്ഞ മാസം തുറന്നു നൽകിയിരുന്നു. ആയിരക്കണക്കിന് സന്ദർശകരമാണ് ജബൽ അലി ക്ഷേത്രം കാണാൻ ദിവസേന എത്തിച്ചേരുന്നത്. ദസറ ദിനമായ ഒക്ടോബർ അഞ്ച് മുതൽ ക്ഷേത്രം വിശ്വാസികൾക്കായി പൂർണാർഥത്തിൽ തുറന്നുകൊടുക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
https://www.facebook.com/Malayalivartha

























