കോളടിച്ച് പ്രവാസികള്‍... തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ...ഗൾഫുകാർ നാട്ടിലേയ്ക്ക് പണമയയ്ക്കുന്ന തിരക്കിൽ...
യുക്രെയ്ന്‍ പ്രതിസന്ധിയടക്കം വിവിധ കാരണങ്ങളില്‍ തകര്‍ന്ന് ഇന്ത്യന്‍ രൂപ. ഡോളറിനെതിരേ ഇന്ത്യൻരൂപയുടെ വിലയിടിവ് തുടരുമ്പോൾ നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കിൽ പ്രവാസികൾ. ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.85 പൈസ എന്ന നിലയിലേക്ക് എത്തി. ഇന്ത്യന്‍ രൂപ വലിയ ഇടിവ് നേരിടുമ്പോള്‍ ഈ സാഹചര്യം മാക്സിമം പ്രയോജനപ്പെടുത്തുകയാണ് പ്രവാസികള്‍.
ഇന്ത്യൻ രൂപക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ ഗൾഫ് കറൻസികൾ എത്തിയതോടെ നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്ന തിരക്കിലാണ് പ്രവാസികള്‍.
സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണ് ഇന്നലെ ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങളില്‍ ലഭിച്ചത്. ഒരു ഒമാനി റിയാലിന് 212.49 Indian Rupee* രൂപ വരെ നല്‍കി. അതായത് നാട്ടിലേയ്ക്ക് നിങ്ങൾ ഒമാനി റിയാൽ അയച്ചാൽ നാട്ടിൽ അതിന്റെ മൂല്യം , നിങ്ങൾക്ക് 212 രൂപയോ കൂടുതലോ ആയിരിക്കും
ഒമാനി റിയാലിന്‍റെ വിനിമയനിരക്ക് ഉയർന്നതോടെ ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾ പണം ചെലവഴിക്കാൻ മടിക്കുകയാണ് . തങ്ങളുടെ വരുമാനത്തിന് ഉയർന്ന മൂല്യം ലഭിക്കുന്നതിനാൽ കൂടുതൽ പണം നാട്ടിലേക്ക് അയക്കുകയാണിപ്പോൾ പ്രവാസികൾ
ഒരു റിയാലിന് 206 രൂപയിലധികമാണ് കഴിഞ്ഞ കുറെ ദിവസമായി ഇന്ത്യയിലേക്ക് പണം അയക്കുന്നവർക്ക് ലഭിക്കുന്നത് . അതിനാൽ അനാവശ്യ ചെലവുകൾ പരമാവധി ഒഴിവാക്കി പലരും പണം നാട്ടിലേക്ക് അയക്കുകയാണ്.
ഇന്ത്യക്കു പുറമെ പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ കറൻസികളുമായും റിയാലിന്‍റെ വിനിമയനിരക്ക് കുത്തനെ ഉയർന്നിട്ടുണ്ട്. ഇതോടെ ഈ രാജ്യങ്ങളിലേക്കുള്ള പണത്തിന്‍റെ ഒഴുക്കും വർധിച്ചിട്ടുണ്ട്. ഇതുമൂലം കുറെ ആഴ്ചകളായി സ്ഥാപനങ്ങളിൽ തിരക്ക് കുറവാണെന്ന് വ്യാപാരികൾ പറയുന്നു.
നാട്ടിലേക്ക് പണം അയക്കാൻ കരുതിയിരുന്നവരെല്ലാം വിനിമയനിരക്ക് റിയാലിന് 200 രൂപയിലെത്തിയപ്പോൾതന്നെ നാട്ടിലേക്ക് അയച്ചിരുന്നു. ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ അയച്ചുകഴിഞ്ഞതോടെ വിനിമയ സ്ഥാപനങ്ങളിൽ തിരക്കും കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ബാങ്ക് വായ്പയും മറ്റും ഉള്ളവർക്ക് വിനിമയനിരക്ക് ഉയർന്നത് വലിയ അനുഗ്രഹമായിട്ടുണ്ട്. പലരും കഴിയുന്നത്ര പണം സ്വരൂപിച്ച് നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
ചരിത്രത്തില്‍ ആദ്യമായി ഖത്തര്‍ റിയാലും ഇന്ത്യന്‍ രൂപയും തമ്മിലുള്ള വിനിമയ മൂല്യം 22 രൂപ കടന്നു. 2020 മാര്‍ച്ചിലാണ് രൂപയും റിയാലും തമ്മിലുള്ള വിനിമയ മൂല്യം 20 രൂപയായത്. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ ഇത് 21ലേക്കെത്തി. ഗള്‍ഫ് കറന്‍സികളുടെ എല്ലാം വിനിമയ മൂല്യം ഉയര്‍ന്നിരിക്കുകയാണ്. ഡോളറിന് എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത്തോടെ ആണ് ഗൾഫ് കറന്സികളുടെ മൂല്യം വർധിച്ചത്.
ഒരു യുഎഇ ദിർഹത്തിന് 22.28 രൂപ എന്ന തലത്തിലേക്ക് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ഒരു സൗദി റിയാലിന് 21.77 രൂപ യാണ് ഇന്നത്തെ വിനിമയ നിരക്ക് . ഖത്തർ റിയാൽ 22.41 രൂപ. ഒരു ബഹ്‌റൈൻ ദിനാറിന് 217 രൂപ ലഭിക്കും . കുവൈത്ത് ദിനാറിന്റെ മൂല്യം 264 രൂപക്ക് മുകളിൽ എത്തി. ഒമാൻ റിയാൽ മൂല്യം 212 രൂപ കടന്നു.
കുറച്ച് ദിവസങ്ങളായി ഷോപ്പുകളിൽ തിരക്ക് കുറവാണെന്ന് ഒമാനിലെ റൂവിയിൽ മൊബൈൽ കടകൾ നടത്തുന്നവർ പറയുന്നു. മുൻകാലങ്ങളിൽ എന്തു പ്രതിസന്ധിയുണ്ടായാലും മൊബൈൽ കടകളിൽ തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. പുതിയ മൊബൈൽ ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും എപ്പോഴും ആവശ്യക്കാരുണ്ടായിരുന്നു.എന്നാൽ, ഇപ്പോൾ ഇത്തരക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് റൂവിയിലെ ചെറുകിട വ്യാപാരികൾ പറയുന്നു. മറ്റു മേഖലകളിലെ വ്യാപാരത്തെയും വിനിമയനിരക്ക് ബാധിച്ചിട്ടുണ്ട്.
ഭക്ഷ്യ ഉൽപന്നങ്ങൾ മാത്രമാണ് കാര്യമായി വിറ്റഴിക്കപ്പെടുന്നത്.അതിൽതന്നെ പലരും ഓഫറുകൾ നോക്കിയാണ് ഉൽപന്നങ്ങൾ വാങ്ങുന്നത്. ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാരസ്ഥാപനങ്ങൾ ഓഫറുകളും ഡിസ്കൗണ്ടുകളുമൊക്കെ നൽകുന്നുണ്ട്. എങ്കിലും വിപണിയിൽ കാര്യമായ ചലനങ്ങളൊന്നുമില്ലെന്ന് വ്യാപാരികൾ പറയുന്നു. ഉൽപന്നങ്ങളുടെ വില ഇന്ത്യൻ രൂപയിലേക്കു മാറ്റി നോക്കി, ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുന്നവരും നിരവധിയാണ്.
വാട്സ്ആപ് അടക്കമുള്ള സംവിധാനം ഉള്ളതിനാൽ നാട്ടിലെ വില അറിയാനും എളുപ്പമാണ്. അതിനാൽ നാട്ടിൽനിന്ന് സാധനങ്ങൾ വാങ്ങാമെന്ന് കരുതി പോകുന്നവരും ധാരാളമുണ്ട്. ഒമാനിലെ പ്രധാന ഹൈപർ മാർക്കറ്റുകളുടെയും മറ്റും ശാഖകൾ നാട്ടിൽ പരക്കെയുള്ളതിനാൽ അവിടെനിന്ന് സാധനങ്ങൾ വാങ്ങാമെന്ന് കരുതുന്നവരുടെ എണ്ണം കൂടിവരുകയാണ്. അതേസമയം, വിനിമയനിരക്ക് ഉയർന്നത് പ്രവാസികളിൽ സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായകമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഏതായാലും രൂപയുടെ വിലയിടിവ് പരമാവധി ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍.
https://www.facebook.com/Malayalivartha

























